SignIn
Kerala Kaumudi Online
Friday, 26 April 2024 6.43 AM IST

ഐ.ടിയിൽ ശുഭകാലം

tech

ഏതാനും വർഷങ്ങളായി ഐ.ടി രംഗത്ത് കേരളത്തിന്റേത് മികച്ച മുന്നേറ്റമാണ്. ഐ.ടി കയറ്റുമതിക്കും ഐ.ടി വ്യവസായത്തിന്റെ സുസ്ഥിര വളർച്ചയ്ക്കും അനുയോജ്യമായ ഭൂമിക ഇവിടെ സജ്ജമായെന്നതിനു തെളിവാണ്,​ സോഫ്ട്‌വെയർ കമ്പനികളുടെ എണ്ണത്തിലുള്ള വളർച്ച. ആഗോളതലത്തിൽ ഐ.ടി മേഖലയിൽ കൊവിഡ് ഒട്ടേറെ മാറ്റങ്ങൾക്കു വഴിയൊരുക്കി. 2025- ലും 2030- ലും ഉണ്ടാകേണ്ട വളർച്ചയാണ് മേഖലയിൽ കഴിഞ്ഞ രണ്ടുവർഷംകൊണ്ട് ഉണ്ടായത്. കമ്പനികളുടെ ഒാർഡർ കാലവധി കൊവിഡ് കാലത്ത് മൂന്നും നാലും വർഷം നേരത്തേയാക്കിയതാണ് കാരണം. ഇതു മൂലം വിദഗ്ദ്ധ പ്രൊഫഷണലുകളുടെ അഭാവം കമ്പനികൾ നേരിട്ടു. ഇത്. അഞ്ചും ആറും ലക്ഷം രൂപ വാർഷിക ശമ്പളം വാങ്ങിയിരുന്ന ഐ.ടി ജീവനക്കാർക്ക് 13 മുതൽ 15 ലക്ഷം രൂപവരെ ശമ്പളം കിട്ടുന്ന സാഹചര്യമുണ്ടായി.

ഐ.ടി.മേഖലയിലെ പുതിയൊരു മാറ്റം വർക്ക് ഫ്രം ഹോം ആണ്. ഇത് പൊതുവെ ഗുണകരമാണെങ്കിലും ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും ഒാഫീസിലെത്തി ജോലി ചെയ്യണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ഗ്രൂപ്പായി ജോലി ചെയ്യേണ്ട ടാസ്കുകളും മറ്റും പൂർത്തിയാക്കാനും, വനിതാജീവനക്കാരുടെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കാനും ഒാഫീസിലിരുന്ന് ജോലി ചെയ്യേണ്ടത് ആവശ്യമായി മാറിയിരിക്കുകയാണ്. വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോൾ വ്യക്തിപരമായ വെല്ലുവിളികൾ കൂടുതൽ നേരിടുന്നത് സ്ത്രീ ജീവനക്കാരാണ്.

കേരളത്തിൽ ഐ.ടി. കയറ്റുമതിയിൽ സമീപകാലത്തെ ഏറ്റവും ഉയർന്ന വർദ്ധന രേഖപ്പെടുത്തിയ വർഷമാണ് കടന്നുപോകുന്നത്. മുൻ വർഷം 8000 കോടിയോളമുണ്ടായിരുന്ന കയറ്റുമതി നടപ്പു വർഷം 12,000 കോടി മറികടക്കും. വ്യവസായവകുപ്പ് മറ്റു മേഖലകളിലെ സംരംഭകരോട് കാണിക്കുന്ന കടുത്ത സമീപനങ്ങളും നിയമ, സാങ്കേതിക സങ്കീർണ്ണതകളിലേക്ക് വലിച്ചിഴയ്ക്കുന്ന രീതിയും ഐ.ടി മേഖലയോട് കാണിക്കുന്നില്ല. മൂന്നു വർഷത്തേക്ക് സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാൻ അനുവദിക്കുന്ന നിയമഭേദഗതിയും സിംഗിൾ വിൻഡോ ക്ളിയറൻസും സ്റ്റാർട്ടപ്പുകളോടുള്ള അനുഭാവപൂർണ്ണമായ സമീപനങ്ങളും നിരവധി ഐ.ടി. പാർക്കുകളും സംസ്ഥാനത്ത് ഇന്നുണ്ട്.

അതേസമയം 30 വർഷം മുമ്പ് രാജ്യത്താദ്യമായി ഐ.ടി പാർക്ക് തുടങ്ങിയ കേരളത്തിന് അതിന്റെ പ്രയോജനങ്ങൾ വേണ്ടത്ര നേടിയെടുക്കാനായിട്ടില്ലെന്നത് പോരായ്മയാണ്. ലോകം വളരുമ്പോൾ അതനുസരിച്ച് സമീപനങ്ങൾ മാറണം. ചില മേഖലകളിലെങ്കിലും പാരമ്പര്യ രീതികൾ വിട്ട് പെരുമാറാനുള്ള നയചാതുര്യം ഭരണാധികാരികൾ പ്രകടിപ്പിക്കുക തന്നെ വേണം. ഐ.ടിയിൽ പുതുവർഷത്തിൽ ഉണ്ടാകാനിരിക്കുന്ന ഒരു കുതിപ്പ് സെമികണ്ടക്ടർ മേഖലയിലാണ്. ഇന്ത്യയിൽ മൂന്ന് അന്താരാഷ്ട്ര സെമികണ്ടക്ടർ വ്യവസായ സംരംഭങ്ങളെങ്കിലും ഇൗ വർഷം സ്ഥാപിക്കപ്പെട്ടേക്കും.

ഐ.ടി മേഖലയിൽ ഒരാൾക്ക് തൊഴിൽ നൽകുമ്പോൾ പത്തുലക്ഷം രൂപയുടെ നിക്ഷേപമാണുണ്ടാകുക. അടുത്ത ഒരുവർഷത്തിനുള്ളിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ 6000 കോടിയുടെ നിക്ഷേപസാധ്യതയാണുള്ളത്. അങ്ങനെ കണക്കാക്കിയാൽ ഈ കാലയളവിൽ 60,​000 പേർക്ക് നേരിട്ടും രണ്ടുലക്ഷത്തോളം പേർക്ക് പരോക്ഷമായും ഇൗ രംഗത്ത് തൊഴിൽസാദ്ധ്യതയുണ്ടാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TECHNOLOGY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.