ദുബായ് : ഒമിക്രോൺ വ്യാപനം വർദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്ത പൗരൻമാർക്ക് വിദേശ യാത്ര നിരോധിച്ച് യു എ ഇ. ജനുവരി 10 മുതൽ പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) പ്രഖ്യാപിച്ചു. പുതിയ യാത്രാ മാർഗ്ഗനിർദ്ദേശത്തെക്കുറിച്ച് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അഥോറിറ്റി (എൻസിഇഎംഎ) ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. അതേസമയം ആരോഗ്യ കാരണങ്ങളാൽ വാക്സിൻ എടുക്കുന്നതിൽ നിന്ന് ഒഴിവാക്കപ്പെട്ടവർക്ക് നിരോധനം ബാധകമാകില്ലെന്നും അധികൃതർ അറിയിച്ചു.
ലോകത്തെ വിവിധ രാജ്യങ്ങളിൽ ഇപ്പോൾ പടർന്ന് പിടിക്കുന്ന ഒമിക്രോൺ ദക്ഷിണാഫ്രിക്കയിലാണ് ആദ്യം കണ്ടെത്തിയത്. പിന്നാലെ യൂറോപ്യൻ രാജ്യങ്ങളിൽ വ്യാപകമായി പടരുകയായിരുന്നു. കൊവിഡ് ബൂസ്റ്റർ ഡോസ് പുതിയ രോഗ വ്യാപനത്തിനെതിരെ ഫലപ്രദമാണെന്ന് പഠനങ്ങൾ കണ്ടെത്തിയിരുന്നു. യുഎഇയിൽ ജനസംഖ്യയുടെ 90 ശതമാനവും പൂർണമായും വാക്സിനെടുത്തിരുന്നു. എന്നാൽ ഡിസംബർ 24വരെയുള്ള കണക്ക് പ്രകാരം ഏകദേശം 34% പേർക്കാണ് ബൂസ്റ്റർ ഡോസ് നൽകിയിട്ടുള്ളത്. യുഎഇയിൽ 750,000ത്തിലധികം കൊവിഡ് കേസുകളാണ് ഉണ്ടായിട്ടുള്ളത്. 2,000ത്തിലധികം മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
#NCEMA and @MoFAICUAE: Ban on Travel on UAE citizens unvaccinated with #Covid19 vaccine, starting Jan 10, 2022, with a requirement to obtain the booster dose for the fully vaccinated. With an exemption for medically exempted from taking the vaccine, humanitarian & treatment cases pic.twitter.com/zUw1FoSLBt
— NCEMA UAE (@NCEMAUAE) January 1, 2022
ഒമിക്രോൺ ബാധയെ തുടർന്ന് ഇന്ത്യൻ പ്രധാനമന്ത്രി മോദിയുടെ യുഎഇ സന്ദർശനം ഉൾപ്പടെ മാറ്റിവച്ചിരുന്നു. ജനുവരി 6 നാണ് സന്ദർശനം നിശ്ചയിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |