പന്തളം: മകരവിളക്കിന് ശബരിമലയിൽ അയ്യപ്പസ്വാമിക്ക് ചാർത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര പന്തളത്തുനിന്ന് പുറപ്പെടാൻ ഇനി ഒരാഴ്ചമാത്രം ശേഷിക്കെ പന്തളത്ത് അയ്യപ്പഭക്തരുടെ തിരക്കേറി. പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ ദർശനം നടത്താനും തിരുവാഭരണ മാളികയിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങൾ കണ്ടുതൊഴാനും അന്യസംസ്ഥാനത്തുനിന്നുള്ളവർ ഉൾപ്പടെയുള്ളവരുടെ നീണ്ട ക്യൂവാണുള്ളത്. തിരക്കേറിയെങ്കിലും രണ്ടിടങ്ങളിലും ഭക്തർക്കു ബുദ്ധിമുട്ടുകളൊന്നുമില്ലാതെ ദർശനം നടത്താനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത് ഏറെ ആശ്വാസകരമാണ്. വഴിപാടുകൾ നടത്താനും പ്രസാദം വാങ്ങാനും കഴിയുന്നതിനാൽ തീർത്ഥാടകരും പരാതികളില്ലാതെയാണു മടങ്ങുന്നത്.
കൊവിഡ് സാഹചര്യത്തിൽ പരിസരം അണുവിമുക്തമാക്കാൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഉപദേശക സമിതിയാണ് യു.എൽ.വി ഫോഗർ മെഷീൻ വാങ്ങിയത്. ഇതുപയോഗിച്ച് ആറു മീറ്റർ ചുറ്റളവിൽ അണുനശീകരണം നടത്താം. മണികണ്ഠൽത്തറ മുതൽ ക്ഷേത്രം വരെയും ക്ഷേത്ര പരിസരവും എല്ലാ ദിവസവും അണുനശീകരണം നടത്തും. മെഷീന്റെ പ്രവർത്തനോദ്ഘാടനം ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ ജി. ബൈജു നിർവഹിച്ചു. നഗരസഭാ കൗൺസിലർമാരായ പി.കെ. പുഷ്പലത, രശ്മി രാജീവ്, ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ജി. പൃഥ്വിപാൽ, സെക്രട്ടറി ആഘോഷ്.വി, ഭക്തജന സമിതി പ്രസിഡന്റ് എം.ബി. ബിജുകുമാർ, സെക്രട്ടറി അഭിലാഷ് രാജ്, വലിയകോയിക്കൽ എ.ഒ എം. ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |