തൊടുപുഴ: ഗ്രാമീണ റൂട്ടുകളിൽ ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലും ബസ് സർവീസുകൾ മുടങ്ങുന്നത് യാത്രക്കാരെ കഷ്ടത്തിലാക്കുന്നു. ചില റൂട്ടുകളിൽ രാത്രി കാലങ്ങളിലുള്ള അവസാന ട്രിപ്പും നിയമ വിരുദ്ധമായി റദ്ദാക്കുന്നുണ്ട്. തൊടുപുഴ നഗരത്തിൽ നിന്ന് ഗ്രാമീണ റൂട്ടുകളിലേക്ക് ഉൾപ്പെടെ വിവിധ മേഖലകളിലേക്ക് സർവീസ് നടത്തുന്ന ബസുകൾ മാത്രമല്ല, നഗരത്തിലേക്ക് എത്തുന്ന ചില ബസ് സർവീസുകളും ഇത്തരത്തിൽ മുടങ്ങുന്നുണ്ട്. സ്വകാര്യ ബസുകൾ സർവീസ് മുടക്കുന്നത് പോലെ കെ.എസ്.ആർ.ടി.സിയുടെ ഭാഗത്ത് നിന്നും ഇത്തരം പ്രവർത്തികളുണ്ടാകുന്നുണ്ട്. കെ.എസ്.ആർ.ടി.സി- സ്വകാര്യ ബസ് സർവീസുകൾ അനധികൃതമായി റദ്ദ് ചെയ്ത് ജനത്തെ പെരുവഴിയിലാക്കുന്നത് സംബന്ധിച്ച് വ്യാപകമായി പരാതികൾ വിവിധ മേഖലകളിൽ നിന്ന് ഉയരുന്നുണ്ടെങ്കിലും നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറാകുന്നില്ല. കോട്ടയം ഉൾപ്പെടെയുള്ള സമീപ ജില്ലകളിൽ ഇത്തരം പ്രവർത്തികൾക്ക് എതിരെ മോട്ടോർ വാഹന വകുപ്പ് നിയമ നടപടികൾ സ്വീകരിക്കുകയും 7500 രൂപ വരെ പിഴ ഈടാക്കുകയും ചെയ്യുന്നുണ്ടെന്ന് യാത്രക്കാർ പറയുന്നു. രാത്രി സമയങ്ങളിൽ തൊടുപുഴയിൽ നിന്നുള്ള ബസുകൾ മുന്നറിയിപ്പ് ഇല്ലാതെ സർവീസ് റദ്ദാക്കുന്നതിനെ തുടർന്ന് യാത്രക്കാർ പെരുവഴിയിലും കച്ചവട സ്ഥാപനങ്ങൾക്ക് മുന്നിലും കാത്ത് നിൽക്കുന്നത് പതിവ് കാഴ്ചയാണ്. ഇത് സംബന്ധിച്ച് മന്ത്രി, എം.പി, കളക്ടർ, ലീഗൽ സർവീസസ് അതോറിറ്റി, മോട്ടോർ വാഹന വകുപ്പ് അധികൃതർ എന്നിവർക്ക് വർഷങ്ങളായി പരാതികൾ നൽകിയിട്ടുണ്ടെങ്കിലും ശാശ്വതമായി പ്രശ്നം പരിഹരിക്കപ്പെടുന്നില്ല. പരാതികൾ ലഭിക്കുമ്പോൾ മാത്രം അധികൃതർ ഇടപെട്ട് താത്കാലികമായി പ്രശ്നം ചിലയവസരങ്ങളിൽ പരിഹരിക്കാറുണ്ട്. എന്നാൽ വീണ്ടും ഇത് ആവർത്തിക്കുകയാണെന്ന് യാത്രക്കാർ പറയുന്നു. മുമ്പ് എറണാകുളം, കോട്ടയം റൂട്ടിൽ തൊടുപുഴയിൽ നിന്ന് 15 മിനിറ്റ് ഇടവിട്ട് കെ.എസ്.ആർ.ടി.സി ചെയിൻ സർവീസ് നടത്തിയിരുന്നു. ഈ റൂട്ടിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ഇത് ഏറെ ആശ്വാസമായിരുന്നു. മിക്കവാറും സർവീസുകളിൽ കെ.എസ്.ആർ.ടിസിക്ക് മികച്ച വരുമാനവും ലഭിച്ചിരുന്നു. എന്നാൽ അത്തരം സർവീസുകൾ നിറുത്തലാക്കിയിട്ട് എട്ട് വർഷങ്ങൾ കഴിഞ്ഞു.
ജനത്തിന് സമ്പത്തിക നഷ്ടം
ബസ് സർവീസ് അപ്രതീക്ഷിതമായി റദ്ദാക്കുമ്പോൾ യാത്രക്കാർക്ക് ഓട്ടോ, ടാക്സി കൂലി ഇനത്തിൽ വൻ സമ്പത്തിക നഷ്ടമാണുണ്ടാകുന്നത്. കുറഞ്ഞ വേതനത്തിൽ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ആളുകൾ, ചെറുകിട കച്ചവടക്കാർ എന്നിവരെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത്.
"ഒരു സ്വകാര്യ ബസ് അനധികൃതമായി സർവീസ് റദ്ദാക്കുന്നതായി ഏതാനും മാസം മുമ്പ് പരാതി ലഭിച്ചിരുന്നു. തുടർന്ന് അന്വേഷണം നടത്തി നടപടി സ്വീകരിച്ചു. അടുത്ത നാളിൽ പരാതികൾ ലഭിച്ചിട്ടില്ല. പരാതി ലഭിച്ചാൽ അടിയന്തരമായി ഇടപെടും"
-പി.എ. നസീർ (എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |