കോന്നി: ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമായുള്ള നിർദ്ദിഷ്ട ബൈപാസ് യാഥാർത്ഥ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. താലൂക്ക് ആസ്ഥാനമായ കോന്നിയിൽ സർക്കാർ ഓഫീസുകളും വ്യാപാര സ്ഥാപനങ്ങളും വർദ്ധിച്ചുവരികയാണ്. കോന്നി ഗവ. മെഡിക്കൽ കോളേജുകൂടി പൂർണനിലയിൽ പ്രവർത്തനം ആരംഭിക്കുന്നതോടെ വാഹനത്തിരക്ക് വർദ്ധിക്കും. തിങ്കൾ, ശനി ദിവസങ്ങളിലും ശബരിമല തീർത്ഥാടനകാലത്തും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാതയുടെ വികസനം പൂർത്തിയായാലും ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടെത്തണമെങ്കിൽ ബൈപാസ് ആവശ്യമാണ്.
ടൗണിനെ ഒഴിവാക്കി വാഹനങ്ങൾക്കു കടന്നുപോകാനുള്ള സൗകര്യമാകും നിർദ്ദിഷ്ട ബൈപാസിലൂടെ ഉണ്ടാവുക. നിലവിൽ തമിഴ്നാട്, അച്ചൻകോവിൽ, ചെങ്കോട്ട, പുനലൂർ, ആര്യങ്കാവ് മേഖലയിൽ നിന്നൊക്കെ ശബരിമലയിലേക്കുള്ള തീർത്ഥാടകർ കോന്നി ടൗൺ വഴിയാണ് കടന്നുപോകുന്നത്.
കോന്നി ബൈപാസ്
പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിലൂടെ വരുന്ന വാഹനങ്ങൾക്ക് കോന്നി ടൗൺ ഒഴിവാക്കി പോകാൻ ബൈപാസ് ഉപകരിക്കും. സംസ്ഥാനപാതയിലെ കുളത്തുങ്കൽ ഭാഗത്തുനിന്ന് ചൈനാമുക്ക്– ളാക്കൂർ– പൂങ്കാവ് റോഡിനെയും ആനക്കൂട്– പൂങ്കാവ് റോഡിനെയും മുറിച്ചുകടന്ന് സംസ്ഥാനപാതയിലെതന്നെ ഇളകൊള്ളൂർ ഭാഗത്തേക്ക് ബൈപാസിലുടെ എത്താനാകും. ഇതേ റൂട്ടിലൂടെ ജില്ലാ ആസ്ഥാനത്തേക്ക് പോകാനുള്ള എളുപ്പവഴിയുമാകും.
ദൂരം: 4.5 കിലോമീറ്റർ
ചെലവ്
ഫ്ലൈ ഓവർ: 70 കോടി
ബൈപാസ്: 40 കോടി രൂപ
--------------
നിർദ്ദിഷ്ട ബൈപാസിന്റെ ഭൂരിഭാഗവും വയലിലൂടെയാണ് കടന്നുപോകുന്നത്. പദ്ധതി തയ്യാറാക്കി സമർപ്പിച്ച് ഭരണാനുമതി നേടിയെടുക്കാൻ ശ്രമിക്കുകയാണ്.
കെ.യു. ജനീഷ് കുമാർ എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |