കെ.എസ്.ഇ.ബിയുമായുള്ള തർക്കം തീരുന്നു
കൊല്ലം: വൈദ്യുതി നിരക്കു സംബന്ധിച്ച് കെ.എസ്.ഇ.ബിയും നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷനും തമ്മിലുള്ള തർക്കം പരിഹരിക്കപ്പെട്ടതോടെ പടിഞ്ഞാറേ കല്ലടയിലെ ഫ്ളോട്ടിംഗ് സോളാർ വൈദ്യുത പദ്ധതിയുടെ തടസം നീങ്ങുന്നു. കഴിഞ്ഞ ദിവസം കെ.എസ്.ഇബി ചെയർമാൻ ഡോ. ബി. അശോക്, നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷൻ കേരള ചീഫ് വാൾട്ടർ, പടിഞ്ഞാറേ കല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. സി. ഉണ്ണിക്കൃഷ്ണൻ എന്നിവർ നടത്തിയ ചർച്ചയിലാണ് പ്രശ്നപരിഹാരമായത്.
കേരളത്തിലെ 5 ഡാമുകളിൽ ഫ്ളോട്ടിംഗ് സോളാർ പദ്ധതിക്ക് കെ.എസ്.ഇ.ബി ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. ഈ പദ്ധതിയിൽ നിശ്ചയിക്കുന്ന വൈദ്യുതി നിരക്ക് പടിഞ്ഞാറേ കല്ലട പദ്ധതിയിലൂടെ ഉത്പാദിപ്പിച്ച് കെ.എസ്.ഇ.ബിക്ക് കൈമാറുന്ന വൈദ്യുതിക്കും നൽകാമെന്ന് ചെയർമാൻ അറിയിച്ചു. ഇതിനോട് പവർ കോർപ്പറേഷനും യോജിക്കുകയായിരുന്നു. നിരക്ക് നിശ്ചയിച്ചിട്ടില്ല. സോളാർ പദ്ധതിയിലൂടെ നൽകുന്ന വൈദ്യുതിക്ക് യൂണിറ്റ് ഒന്നിന് 3.18 രൂപ വേണമെന്ന നിലപാടിലായിരുന്നു ഹഡ്രോ പവർ കോർപ്പറേഷൻ. എന്നാൽ 2.45 രൂപയിൽ കൂടുതൽ നൽകാനാവില്ലെന്ന നിലപാടിൽ കെ.എസ്.ഇ.ബി ഉറച്ചു നിന്നു. ഉദ്യോഗസ്ഥതല ചർച്ചകൾ പലതു നടന്നെങ്കിലും ഫലമുണ്ടായില്ല. പദ്ധതി ഉപേക്ഷിക്കുന്ന ഘട്ടം വരെ എത്തിയപ്പോഴാണ് അവസാനം നടന്ന ചർച്ചയിൽ ധാരണയായത്.
പാടത്ത് ഇനി വൈദ്യുതി വിളയും
പടിഞ്ഞാറേ കല്ലട ഗ്രാമ പഞ്ചായത്തിൽ മികച്ച രീതിയിൽ നെൽക്കൃഷി നടന്നിരുന്ന ഐത്തോട്ടുവ പടശേഖരം മണലൂറ്റും ചെളി മണ്ണ് നീക്കവും കാരണം വലിയ വെള്ളക്കെട്ടായി മാറിയിരുന്നു. 2014ൽ ഗ്രാമ പഞ്ചായത്ത് കമ്മിറ്റി സംസ്ഥാന സർക്കാരിന് മുന്നിൽ സോളാർ വൈദ്യുത പ്ലാന്റെന്ന ആശയം മുന്നോട്ടുവെച്ചു. നാനൂറോളം വസ്തു ഉടമകൾ ചേർന്ന് പടിഞ്ഞാറേ കല്ലട നോൺ കൺവെൻഷണൽ എനർജി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ കമ്പനി രൂപീകരിച്ചു. ഭൂമി 25 വർഷത്തേക്ക് പാട്ടത്തിനു കെ.എസ്.ഇ.ബിക്ക് കൈമാറി. 275 ഏക്കർ സ്ഥലത്താണ് പ്രോജക്ട് വരുന്നത്. ഇതിൽ 60 ഏക്കർ ഭൂമി ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലാണ്. മൊത്തം ലാഭത്തിന്റെ 4 ശതമാനം വസ്തു ഉടമകൾക്ക് ലഭിക്കും. ടാറ്റാ കൺസൾട്ടൻസിയാണ് പദ്ധതിയുടെ നിർമ്മാണ കരാർ എടുത്തിട്ടുളളത്.
...........................
ഉത്പാദിപ്പിക്കുന്ന വൈദ്യുതി: 50 മെഗാവാട്ട്.
പദ്ധതി ചെലവ് (ആദ്യ ഘട്ടം): 350 കോടി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |