ശബരിമല: അയ്യപ്പന്റെ ഇഷ്ടവഴിപാടുകളിൽ ഒന്നാണ് പുഷ്പാഭിഷേകം. നെയ്യും കളഭവും തേനും പാലും പനിനീരും ഭസ്മവും കരിക്കും പഞ്ചാമൃതവുമെല്ലാം അയ്യപ്പസ്വാമിയ്ക്ക് ഇഷ്ട അഭിഷേകദ്രവ്യങ്ങളാണ്. എന്നാൽ ദീപാരാധന കഴിഞ്ഞാൽ പൂക്കളാണ് അയ്യപ്പന് പ്രിയം. ശബരിമല പൂങ്കാവനമെന്ന് വിശേഷിപ്പിക്കുന്നതുപോലും അയ്യപ്പന് പൂക്കളോടുള്ള ഇഷ്ടംകൊണ്ടാണെന്ന് സാരം. അതുകൊണ്ടാണ് ശബരിമലയിലെ പ്രധാന വഴിപാടായി പുഷ്പാഭിഷേകം മാറിയത്. എല്ലാ പൂക്കളും അയ്യന് ഇഷ്ടമാണെങ്കിലും എട്ടുതരം പുഷ്പങ്ങൾ മാത്രമാണ് ശ്രീകോവിലിനുള്ളിൽ അഭിഷേകത്തിനുപയോഗിക്കുന്നത്. താമര, പനിനീർപൂ, മുല്ല, അരളി, ജമന്തി, തുളസി, കൂവളം, തെറ്റി എന്നിവയാണ് അഭിഷേക പൂക്കൾ. ശബരി നന്ദനം എന്ന പേരിൽ വലിയൊരു ഉദ്യാനവും ശബരിമലയിലുണ്ട്. ഒരു വഴിപാടിന് പതിനായിരം രൂപയാണ് ഈടാക്കുന്നത്. അഞ്ചുപേർക്ക് സോപാനത്തിൽ നിന്ന് വഴിപാട് നേരിൽ കണ്ട് തൊഴാനും അവസരം നൽകും. പതിനായിരം രൂപ ടിക്കറ്റിനൊപ്പം അഭിഷേകത്തിനുള്ള പൂക്കളും ദേവസ്വംബോർഡ് ലഭ്യമാക്കും. ദീപാരാധന കഴിഞ്ഞാൽ അത്താഴപൂജ തുടങ്ങുന്നതുവരെയാണ് പുഷ്പാഭിഷേകസമയം. മുൻപ് ചിലദിവസങ്ങളിൽ ഇരുന്നൂറുവരെ അഭിഷേകങ്ങൾ വഴിപാടായി നടക്കാറുണ്ടായിരുന്നു. കൊവിഡ് പ്രതിസന്ധികൾക്കിടയിലും പുഷ്പാഭിഷേകത്തിനുള്ള ബുക്കിംഗ് തുടരുന്നുണ്ട്. പുഷ്പാഭിഷേകത്തിന് ബുക്കിംഗ് പരിധിയില്ലെന്നതാണ് ശബരിമലയിലെ പ്രത്യേകത.
ഓൺലൈനായും നേരിട്ടും പുഷ്പാഭിഷേകം ബുക്ക് ചെയ്യാൻ സൗകര്യമുണ്ട്.
എസ്. സുനിൽകുമാർ,
ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |