ധാക്ക: ബംഗ്ളാദേശിലെ തെക്കൻ മേഖലയിൽ ബോട്ടിന് തീപിടിച്ച് വൻ ദുരന്തം. ബോട്ടിലുണ്ടായിരുന്ന മുപ്പത്തിരണ്ട് പേർ മരിച്ചു. മൂന്ന് നിലകളുള്ള 'ഒബിജാൻ' എന്ന ബോട്ടിലാണ് തീപിടിത്തമുണ്ടായത്. മുപ്പത്തിരണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തതായി പൊലീസ് അറിയിക്കുകയായിരുന്നു. മരിച്ചവരിൽ കൂടുതൽ പേരും തീപിടിത്തതിലാണ് മരിച്ചത്. ഏതാനും പേർ രക്ഷപ്പെടുന്നതിനായി വെള്ളത്തിലേയ്ക്ക് ചാടിയപ്പോൾ മുങ്ങി മരിക്കുകയായിരുന്നു.
തലസ്ഥാനമായ ധാക്കയിൽ നിന്ന് 250 കിലോമീറ്റർ തെക്ക് സ്ഥിതി ചെയ്യുന്ന ജലോകതിയിൽ ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ഏകദേശം അഞ്ഞൂറോളം ആളുകൾ ബോട്ടിലുണ്ടായിരുന്നു. എഞ്ചിൻ റൂമീലുണ്ടായ തീപിടിത്തം ബോട്ടിലേയ്ക്ക് വ്യാപിക്കുകയായിരുന്നെന്നാണ് നിഗമനം.ഗുരുതരമായി പൊള്ളലേറ്റ നൂറുപേരെ ബരിസൽ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയതായി പൊലീസ് അറിയിച്ചു.
ബംഗ്ളാദേശിൽ മുൻപും സമാനരീതിയിൽ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. അറ്റകുറ്റപ്പണികൾ നടത്താത്തതും കപ്പൽശാലകളിൽ മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതുമാണ് അപകടത്തിന് കാരണമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |