ഏഴ് പേർക്ക് പുതുജീവൻ, ദാനം ചെയ്തത് എട്ട് അവയവങ്ങൾ
തിരുവനന്തപുരം: കൈകൾ ഉൾപ്പെടെ എട്ട് അവയവങ്ങൾ ദാനം ചെയ്ത്, ഏഴ് പേർക്ക് പുതുജീവൻ നൽകി വിനോദ് യാത്രയായി. സംസ്ഥാന സർക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയിലൂടെ ആദ്യമായാണ് ഒരാളുടെ ഇത്രയധികം അവയവങ്ങൾ ദാനം ചെയ്യുന്നത്. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് 12ഓടെ കൊല്ലത്ത് സ്വകാര്യബസിടിച്ചാണ് ബൈക്ക് യാത്രക്കാരനായ കൊല്ലം കിളികൊല്ലൂർ ചെമ്പ്രാപ്പിള്ള തൊടിയിൽ എസ്. വിനോദിന് (54)തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിനോദിന് ചൊവ്വാഴ്ച രാത്രിയോടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു. വിനോദിന്റെ ഭാര്യ സുജാതയ്ക്കും മക്കളായ ഗീതുവിനും നീതുവിനും അത് ഉൾക്കൊള്ളാനായില്ലെങ്കിലും അവയവദാനപദ്ധതിയിലൂടെ മറ്റുള്ളവർക്ക് പുതുജീവിതം വേണമെന്ന് അവർ ആഗ്രഹിച്ചു.
വിനോദിന്റെ ഹൃദയം, കൈകൾ, കരൾ, വൃക്ക, നേത്രപടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്. ഹൃദയം ചെന്നൈ എം.ജി.എം ആശുപത്രിയിലും കൈകൾ എറണാകുളം അമൃതയിലും കരളും ഒരു വൃക്കയും കിംസ് ആശുപത്രിയിലും ഒരു വൃക്ക മെഡിക്കൽ കോളേജ് ആശുപത്രിയിലും നേത്രപടലങ്ങൾ ഗവ.കണ്ണാശുപത്രിയിലും ചികിത്സയിലുള്ള രോഗികൾക്കാണ് നൽകിയത്. ജോലിക്കിടെയുണ്ടായ അപകടത്തിൽ കൈകൾ നഷ്ടമായ കർണാടക സ്വദേശി അമരീഷിനാണ് എറണാകുളം അമൃത ആശുപത്രിയിൽ വിനോദിന്റെ കൈകൾ തുന്നിച്ചേർക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |