കൊല്ലം: 26 ലക്ഷംരൂപ ചെലവിൽ ഹൈടെക്ക് ആക്കിയിട്ടും ഒരുദിവസം പോലും പ്രവർത്തിപ്പിക്കാൻ കഴിയാതെ പൂർണമായും പരാജയപ്പെട്ട ആശ്രാമം സ്ലോട്ടർ ഹൗസ് നഗരസഭ വീണ്ടും നവീകരിക്കുന്നു. ഇതിനുള്ള വിശദ രൂപരേഖ തയ്യാറാക്കാൻ നഗരസഭ താത്പര്യപത്രം ക്ഷണിച്ചിരിക്കുകയാണ്.
2019 ജൂണിലാണ് 26 ലക്ഷം രൂപ ചെലവഴിച്ച് സ്ലാട്ടർഹൗസിന്റെ നവീകരണം പൂർത്തിയാക്കിയത്. കോഴിക്കോട് ആസ്ഥാനമായുള്ള സ്വകാര്യകമ്പനിയാണ് ഹൈടെക്ക്‌വത്കരണം നടപ്പാക്കിയത്. ഖരപദാർത്ഥങ്ങൾ വളമായും ദ്രാവക രൂപത്തിലുള്ള മാലിന്യങ്ങൾ വേർതിരിച്ച് ശുദ്ധജലത്തിന് തുല്യമാക്കുമെന്നുമായിരുന്നു വാഗ്ദാനം. എന്നാൽ ട്രയൽറൺ നടത്തിയപ്പോൾ തന്നെ കമ്പനിയുടെ അവകാശവാദങ്ങൾ പൊളിഞ്ഞു. ഖര, ദ്രാവക പദാർത്ഥങ്ങൾ ഒരുമിച്ച് പുറത്തേക്കൊഴുകി. അറ്റകുറ്റപ്പണികൾക്കുശേഷം വീണ്ടും പലതവണ ട്രയൽറൺ നടത്തിയിട്ടും പ്രത്യേകിച്ച് ഫലമൊന്നുമുണ്ടായില്ല. പരമ്പരാഗത രീതിയിൽ കശാപ്പ് ചെയ്യുമ്പോഴുണ്ടാകുന്നത് പോലെ രക്തവും മാലിന്യവും കലർന്ന ജലം തന്നെ പുറത്തേക്കിറങ്ങി. ഇതോടെ പ്ലാന്റ് പ്രവർത്തിപ്പിക്കാനുള്ള നീക്കങ്ങളെല്ലാം താത്കാലികമായി നിറുത്തിവയ്ക്കുകയായിരുന്നു.
പറ്റിച്ച കമ്പനിക്കെതിരെ ഒരു നടപടിയുമില്ല
വാഗ്ദാനം ചെയ്ത ഗുണഫലം ലഭ്യമാക്കാതെ നഗരസഭയുടെ പണം തട്ടിയെടുത്ത സ്വകാര്യ കമ്പനിക്കെതിരെ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. വീണ്ടും 50 ലക്ഷം രൂപ ചെലവിൽ കൂടുതൽ സംവിധാനങ്ങൾ സ്ഥാപിച്ചാൽ പ്രശ്നം പരിഹരിക്കാമെന്ന വാഗ്ദാനവുമായി ഇതേ കമ്പനി നഗരസഭയെ സമീപിച്ചിരുന്നു. അതിന് നിലവിലെ കെട്ടിടം തന്നെ പൊളിക്കണം. ഇതോടെ സ്വകാര്യ കമ്പനിയുമായുള്ള കരാർ നഗരസഭ റദ്ദാക്കി.
അറവുകശാല അടഞ്ഞിട്ട് മൂന്നര വർഷം
2018 ജൂലായിലാണ് കോടതി അറവുശാല പൂട്ടാൻ ഉത്തരവിട്ടത്. ഇതോടെ നഗരത്തിന്റെ പലഭാഗങ്ങളിലും അനധികൃത അറവ് വ്യാപകമായി. സ്ലോട്ടർ ഹൗസിൽ നിന്ന് നഗരസഭയ്ക്ക് ലക്ഷക്കണക്കിന് രൂപ വരുമാനം ലഭിച്ചിരുന്നതാണ്. അതും ഇല്ലാതായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |