കോഴിക്കോട്: സംസ്ഥാനത്തെ പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദങ്ങളാക്കി ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ഈ വർഷത്തോടെ പൂർത്തിയാകുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. കോഴിക്കോട് ജില്ലയിൽ 20 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറാനുള്ളത്.
നവജാത ശിശുക്കൾക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്ന നിയോ ക്രാഡിൽ പദ്ധതിയുടെ സംസ്ഥാനത്തെ പ്രഥമ യൂണിറ്റ് ഗവ. മെഡിക്കൽ കോളേജിൽ ഓൺലെെനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ശിശുമരണ നിരക്ക് കുറയ്ക്കുകയെന്ന സർക്കാരിന്റെ ലക്ഷ്യത്തിന് ആക്കം കൂട്ടാൻ നിയോ ക്രാഡിൽ പദ്ധതി വഴി സാധിക്കും. സംസ്ഥാനത്ത് ആയിരം കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ 5 കുഞ്ഞുങ്ങൾ മരിക്കുന്ന സാഹചര്യമാണ്. ഇത് വികസികത രാജ്യങ്ങൾക്കൊപ്പമുള്ളതാണെങ്കിലും ഇനിയും കുറയ്ക്കാനുള്ള അതിതീവ്ര പ്രവർത്തനങ്ങളാണ് ഏറ്റെടുക്കുന്നത്.
സർക്കാർ ആശുപത്രികളും സ്വകാര്യ ആശുപത്രികളും മാതൃശിശു സൗഹൃദമാക്കാനുള്ള പ്രവർത്തനവും നടന്നു കൊണ്ടിരിക്കുകയാണ്. വനിതാ ശിശു വികസന വകുപ്പുമായി ചേർന്നു പൊതുഇടങ്ങൾ മാതൃശിശു സൗഹൃദമാക്കുന്നതിനുള്ള പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജിനെ മാതൃകാ മെഡിക്കൽ കോളേജാക്കാനാണ് ശ്രമം.
സബ് സെന്ററുകൾ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളാക്കി ഉയർത്തുന്നത് സംസ്ഥാനത്തുടനീളം നടപ്പാക്കും. ജീവിതശെെലീ രോഗങ്ങൾ കുറയ്ക്കാനുള്ള ജനകീയ കാമ്പയിനിന് ഈ മാസം തുടക്കം കുറിക്കുമെന്നും അവർ പറഞ്ഞു.
എയിംസ് സ്ഥാപിക്കാൻ കോഴിക്കോട്ട് സ്ഥലം ലഭ്യമാണെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെയും കേന്ദ്ര ആരോഗ്യമന്ത്രിയെയും അറിയിച്ചിട്ടുണ്ട്. അനുമതി ലഭിച്ചാലുടൻ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും.
ചടങ്ങിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് മുഖ്യാതിഥിയായിരുന്നു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നിയോ ക്രാഡിൽ ലോഗോ പ്രകാശനം എം.കെ.രാഘവൻ എം.പി യും വെബ് സെെറ്റ് ഉദ്ഘാടനം മേയർ ഡോ.ബീന ഫിലിപ്പും നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, കളക്ടർ എൻ.തേജ് ലോഹിത് റെഡ്ഡി, ആരോഗ്യ - കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.രാജൻ എൻ.ഖോബ്രഗഡെ, എൻ.എച്ച്.എം ഡയറക്ടർ ഡോ.രത്തൻ യു.കേൽകർ, ആരോഗ്യവകുപ്പ് ഡയറക്ടർ വി.ആർ.ഡോ.രാജു, എൻ.എച്ച്.എം ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർ ഡോ.എ നവീൻ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.വി.ആർ.രാജേന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി.ഉമ്മർ ഫാറൂഖ് സ്വാഗതവും ഐ.എം.സി.എച്ച് സൂപ്രണ്ട് ഡോ.സി.ശ്രീകുമാർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |