തിരുവനന്തപുരം: സന്തോഷ് ട്രോഫി ഫുട്ബാളിന്റെ ഫൈനൽ റൗണ്ടിൽ ആതിഥേയരായ കേരളം പശ്ചിമ ബംഗാളും പഞ്ചാബുമുൾപ്പെടുന്ന കരുത്തരുടെ ഗ്രൂപ്പിൽ. മേഘാലയ, രാജസ്ഥാൻ എന്നീ ടീമുകളും എ ഗ്രൂപ്പിൽ ഒപ്പമുണ്ട്. നിലവിലെ ചാമ്പ്യന്മാരായ സർവീസസ്,കർണാടക, മണിപ്പൂർ,ഒഡിഷ,ഗുജറാത്ത് എന്നീ ടീമുകളാണ് ബി ഗ്രൂപ്പിൽ മാറ്റുരയ്ക്കുന്നത്.
മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലും മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിലുമായി ഫെബ്രുവരി 20-നാണ് ഫൈനൽ റൗണ്ട് മത്സരങ്ങൾ തുടങ്ങുന്നത്. 25,000 പേർക്ക് കളി കാണാൻ സൗകര്യമുള്ള മഞ്ചേരിയിലാവും കേരളത്തിന്റെ ഗ്രൂപ്പ് റൗണ്ട് മത്സരങ്ങൾ നടക്കുക. നോക്കൗട്ട് മത്സരങ്ങളും ഇവിടെയാണ് നിശ്ചയിച്ചിരിക്കുന്നത്.
കേരളത്തിന്റെ സാദ്ധ്യതയും വെല്ലുവിളികളും
മൂന്നുവർഷംമുൻപ് കൊൽക്കത്തയിൽ പശ്ചിമ ബംഗാളിനെ ഷൂട്ടൗട്ടിൽതോൽപ്പിച്ച് സന്തോഷ് ട്രോഫി കിരീടം നേടിയ കേരളം ഇക്കുറി നാട്ടിൽ കപ്പടിക്കാനുള്ള തയ്യാറെടുപ്പിലാണ്.
കൊവിഡിന്റെ വിലക്കുകളില്ലെങ്കിൽ മലപ്പുറത്തെ കാണികളുടെ പിന്തുണ നൽകുന്ന ആവേശം കേരളത്തെ കിരീടത്തിലേക്കെത്തുമെന്നാണ് കോച്ച് ബിനോ ജോർജിന്റെയും താരങ്ങളുടെയും പ്രതീക്ഷ.
ടൂർണമെന്റിൽ കേരളം ഇതുവരെ ആറുതവണ ജേതാക്കളായി. എട്ടുതവണ രണ്ടാം സ്ഥാനത്തുമെത്തി.
32 തവണ സന്തോഷ് ട്രോഫി കിരീടം നേടിയ ചരിത്രമുള്ള പശ്ചിമ ബംഗാളാണ് കേരളത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി.
എട്ടുതവണ കപ്പുയർത്തിയ പഞ്ചാബിനെയും മറികടക്കാൻ ഏറെ വിയർപ്പൊഴുക്കേണ്ടിവരും.
കഴിഞ്ഞ പത്തുവർഷത്തിനിടെ ബംഗാൾ മൂന്നുതവണ കിരീടമണിഞ്ഞപ്പോൾ, പഞ്ചാബ് മൂന്നുതവണ റണ്ണറപ്പുകളായി.ഏറ്റവുമൊടുവിൽ ടൂര്‍ണമെന്റ് നടന്ന 2018-19 സീസണിലെ റണ്ണറപ്പുകളാണ് പഞ്ചാബ്.
ഇതേവരെ സന്തോഷ് ട്രോഫി നേടാനായിട്ടില്ലെങ്കിലും മേഘാലയയും രാജസ്ഥാനും എഴുതിത്തള്ളാവുന്ന ടീമുകളല്ല.
യോഗ്യതാ റൗണ്ടിൽ ഏറ്റവും ഉജ്വലമായ പ്രകടനം കാഴ്ചവെച്ച ടീമാണ് പഞ്ചാബ്. ഉത്തരമേഖലയിലെ ഗ്രൂപ്പ് ബി മത്സരത്തിൽ മൂന്നു മത്സരങ്ങളും വിജയിച്ചു. 14 ഗോളുകളടിച്ച പഞ്ചാബ് ഒറ്റ ഗോൾ പോലും വഴങ്ങിയില്ല പൂര്‍വമേഖലയിൽ ഗ്രൂപ്പ് ബിയിൽ അപരാജിതരായാണ് ബംഗാളിന്റെയും വരവ്. രണ്ടു മത്സരങ്ങളും ജയിച്ചു. മൂന്നുഗോളടിച്ചു. ഒന്നുപോലും വഴങ്ങിയില്ല
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |