ആദ്യഘട്ടത്തിൽ ഒമ്പത് വില്ലേജുകളിൽ
കോട്ടയം: സർവേ ഓഫ് ഇന്ത്യയുടെ സഹായത്തോടെ അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് റീസർവേ നടത്തുന്നതിനുള്ള നടപടി ജില്ലയിൽ ആരംഭിച്ചു. വിസ്തീർണ്ണത്തിന്റെ 20 ശതമാനം കേന്ദ്ര സർക്കാരിന്റെ സ്വമിത്വ പദ്ധതി പ്രകാരം ഡ്രോൺ ഉപയോഗിച്ചും 80 ശതമാനം റീബിൽഡ് കേരളം ഫണ്ട് വിനിയോഗിച്ച് കോർസ്, ആർ.ടി.കെ. ഇ.ടി.എസ് തുടങ്ങിയ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുമാണ് റീസർവേ നടത്തുന്നത്.
സർവേയുടെ ആദ്യഘട്ടത്തിൽ വൈക്കം, കല്ലറ, വെള്ളൂർ, ഉദയനാപുരം, നടുവില, കുലശേഖരമംഗലം, വെച്ചൂർ, തലയാഴം, ചെമ്പ് എന്നീ വില്ലേജുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. നാലര വർഷത്തിനകം മറ്റ് വില്ലേജുകളിലും സർവേ പൂർത്തീകരിക്കുകയാണ് ലക്ഷ്യം.
ഡിജിറ്റൽ റീസർവേ പൂർത്തിയാകുന്നതോടെ ഭൂമി സംബന്ധമായ രേഖകൾക്ക് കൃത്യതയും സുതാര്യതയും ഉറപ്പാകും. റവന്യു രജിസ്ട്രേഷൻ, സർവേ സേവനങ്ങൾ ഒരുമിച്ച് ലഭ്യമാകും. ഭൂമിസംബന്ധമായ വിവരങ്ങൾ എളുപ്പത്തിൽ ലഭിക്കും. അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാനാകും. ഭൂമി സംബന്ധമായ ആവശ്യത്തിന് പല ഓഫീസുകളിൽ കയറി ഇറങ്ങുന്നത് ഒഴിവാകും. അപേക്ഷകൾ ഓൺലൈനായി നൽകാനും തീർപ്പാക്കാനും സാധിക്കുന്നതിനൊപ്പം പോക്കുവരവ് നടപടികൾ വേഗത്തിലാകും. ഡോക്യുമെന്റേഷൻ നടപടികൾ എളുപ്പത്തിൽ നടക്കും. ഡിജിറ്റൽ സർവ്വേ രേഖകൾ നിലവിൽ വരുന്നതോടെ ഇപ്പോഴുള്ള സർവേ നമ്പർ, സബ് ഡിവിഷൻ, തണ്ടപ്പേർ എന്നിവ കാലഹരണപ്പെടും. റവന്യൂ, രജിസ്ട്രേഷൻ, തദ്ദേശസ്ഥാപനങ്ങൾ, ബാങ്കുകൾ എന്നിവിടങ്ങളിൽ നിന്നുള്ള സേവനങ്ങൾ ലഭിക്കുന്നതിന്റെ കാലതാമസം കുറയും.
സർവേ; ഭൂവുടമകൾ ചെയ്യേണ്ടത്
ഡ്രോൺ ഉപയോഗിച്ചുള്ള സർവേയ്ക്കനുയോജ്യമായ രീതിയിൽ പദ്ധതി പ്രദേശത്തെ വസ്തുക്കളുടെ അതിർത്തികൾ താഴെ പറയുംവിധം ഉടമകൾ ക്രമീകരിക്കണമെന്നാണ് സർവേ വകുപ്പിന്റെ നിർദേശം.അതിർത്തിയിലെ ഒടിവുകൾ കൃത്യമായി മനസിലാക്കാൻ കഴിയുന്നരീതിയിൽ നീളത്തിൽ ചുടുകല്ലുകളോ സിമന്റ് കല്ലുകളോ അടുക്കി വയ്ക്കണം.
ഡ്രോൺ ക്യാമറയിൽ ഫോട്ടോ എടുക്കുന്നതിന് തടസം നിൽക്കുന്ന മരചില്ലകളും മറ്റും നീക്കം ചെയ്ത് വസ്തുവിന്റെ അതിരുകൾ തെളിക്കണം. തിരിച്ചറിയാനാകും വിധം ചുടുകല്ല്, സിമന്റ്, കല്ല്, പെയിന്റ് ഇവ ഉപയോഗിച്ച് അതിരുകൾ അടയാളപ്പെടുത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |