കോട്ടയം: സ്കൂൾ തുറന്നതിന് ശേഷം കൊവിഡ് ബാധിക്കുന്ന വിദ്യാർത്ഥികളുടേയും അദ്ധ്യാപകരുടേയും എണ്ണം ഉയരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക് പ്രകാരം 31 അദ്ധ്യയന ദിവസങ്ങൾ പൂർത്തിയായപ്പോൾ ഒന്നു മുതൽ പത്തു വരെ ക്ളാസുകളിൽ കൊവിഡ് ബാധിച്ചത് 1535 വിദ്യാർത്ഥികൾക്ക്. ഇവർക്കൊപ്പം 770 അദ്ധ്യാപകർക്കും രോഗബാധയുണ്ടായി. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം.
നവംബർ ഒന്നിനാണ് സ്കൂൾ തുറന്നത്. ഒരു ദിവസം ശരാശരി 51 കുട്ടികൾക്കും 22 അദ്ധ്യാപകർക്കും വീതമാണ് കൊവിഡ് ബാധിച്ചത്. അദ്ധ്യാപർക്കും വിദ്യാർത്ഥികൾക്കും നവംബർ ഒന്ന്, രണ്ട് തീയതികളിൽ കൊവിഡ് ബാധിച്ചിരുന്നില്ല. എന്നാൽ മൂന്ന് മുതലുള്ള ദിവസങ്ങളിലാണ് രോഗബാധ ഉയർന്നത്. മൂന്നിന് മൂന്ന് അദ്ധ്യാപകർക്കും 198 വിദ്യാർത്ഥികൾക്കുമാണ് രോഗം ബാധിച്ചത്. പിന്നീട് രോഗ നിരക്ക് ഉയരുകയായിരുന്നു. കൊവിഡ് ബാധിച്ച അദ്ധ്യാപകരോ വിദ്യാർത്ഥികളോ ഗുരുതരമായ സാഹചര്യങ്ങളിൽ കടന്നുപോയില്ലെന്നതും ആശ്വാസകരമാണ്.
കൈവിട്ടു ജാഗ്രത
കൊവിഡിനെതിരെ തുടക്കത്തിൽ പാലിച്ച ജാഗ്രത സ്കൂളുകളിൽ കൈവിട്ടു. താപനില പരിശോധിച്ച്, മാസ്ക് ധരിച്ചെന്ന് ഉറപ്പാക്കി ശാരീരിക അകലം പാലിച്ച് ക്ളാസുകൾ ആദ്യ ദിവസങ്ങളിൽ നടന്നെങ്കിലും പിന്നീട് എല്ലാം തോന്നുംപടിയായി. മിക്ക സ്കൂളുകളിലും കുട്ടികൾ സാമൂഹിക അകലം പാലിക്കുന്നതിലുള്ള ജാഗ്രത പുലർത്താൻ അദ്ധ്യാപകർക്കുമായില്ല. മാസ്ക് ധരിക്കാതെ തോളിൽ കൈയിട്ട് വിദ്യാർത്ഥികൾ ക്ളാസുകളിലെത്തുന്നതും പതിവ് കാഴ്ചയാണ്.
31 ദിവസത്തിനുള്ളിൽ
രോഗം ബാധിച്ചത്
1535 വിദ്യാർത്ഥികൾ
770 അദ്ധ്യാപകർ
'' കുടുംബാംഗങ്ങളിൽ നിന്ന് രോഗം ബാധിച്ചവരാണ് ഏറെയും. രോഗബാധയുണ്ടായ സ്കൂളുകളിൽ രോഗം പടരാതിരിക്കാനുള്ള മുഴുവൻ ക്രമീകരണങ്ങളും തുടക്കം മുതൽ ഏർപ്പെടുത്തുന്നുണ്ട്. പേടിക്കേണ്ട സാഹചര്യമില്ല''
- ടി.ആർ.സുജയ, ഡെപ്യൂട്ടി ഡയറക്ടർ, വിദ്യാഭ്യാസ വകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |