കോഴിക്കോട്: ക്രിസ്മസ് -പുതുവത്സര ആഘോഷം പ്രമാണിച്ച് കച്ചവടം പൊടിപ്പൊടിക്കാൻ ഭക്ഷണത്തിൽ തരികിട പണിയൊന്നും വേണ്ട.എട്ടിന്റെ പണി കിട്ടും.സുരക്ഷിത ഭക്ഷണം ഉറപ്പാക്കാനായി ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലയിൽ പരിശോധന ശക്തമാക്കി. ഇതിനായി 2 ഓഫീസർമാരടങ്ങുന്ന മൂന്ന് സ്‌ക്വാഡുകൾ രൂപീകരിച്ചു. ജില്ലയിലുടനീളം ഡിസംബർ 31 വരെ പരിശോധന തുടരാനാണ് തീരുമാനം.കേക്ക് നിർമ്മാണവുമായി ബന്ധപ്പെട്ട് ബേക്കറികൾ, ഹോട്ടൽ, റസ്റ്റോറന്റ്, വഴിയോര കച്ചവടങ്ങൾ തുടങ്ങിയ ഇടങ്ങളിലാണ് പരിശോധന. കേക്ക് നിർമ്മിക്കാൻ ഉപയോഗിക്കുന്ന സാധനങ്ങൾ വിൽക്കുന്ന കടകൾ,വ്യാപാരശാലകൾ, കേക്കുകൾ, വെെൻ എന്നിവ ഉണ്ടാക്കുകയും വിൽക്കുകയും ചെയ്യുന്ന വീടുകളിലും കർശന പരിശോധനയുണ്ടാകും. ക്രിസ്മസ് പുതുവത്സര കാലത്ത് വ്യാപാരികൾ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത് ഒഴിവാക്കുകയാണ് പരിശോധനയുടെ ലക്ഷ്യം.
ഭക്ഷ്യസുരക്ഷാ ലൈസൻസ്/രജിസ്ട്രേഷൻ എടുക്കാത്ത സ്ഥാപനങ്ങളെ പ്രവർത്തിക്കാൻ അനുവദിക്കുകയില്ല. എല്ലാ ഭക്ഷ്യ ഉത്പാദക, വിതരണ വിൽപ്പനസ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ ലൈസൻസ്/രജിസ്ട്രേഷൻ നിർബന്ധമായുമെടുത്ത് സർട്ടിഫിക്കറ്റുകൾ സ്ഥാപനത്തിൽ പ്രദർശിപ്പിക്കണമെന്നാണ് ഭക്ഷ്യസുരക്ഷാ ഉദ്ദ്യോഗസ്ഥരുടെ ഉത്തരവ്. വീടുകളിൽ കേക്ക് നിർമ്മിച്ച് വിൽക്കുന്നവരും ലെെസൻസ് എടുത്തിരിക്കണം. പലയിടങ്ങളിലും ഇത് പാലിക്കപ്പെടാത്തതിനാലാണ് പരിശോധന കർശനമാക്കിയിരിക്കുന്നത്.
പിഴ ഇങ്ങനെ
ഭക്ഷണത്തിൽ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കൾ കണ്ടെത്തിയാൽ പ്രോസിക്യൂഷൻ വഴി ആറു മാസം മുതൽ ജീവപര്യന്തം വരെയാണ് ശിക്ഷ ലഭിക്കുക. ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്താൽ അഞ്ച് ലക്ഷം രൂപ വരെയും ലേബൽ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്താതിരുന്നാൽ മൂന്നു ലക്ഷം രൂപ വരെയുമാണ് പിഴ ഈടാക്കുക.
'' ക്രിസ്മസ് - പുതുവർഷം ആഘോഷങ്ങളുടെ ഭാഗമായി പരിശോധന കർശനമാക്കിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ ലൈസൻസില്ലാതെ വീടുകളിൽ കേക്കും വൈനുമുണ്ടാക്കി വിൽക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും.''
എം.ടി ബേബിച്ചൻ, ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |