തിരുവനന്തപുരം: കോവളത്ത് വിദേശ പൗരനോട് മദ്യം ഒഴുക്കികളയാൻ ആവശ്യപ്പെട്ട പൊലീസ് നടപടിയിൽ ഗ്രേഡ് എസ് ഐ ഷാജിയെ സസ്പെൻഡ് ചെയ്തു. ഡി ജി പി അനിൽകാന്തിന്റെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കാനും നിർദ്ദേശമുണ്ട്. സംഭവത്തിൽ മുഖ്യമന്ത്രി പൊലീസിനോട് റിപ്പോർട്ട് തേടിയിരുന്നു.
അതേസമയം സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ രംഗത്തെത്തി. കോവളം ബീച്ചിലേക്ക് മദ്യവുമായി പോകാൻ അനുവദിക്കരുതെന്ന മുകളിൽ നിന്നുള്ള നിർദ്ദേശം നടപ്പിലാക്കുക മാത്രമാണ് ഉദ്യോഗസ്ഥൻ ചെയ്തതെന്നും മദ്യം കളയാൻ പൊലീസ് വിദേശ പൗരനോട് ആവശ്യപ്പെട്ടിരുന്നില്ലെന്നും അസോസിയേഷൻ അവകാശപ്പെടുന്നു. പൊലീസ് ഉദ്യോഗസ്ഥൻ വിദേശിയുടെ സമീപത്ത് പോകുകയോ അദ്ദേഹത്തെ തൊടുകയോ ചെയ്തിട്ടില്ലെന്നും വിരമിക്കാൻ അഞ്ച് മാസം മാത്രം ശേഷിക്കുന്ന ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്ത നടപടി നീതീകരിക്കാനാകാത്തതാണെന്നും അസോസിയേഷൻ വ്യക്തമാക്കി.
എന്നാൽ മദ്യവുമായി താൻ ബീച്ചിലേക്കല്ല മറിച്ച് സുഹൃത്ത് താമസിച്ചിരുന്ന ഹോട്ടലിലേക്കാണ് പോയതെന്നും തന്നെ പൊലീസ് തടഞ്ഞത് കോവളം ജംഗ്ഷനിൽ വച്ചുമാണെന്ന് സ്വീഡിഷ് പൗരൻ സ്റ്റീവൻ ആസ്ബർഗ് ഒരു വാർത്താചാനലിനോട് പറഞ്ഞു. പൊലീസ് അസോസിയേഷന്റെ വാദം അവരുടെ മുഖം രക്ഷിക്കാനുള്ള ശ്രമം മാത്രമാണെന്നും ആസ്ബർഗ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |