ന്യൂഡൽഹി: പ്രതിദിന കേസുകളിൽ വൻ വർദ്ധന തുടർച്ചയായി രേഖപ്പെടുത്തിയതോടെ പരിശോധനകൾ ശക്തമാക്കണമെന്നാവശ്യപ്പെട്ട് 9 സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ കത്തയച്ചു. ഇത് സംബന്ധിച്ച നിർദ്ദേശങ്ങളടങ്ങിയ കത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ അഡി. സെക്രട്ടറി ആർതി അഹൂജ അയച്ചു. തമിഴ്നാട്, പഞ്ചാബ്, ഒഡിഷ, യു.പി, മിസോറാം, മേഘാലയ, ജമ്മു കാശ്മീർ, ബീഹാർ എന്നീ സംസ്ഥാനങ്ങൾക്ക് അയച്ചു.
ഈ സംസ്ഥാനങ്ങളിൽ പോസിറ്റീവിറ്റി നിരക്കുകൾ വർദ്ധിക്കുമ്പോഴും പരിശോധനയിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തുന്നത്. ഇത് വലിയ ആശങ്കയുണ്ടാക്കുന്നു. സമൂഹത്തിൽ വ്യാപിച്ച അണുബാധയുടെ കൃത്യമായ കണക്കെടുപ്പ് നടക്കാതെ പോയാൽ രോഗവ്യാപനം അതിവേഗത്തിലാകും. ഉയർന്ന തോതിലുള്ള പ്രതിരോധ കുത്തിവയ്പ് രാജ്യത്ത് നിലനിൽക്കുമ്പോഴും കേസുകളിലെ കുതിച്ചു ചാട്ടം കനത്ത ജാഗ്രത തുടരേണ്ട കാര്യം ഓർമ്മപ്പെടുത്തുകയാണ്.ടെസ്റ്റിംഗ് കിറ്റുകളുടെ ലഭ്യത ഉറപ്പാക്കണമെന്നും കത്തിൽ പറയുന്നു.
ഇന്നലെ 495 ഒമിക്രോൺ കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതുവരെയുള്ളതിലും വച്ച് ഏറ്റവും വലിയ കണക്കാണിത്. ഇതോടെ രാജ്യത്തെ ആകെ ഒമിക്രോൺ കേസുകൾ 2,630 ആയി. മഹാരാഷ്ട്ര (797), ഡൽഹി (465), രാജസ്ഥാൻ (236), കേരളം (234), കർണ്ണാടക (226), തമിഴ്നാട് ( 121) എന്നിങ്ങനെയാണ് സംസ്ഥാനങ്ങളിലെ ഒമിക്രോൺ ബാധിതരുടെ എണ്ണം. രാജ്യത്ത് 90,928 പുതിയ കൊവിഡ് കേസുകളാണ് 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത്. ഇത് കഴിഞ്ഞ 200 ദിവസത്തിനിടയിലെ ഏറ്റവും വലിയ വർദ്ധനവാണ്. രാജ്യത്തെ പ്രതിദിന പേസിറ്റിവിറ്റി നിരക്ക് 6.43 ശതമാനമാണ്. 325 മരണവും സ്ഥിരീകരിച്ചു. രാജ്യ തലസ്ഥാനത്ത് 15,097 കേസുകളാണ് സ്ഥിരീകരിച്ചത്. പോസിറ്റിവിറ്റി നിരക്ക് 15 ശതമാനമായി ഉയർന്നു. മഹാരാഷ്ട്രയിൽ 26,538 കേസുകളാണ് ഇന്നലെ സ്ഥിരീകരിച്ചത്.
കൺട്രോൾ റൂമുകൾ സജ്ജീകരിക്കണം
മൂന്നാം തരംഗ ഭീഷണിയുടെ പശ്ചാതലത്തിൽ സംസ്ഥാന - കേന്ദ്ര ഭരണപ്രദേശങ്ങൾ ജില്ലാ - സബ്ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ സജ്ജീകരിക്കണമെന്ന് കേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്രം ഇന്നലെ പുറത്തിറക്കി. ഡോക്ടർമാരും, കൗൺസിലർമാരും വോളണ്ടിയർമാരുമടക്കം ആവശ്യത്തിന് സ്റ്റാഫുകൾ കൺട്രോൾ റൂമുകളിൽ ഉണ്ടായിരിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |