വിഴിഞ്ഞം: രാജ്യാന്തര തുറമുഖ നിർമ്മാണ സ്ഥലത്തെ പുലിമുട്ടുകൾ ബലപ്പെടുത്തുന്നതിനുള്ള അക്രോപോഡുകൾ നിക്ഷേപിക്കുന്ന ട്രയൽ ജോലികൾ തുടങ്ങി. ഇതിനായി കൂറ്റൻ ക്രെയിനുകൾ സജ്ജീകരിച്ചു. മറ്റുസ്ഥലങ്ങളിൽ നിർമ്മിച്ചു സൂക്ഷിച്ചിരുന്ന അക്രോപോഡുകൾ തുറമുഖ നിർമാണസ്ഥലത്ത് എത്തിക്കുന്ന ജോലികളും പുരോഗമിക്കുകയാണ്. നിലവിൽ പുലിമുട്ടിന്റെ നിർമ്മാണം ആയിരം മീറ്റർ പിന്നിട്ടെങ്കിലും സംരക്ഷണ ജോലികൾ ചെയ്തിരുന്നില്ല. ഇത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു.
ഓഖി ദുരന്തത്തിലും കാലവർഷക്കെടുതിയും പുലിമുട്ടിന്റെ നല്ലൊരു ഭാഗം കടലെടുത്തിരുന്നു. ഇതിനിടെ പാറ ഉത്പന്നങ്ങളുടെ ലഭ്യതക്കുറവും തിരിച്ചടിയായതോടെ നിർമ്മാണ പ്രവർത്തനങ്ങൾ ഇഴയുന്ന അവസ്ഥയായി. എന്നാൽ തടസങ്ങൾ മാറുകയും കരമാർഗം കല്ലെത്തിക്കുന്നതിനൊപ്പം കടൽമാർഗം ബാർജുകളിലും പാറ എത്തിച്ചതോടെ നിർമ്മാണത്തിന് ഗതിവേഗം കൈവന്നു. ഇതോടെയാണ് പുലിമുട്ടിന്റെ നീളം 1000 മീറ്റർ പിന്നിട്ടത്.
നിലവിൽ കരയോട് ചേർന്ന ഭാഗം ഒഴിവാക്കി 850 മീറ്റർ മുതൽ ശേഷിക്കുന്ന ഭാഗത്താണ് ആദ്യഘട്ടം അക്രോപോഡുകൾ നിക്ഷേപിക്കുന്നത്. ഈ ഭാഗത്താണ് ഇപ്പോൾ ശക്തമായ തിരകൾ അടിച്ചുകയറുന്നതും.
ആറുകാലുള്ള അക്രോപോഡ്
ഇന്ത്യയിൽ ആദ്യമായി ആറുകാലുള്ള അക്രോപോഡാണ് വിഴിഞ്ഞത്ത് നിക്ഷേപിക്കുന്നത്. ആദ്യഘട്ട പുലിമുട്ട് നിർമ്മാണത്തിനായി ഏകദേശം പതിനായിരത്തിലധികം അക്രോപോഡുകൾ വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്. 800 മീറ്ററോളമാണ് ഇവ നിക്ഷേപിക്കേണ്ടി വരിക.
15 ടണ്ണോളം ഭാരവും 14 അടി ഉയരവുമുള്ള അക്രോപോഡുകളാണ് ഇതിന്റെ ഭാഗമായി നിർമ്മിച്ചിരിക്കുന്നത്. ഇവ നിക്ഷേപിക്കുന്നത് പരസ്പരം ബന്ധിപ്പിച്ചായതിനാൽ ഹാർബർ ബേസിലേക്ക് മണൽ അടിയില്ലെന്നും അതിനാൽ ആഴക്കുറവ് ഉണ്ടാകില്ലെന്നും അധികൃതർ പറയുന്നു.
10500 അക്രോപോഡുകൾ ഇപ്പോൾ നിർമിച്ചിട്ടുണ്ട്.
പുലിമുട്ട് വളയുന്നത് വെല്ലുവിളി?
അകെ 3100 മീറ്റർ പുലിമുട്ടാണ് തുറമുഖത്തിനായി നിർമ്മിക്കേണ്ടത്.
ആയിരം മീറ്റർ കടന്ന പുലിമുട്ട് 1100 മീറ്റർ എത്തുമ്പോഴേക്കും ഇടതുവശത്തേക്ക് ചരിഞ്ഞു ബെർത്തിനു സമാന്തരമായാകും നിർമ്മിക്കുക. നേരത്തെ ഇത് 1200 മീറ്റർ എന്നാണ് പറഞ്ഞിരുന്നത്. ശക്തമായ തിരയും ആഴക്കൂടുതലും ഇവിടെ വെല്ലുവിളിയാകുമെന്നാണ് അധികൃതർ പറയുന്നത്. ബോട്ടം ഓപ്പൺ ബാർജുകൾ വഴിയാകും ഇവിടെ കൂടുതൽ കല്ല് എത്തിക്കുക. തുടർന്ന് ക്രെയിനുകളുടെ സഹായത്തോടെ കല്ലുകൾ അടുക്കി വളവ് സൃഷ്ടിച്ചെടുക്കും. പുലിമുട്ട് നിർമാണത്തോടൊപ്പം അക്രോപോഡുകൾ നിക്ഷേപിച്ച് ഇവ ബലപ്പെടുത്തുന്ന ജോലികളും തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |