നിലമ്പൂർ: ജില്ലയിൽ നടക്കുന്ന സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണ്ണമെന്റുമായി ബന്ധപ്പെട്ട് സ്പോർട്സ് കൗൺസിൽ അധികൃതർ നിലമ്പൂരിലെ മിനി സ്റ്റേഡിയം സന്ദർശിച്ചു.ടീമുകൾക്ക് പരിശീലനത്തിനായി മൈതാനങ്ങൾ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് അധികൃതർ നിലമ്പൂർ മാനവേദൻ ഹയർസെക്കണ്ടറി സ്കൂളിലെ മൈതാനവും സന്ദർശിച്ചത്.
ഫെബ്രുവരി 17 മുതലാണ് സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരങ്ങൾ മഞ്ചേരി പയ്യനാടും മലപ്പുറം കോട്ടപ്പടിയിലുമായി നടക്കുന്നത്. മത്സരങ്ങൾക്കെത്തുന്ന ടീമുകൾക്ക് പരിശീലനം നടത്തുന്നതിനായി 4 മൈതാനങ്ങളാണ് തിരഞ്ഞെടുക്കാനുള്ളത്. ഇതിനായാണ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എ.ശ്രീകുമാർ,സ്റ്റേറ്റ് കമ്മിറ്റി അംഗം കെ.മനോഹരകുമാർ എന്നിവർ നിലമ്പൂരിലെ മിനി സ്റ്റേഡിയം കോംപ്ലക്സിന്റെ ഭാഗമായ മൈതാനവും പരിശോധിച്ചത്.ഫ്ലഡ് ലിറ്റ് സൗകര്യം,കളിക്കാർക്ക് താമസിക്കാനുള്ള സൗകര്യം എന്നിവയെല്ലാം അനുകൂല ഘടകങ്ങളാണെന്ന് പ്രസിഡന്റ് എ.ശ്രീകുമാർ പറഞ്ഞു.ഇവർ നല്കുന്ന റിപ്പോർട്ട് അനുസരിച്ച് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ പ്രതിനിധികളും ഒരാഴ്ചക്കകം മൈതാനം പരിശോധനക്കായി എത്തും.തീരുമാനം അനുകൂലമായാൽ പരിശീലനങ്ങൾക്കായി വിവിധ സംസ്ഥാന ടീമുകൾ നിലമ്പൂരിലെത്തും.നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലീം,വൈസ് ചെയർപേഴ്സൺ അരുമ ജയകൃഷ്ണൻ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻപി.എം.ബഷീർ,എം.എൽ.എ ഓഫീസ് പ്രതിനിധി സജീവൻ തുടങ്ങിയവരും സംഘത്തെ അനുഗമിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |