കോട്ടയം : അഞ്ച് വർഷം മുൻപ് ഗാന്ധിനഗർ പൊലീസ് സ്റ്റേഷനു മുന്നിൽ പൊട്ടിക്കരഞ്ഞ് തളർന്നിരുന്ന നീനുവിന്റെ മുഖം ആരുടെയും മനസിൽ നിന്ന് ഇതുവരെ മാഞ്ഞിട്ടില്ല. ആ വീഴ്ചയ്ക്ക് മധുരപ്രതികാരമെന്നോണം ആത്മാഭിമാനം ഉയർത്തിരിക്കുകയാണ് ഗാന്ധിനഗർ പൊലീസ്. അടുത്തകാലത്തുണ്ടായ തുടർച്ചയായ പൊലീസ് വീഴ്ചകൾ കേട്ട് പരിചയിച്ച മലയാളി മനസറിഞ്ഞ് ഒരു ബിഗ് സല്യൂട്ട് കൊടുത്തു ഹൃദയത്തിൽ നിന്ന്. ഒപ്പം തട്ടിക്കൊണ്ട് പോയ കുഞ്ഞിനെ മാറോട് ചേർത്ത് മാതാവിനെ തിരികെ ഏല്പിക്കാനുള്ള എസ്.ഐ ടി.എസ്.റെനീഷിന്റെ ഓട്ടം കേരളക്കരയാകെ മനംകുളിർക്കെ കണ്ടു. ഒപ്പം ആക്ഷൻ ഹീറോയെന്ന പരിവേഷവും.
2018 മേയ് 24 ന് രാത്രിയിലാണ് ഗാന്ധിനഗർ പൊലീസിനെ പിടിച്ചുകുലുക്കിയ ദുരഭിമാന കൊലപാതകം നടന്നത്. രാത്രിയിൽ വീട്ടിൽ നിന്ന് വിളിച്ചിറക്കി കാറിൽ കയറ്റി കൊണ്ടുപോയാണ് നട്ടാശേരി സ്വദേശി കെവിനെ ഗുണ്ടാസംഘം കൊലപ്പെടുത്തിയത്. കെവിനെ കാണാതായ വിവരം പറയാൻ സ്റ്റേഷനിൽ എത്തിയ കെവിന്റെ ഭാര്യ നീനുവിനെ അധിക്ഷേപിച്ച് ഇറക്കിവിടുന്നതിന് പകരം പൊലീസ് കൃത്യമായ നടപടി എടുത്തിരുന്നെങ്കിൽ ഈ കൊടുംക്രൂരത അരങ്ങേറില്ലായിരുന്നു. കെവിന്റെ കൊലപാതകം വ്യാപക പ്രതിഷേധത്തിന് ഇടയാക്കുകയും ക്രമസമാധാന പ്രശ്നത്തിന് വഴിതെളിക്കുകയും ചെയ്തു. തുടർന്ന് ജില്ലാ പൊലീസ് മേധാവിയടക്കമുള്ളവർക്കെതിരെ സർക്കാർ നടപടിയെടുത്തതോടെയാണ് പ്രശ്നത്തിന് അയവ് വന്നത്. കൂടാതെ ആരോപണവിധേയനായ എസ്.ഐയെ സർവീസിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു. ഇതിൽ നിന്ന് പാഠം ഉൾക്കൊണ്ടാകണം ഗാന്ധിനഗർ പൊലീസ് ഇത്തവണ ഉടൻ തന്നെ കുഞ്ഞിനെ കണ്ടെത്താൻ സർവസന്നാഹവുമായി രംഗത്ത് ഇറങ്ങിയതും മണിക്കൂറുകൾക്കുള്ളിൽ കുട്ടിയെ കണ്ടെത്തി മാതാവിനെ തിരികെ ഏല്പിച്ചതും.
റെനീഷാണ് ഹീറോ !
ഗുണ്ടാ - മയക്കുമരുന്ന് സംഘങ്ങളുടെ പേടിസ്വപ്നമാണ് ഗാന്ധിനഗർ എസ്.ഐ ടി.എസ്.റെനീഷ്. ഇവിടെ ചാർജെടുത്ത് രണ്ടാംദിവസമാണ് കുഞ്ഞിനെ തട്ടിക്കൊണ്ട് പോയ സംഭവം അരങ്ങേറിയത്. ഉടൻ മെഡിക്കൽ കോളേജിലേക്ക് കുതിച്ച റെനീഷ് തിരികെയെത്തിയത് കുഞ്ഞുമായാണ്. 2019 ലും ഗാന്ധിനഗറിൽ എസ്.ഐയായി റെനീഷ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അതിനാൽ സ്ഥലത്തെ കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു. ഒപ്പം ജനങ്ങളുമായുള്ള ബന്ധവും തുണയായി. കോട്ടയം ഈസ്റ്റ്, കടുത്തുരുത്തി സ്റ്റേഷനുകളിലും സേവനമനുഷ്ഠിച്ചുണ്ട്. ഏറ്റുമാനൂരിൽ ഗുണ്ടാ ആക്രമണം പതിവായതോടെയാണ് റെനീഷിനെ അവിടേക്ക് നിയോഗിച്ചത്. ചുരുങ്ങിയ ദിവസം കൊണ്ട് ഗുണ്ടാസംഘത്തെ അടിച്ചമർത്താൻ അദ്ദേഹത്തിനായി. പൊലീസ് സേനയിലെ സൗമ്യതയുടെ മുഖമായി അറിയപ്പെടുമ്പോഴും നിലപാടുകളിലെ കാർക്കശ്യമാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |