കൊല്ലം: രണ്ട് വർഷത്തിന് ശേഷം പുളിയത്ത്മുക്ക്- കല്ലുന്താഴം റോഡിന്റെ നിർമ്മാണം പുനരാരംഭിച്ചു. കരാർ റദ്ദാക്കി പിഴ ഈടാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് കർശന നിർദ്ദേശം നൽകിയതോടെയാണ് കരാറുകാരൻ മടങ്ങിയെത്തി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. റോഡിന്റെ ശോച്യാവസ്ഥയെക്കുറിച്ച് കേരളകൗമുദി പലതവണ ചൂണ്ടിക്കാട്ടിയിരുന്നു. കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികളുടെയും സാമൂഹ്യസംഘടകളുടയും നേതൃത്വത്തിൽ ശക്തമായ പ്രതിഷേധവും ഉയർന്നുവന്നിരുന്നു. ഇതോടെയാണ് പൊതുമരാമത്ത് വകുപ്പ് അധികൃതർ ഉണർന്ന് പ്രവർത്തിച്ചത്.
കിളികൊല്ലൂർ തോടിന് കുറുകെയുള്ള ഈഴവപാലം പുനർനിർമ്മിക്കാനും പുളിയത്ത് മുക്ക്- കല്ലുന്താഴം റോഡും വീതി കൂട്ടി വികസിപ്പിക്കാനും മൂന്ന് വർഷം മുമ്പാണ് കരാറായത്. കാസർകോഡ് സ്വദേശിയാണ് കരാറെടുത്തത്. ഈഴവപാലത്തിന്റെ നിർമ്മാണവും റോഡിന്റെ വീതി കൂട്ടാനായി മണ്ണെടുത്ത് മെറ്റിൽ പാകിയ ശേഷം കരാറുകാരൻ രണ്ട് വർഷം മുൻപ് മുങ്ങിയതാണ്. പിന്നീട് കരാറുകാരനെയും പണിക്കാരനെയും ഈ വഴിക്ക് കണ്ടിട്ടില്ലായിരുന്നു. പ്രദേശവാസികൾക്ക് പുറമേ ദൂരെ സ്ഥലങ്ങളിലുള്ളവർ പോലും ആശ്രയിച്ചിരുന്ന റോഡാണിത്. അയത്തിൽ ജംഗ്ഷനിലെ കുരുക്കിൽപ്പെടാതെ വേഗത്തിൽ കല്ലുന്താഴം ജംഗ്ഷനിലെത്താനായി നൂറ് കണക്കിന് വാഹനങ്ങളാണ് ഇതുവഴി സഞ്ചരിച്ചിരുന്നത്. കുണ്ടിലും കുഴിയിലും വീണ് നടുവേദന പതിവായതോടെ ഈ വഴിയുള്ള യാത്ര പലരും ഉപേക്ഷിച്ചു. എന്നാൽ, നാട്ടുകാർ വേറെ വഴിയില്ലാതെ വിഷമിക്കുകയായിരുന്നു.
മഴയത്ത് റോഡിലാകെ വെള്ളക്കെട്ടാകും. ഇങ്ങനെ കുഴിയിൽ വീണ് നിരവധി ബൈക്ക് യാത്രികർക്ക് ഇതിനകം പരിക്കേറ്റിട്ടുണ്ട്. നിർമ്മാണ ചുമതലയുള്ള പൊതുമരാമത്ത് ഓഫീസിൽ നാട്ടുകാർ പലതവണ കയറിയിറങ്ങിയിട്ടും കാര്യമായി ഗുണമുണ്ടായില്ല. പ്രത്യക്ഷ സമരം ആരംഭിച്ചതോടെയാണ് അധികൃതർ ഉണർന്നത്.
ഇനിയും മുങ്ങുമോ?
കരാറുകാരൻ പണി പൂർത്തിയാക്കുമെന്ന് പ്രദേശവാസികൾക്ക് ഇപ്പോഴും വിശ്വാസമില്ല. രണ്ട് വർഷം മുമ്പ് പണി അവസാനിപ്പിച്ച ശേഷം ഇടയ്ക്കിടയ്ക്ക് ക്വാറി വേസ്റ്റ് റോഡ് വക്കിൽ കൊണ്ട് വന്ന് ഇടമായിരുന്നു. അന്നൊക്കം നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് നാട്ടുകാർ പ്രതീക്ഷിച്ചു. പക്ഷെ, പിന്നെ കരാറുകാരന്റെ പൊടിപോലും കണ്ടില്ല. ഇത്തവണയും അതുപോലെ മുങ്ങുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ കൃത്യമായി മേൽനോട്ടം വഹിക്കാത്തതാണ് പ്രശ്നം. നാട്ടുകാർ പരാതിപ്പെടുമ്പോൾ മാത്രമാണ് പണി നടക്കുന്നില്ലെന്ന വിവരം ഉദ്യോഗസ്ഥർ അറിയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |