തിരുവനന്തപുരം : ഡ്യൂട്ടിക്കിടയിൽ മുങ്ങിമരിച്ച സഹപ്രവർത്തകന്റെ സംസ്‌കാരം നടക്കുന്നതിന് മുൻപ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ക്രിക്കറ്റ് മത്സരം നടത്തിയത് വിവാദമായി. പോത്തൻകോട് കൊലപാതകക്കേസിലെ പ്രതി ഒട്ടകം രാജേഷിനെ പിടികൂടാൻ പോകുമ്പോഴാണ് പൊലീസ് ഉദ്യോഗസ്ഥനായ ബാലു വർക്കലയ്ക്ക് സമീപം വള്ളം മുങ്ങി മരിച്ചത്. കഴിഞ്ഞ ദിവസം മരിച്ച ഉദ്യോഗസ്ഥന്റെ മൃതദേഹം എസ്എപി ക്യാമ്പിൽ പൊതുദർശനത്തിന് വച്ചിരിക്കുകയാണ്, ഇതിനു ശേഷം ആലപ്പുഴ പുന്നപ്രയിലെ വീട്ടിലേക്ക് കൊണ്ടു പോയി സംസ്‌കരിക്കും. എന്നാൽ ഇതിനിടയിൽ തലസ്ഥാനത്ത് ഐപിഎസ് ഐഎസുകാരുടെ ക്രിക്കറ്റ് മത്സരം നടക്കുകയാണ്.
എഡിജിപി ഉൾപ്പെടെയുള്ളവരുടെ ക്രിക്കറ്റ് മത്സരം മാറ്റിവയ്ക്കാനുള്ള സാമാന്യ മര്യാദ പോലും ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ മത്സരത്തിൽ എഡിജിപി യോഗേഷ് ഗുപ്ത, തിരുവനന്തപുരം സിറ്റി പൊലിസ് കമ്മിഷണർ ബൽറാം കുമാർ ഉപാധ്യ, തിരുവനന്തപുരം ഡിസിപി വൈഭവ് സക്‌സേന തുടങ്ങിയവരാണ് പങ്കെടുത്തത്. സഹപ്രവർത്തകന്റെ മരണത്തിന് പുറമേ ആലപ്പുഴയിൽ മണിക്കൂറുകളുടെ ഇടവേളയിൽ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നത്. നാട്ടിൽ അക്രമ സംഭവങ്ങൾ നടക്കുമ്പോഴും ക്രിക്കറ്റ് മത്സരത്തിന്റെ തിരക്കിലാണ് നാട്ടിലെ നിയമപാലകരുടെ മേധാവികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |