തൃശൂർ : ചരിത്രത്തിൽ കൂടുതൽ നേരം കൂടുതൽ വെള്ളം തുറന്നുവിട്ടെങ്കിലും, പീച്ചി വൈദ്യുത ഉൽപാദനകേന്ദ്രം ഒരു യൂണിറ്റ് വൈദ്യുതി പോലും ഉൽപാദിപ്പിക്കാനാകാതെ നോക്കുകുത്തി. ഇതിനിടെ, വൈദ്യുതി ഉൽപാദനകേന്ദ്രത്തിന്റെ പ്രവർത്തനം നിലച്ചിട്ട് ഒരു വർഷം പിന്നിട്ടു.
തകരാറിലായ സ്ലൂയിസ് വാൽവ് പുന:സ്ഥാപിക്കാത്തതാണ് ഉൽപാദനം മുടങ്ങാൻ ഇടയാക്കിയത്. 2020 സെപ്തംബർ 21ന് ഷട്ടറുകൾ തുറന്നതിനെ തുടർന്ന് വലതുകര കനാലിലേക്കും കെ.എസ്.ഇ.ബി വൈദ്യുതി ഉൽപാദന കേന്ദ്രത്തിലേക്കും വെള്ളമെത്തിക്കുന്ന പ്രധാന പൈപ്പ് ലൈനിന്റെ വാൽവ് തകരാറിലായിരുന്നു. ഇതേത്തുടർന്ന് അന്ന് കെ.എസ്.ഇ.ബിയുടെ സ്ലൂയിസിലൂടെയുള്ള ജലപ്രവാഹം നിയന്ത്രിക്കാനായില്ല. ഡാമിലെ വൈദ്യുതി ഉൽപാദന കേന്ദ്രത്തിൽ ഉണ്ടായ ട്രിപ്പിംഗാണ് സ്ലൂയിസ് വാൽവിലെ തകരാറിന് കാരണമെന്നായിരുന്നു കണ്ടെത്തൽ.
പുതിയ വാൽവ് സ്ഥാപിക്കാനുള്ള ശ്രമം നടക്കുകയാണെന്നും ഇതിന് 50 ലക്ഷം രൂപയോളം ചെലവ് വരുമെന്നും ഇറിഗേഷൻ വകുപ്പിന്റെ മെക്കാനിക്കൽ വിഭാഗം അറിയിച്ചു. വാൽവ് മാറ്റി സ്ഥാപിക്കാൻ ടെൻഡർ നടപടി തുടങ്ങിയിരുന്നു. എന്നാൽ വകുപ്പ് തലത്തിൽ അനുവദിക്കുന്നതിനേക്കാൾ കൂടുതൽ തുകയാണ് ടെൻഡറിൽ പങ്കെടുക്കുന്നവർ ആവശ്യപ്പെടുന്നത്. ഈ തുക സർക്കാർ അനുവാദത്തോടെ മാത്രമേ പാസാക്കാനാകൂ.
വർഷം ഉൽപാദിപ്പിക്കാവുന്നത് 1.25 മെഗാവാട്ട്.
1.25 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ സാധിക്കുന്ന ജലവൈദ്യുത പദ്ധതിയാണ് പീച്ചിയിലേത്. പ്രതിദിനം മുപ്പതിനായിരം യൂണിറ്റ് വൈദ്യുതി ഇവിടെ ഉൽപാദിപ്പിക്കാം. ഈ വർഷം ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ അധികം മഴ ലഭിച്ചിരുന്നു. അതുകൊണ്ട് ജൂലായ് 26ന് തുറന്ന ഡാമിന്റെ ഷട്ടറുകൾ കഴിഞ്ഞ ദിവസമാണ് പൂർണ്ണമായി അടച്ചത്. പീച്ചി ഡാമിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും ദിവസം ഡാമിന്റെ ഷട്ടറുകൾ ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കിയത്.
കൂടാതെ ഡിസംബർ 15 വരെ മഴ ഉണ്ടായില്ലെങ്കിൽ കനാലുകളിൽ കൂടി വെള്ളം തുറന്നു വിടേണ്ടിയും വരും. ഇപ്രകാരം കനാലിൽ കൂടി വെള്ളം തുറന്നു വിടുമ്പോൾ ആ വെള്ളവും വൈദ്യുതി ഉൽപാദനത്തിന് ഉപയോഗിക്കാവുന്ന രീതിയിൽ കനാലിലേക്ക് തുറന്നു വിടാനുള്ള സംവിധാനവും ഇവിടെയുണ്ട്. എന്നാൽ സ്ലൂയിസ് വാൽവ് തകരാർ പരിഹരിക്കാത്തത് മൂലം അതിനും സാധിക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |