പുതിയകാല ഉത്പന്നങ്ങളുടെ മസ്തിഷ്കമെന്ന് വാഴ്ത്തപ്പെടുന്ന ഇലക്ട്രോണിക് ചിപ്പുകൾ അഥവാ അർദ്ധചാലകങ്ങളുടെ (Semiconductors) ലഭ്യതയിൽ ആഗോളതലത്തിൽ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന ദൗർലഭ്യം അവസരമാക്കി മാറ്റാനുള്ള തയാറെടുപ്പിലാണ് ഇന്ത്യ. ടെലിവിഷൻ മുതൽ കാറുകൾ വരെ, മൊബൈൽഫോൺ മുതൽ ലാപ്ടോപ്പ് വരെ, വാർത്താവിനിമയം മുതൽ ഡേറ്റാ പ്രോസസിംഗ് വരെ, നിർമ്മിത ബുദ്ധി മുതൽ ഇന്റർനെറ്റ് ഒഫ് തിങ്ങ്സ് വരെ ഇപ്രകാരം നീണ്ടുപോകുന്ന നിരകളിലുള്ള ആയിരക്കണക്കിന് വസ്തുക്കളുടെ നിർമ്മിതിയിൽ നിർണായക പങ്കുവഹിക്കുന്ന അർദ്ധചാലകങ്ങളെന്ന മാന്ത്രിക സങ്കേതത്തിന്റെ ഉത്പാദന കേന്ദ്രങ്ങൾ ചുരുക്കം ചില രാജ്യങ്ങളിൽ മാത്രമായി ഒതുങ്ങിയത് ഒരേസമയം അത്ഭുതവും ആശങ്കയും ഉളവാക്കുന്ന വസ്തുതയാകുന്നു. ഈ രാജ്യങ്ങൾ കൊവിഡ് കാലത്ത് ഉത്പാദിപ്പിച്ച ചിപ്പുകൾ ആഭ്യന്തര കാര്യങ്ങൾക്കായി സംഭരിച്ച് കൂട്ടിയത് ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളുടെയും ഉത്പാദന മേഖലകളെ പിന്നോട്ടടിക്കാൻ കാരണമായി. ഇത്തരം തിക്താനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നമ്മുടെ ആവശ്യങ്ങൾ പൂർണമായി നിറവേറ്റാനും മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കാനും പാകത്തിൽ ചിപ്പ് നിർമ്മാണത്തിന്റെ ഒരു ഹബ്ബായി ഇന്ത്യയെ മാറ്റാനുള്ള പ്രവർത്തനങ്ങൾക്കുവേണ്ടി കേന്ദ്ര സർക്കാർ 76000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചത്.
വൈദ്യുതി സുഗമമായി ഒഴുകുന്ന ചെമ്പ് പോലുള്ള പദാർത്ഥങ്ങൾക്കും ഈ പ്രവാഹത്തെ തടഞ്ഞുനിറുത്തുന്ന ഗ്ലാസ് പോലുള്ള വസ്തുക്കൾക്കും മദ്ധ്യേയുള്ള പദാർത്ഥങ്ങളായ അർദ്ധചാലകങ്ങളിലെ താരം സിലിക്കോൺ ആണ്. ഡിജിറ്റൽ തട്ടകങ്ങളുടെ ലോകത്തെ ഏറ്റവും വലിയ ഹബ്ബ് കുടികൊള്ളുന്ന അമേരിക്കൻ പ്രദേശത്തെ സിലിക്കോൺ താഴ്വര എന്ന് വിശേഷിപ്പിച്ചതിന്റെ പൊരുളും മറ്റൊന്നല്ല. ചിപ്പ് ഡിസൈനിംഗിൽ അമേരിക്ക മുൻപന്തിയിൽ തന്നെയാണെങ്കിലും അവയുടെ നിർമ്മാണത്തിൽ 1990 ൽ 37 ശതമാനമായിരുന്ന ആ രാജ്യത്തിന്റെ ഇപ്പോഴത്തെ പങ്ക് 10 ശതമാനത്തിനടുത്താണ്. ഇന്നിപ്പോൾ ചിപ്പ് നിർമ്മിതിയുടെ കാര്യത്തിൽ ഒന്നാംസ്ഥാനം തായ് വാൻ ആണ്. അവിടത്തെ 'തായ്വാൻ സെമികണ്ടക്ടർ മാനുഫാക്ചറിങ് കമ്പനി' ലോകത്തെ സെമികണ്ടക്ടർ ലോഹമുരുക്കൽ കമ്പോളത്തിന്റെ 53 ശതമാനവും പേറുന്ന സംരംഭമാണ്. ഈ വമ്പൻ ലോഹവാർപ്പ്ശാലയെ ഇന്ത്യയിലേക്ക് ക്ഷണിച്ചുവരുത്തി ഇവിടത്തെ ചിപ്പ് നിർമ്മാണയജ്ഞങ്ങൾക്കുള്ള ശക്തമായ അടിത്തറ പണിയുകയാണ് കേന്ദ്ര സർക്കാരിന്റെപുതിയ നീക്കങ്ങളിൽ മുഖ്യം.
ഇപ്പോൾ ചിപ്പുകൾക്കായി 100ശതമാനവും വിദേശരാജ്യങ്ങളെ ആശ്രയിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യയെ ചിപ്പുകളുടെ ഹബ്ബാക്കി മാറ്റിയെടുക്കാൻ ഏറെ കടമ്പകളുണ്ട്. ചിപ്പ് നിർമ്മാണക്രമത്തിൽ പ്രധാനമായും മൂന്ന് പ്രക്രിയകളാണുള്ളത്: ഒന്ന്, ചിപ്പ് ഡിസൈനിംഗ്, രണ്ട്, അർദ്ധചാലകങ്ങളുടെ നിർമ്മാണം , മൂന്ന്, ഇതിന് വേണ്ട സാമഗ്രികളുടെ ഫാബ്രിക്കേഷൻ നടത്തുന്ന ലോഹമുരുക്കൽ ശാലകളുടെ പ്രവർത്തനം. ഇവയിൽ ഇന്ത്യയ്ക്ക് കരുത്തുള്ളത് ചിപ്പുകളുടെ രൂപകല്പനയിലാണ്; അതിനുള്ള കാരണം രാജ്യത്തെ മികവാർന്ന മനുഷ്യവിഭവ സമ്പത്ത് തന്നെയാണ്. പക്ഷേ അന്തിമ ഉത്പന്നമാക്കി മാറ്റാനുള്ള മറ്റു രംഗങ്ങളിൽ ഇന്ത്യയുടെ സ്ഥിതി ഒട്ടും ചേതോഹരമല്ല. കാരണങ്ങൾ പലതാണ്. അതിഭീമമായ നിക്ഷേപം വേണ്ടിവരുന്ന തുറകളാണിവ. ഫലം കാണാൻ നാലഞ്ച് വർഷമെങ്കിലും കാത്തിരിക്കേണ്ടതായും വരും. അതുകൊണ്ടുതന്നെ സർക്കാർ നയങ്ങളിലുള്ള ചാഞ്ചാട്ടം ഒഴിവാക്കേണ്ടതുണ്ട്. കൂടാതെ മേന്മയാർന്ന മണലിനു പുറമേ പരിശുദ്ധമായ ജലവും ഗുണനിലവാരമേറിയ വൈദ്യുതിയും വമ്പൻ അളവിൽ, ഇടതടവില്ലാതെ, ലഭ്യമാക്കേണ്ടതുമുണ്ട്.
ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ ചിപ്പുകളുടെ നിർമ്മാണത്തിൽ പ്രാധാന്യമുണ്ടെന്ന് ഇപ്പോൾ കരുതപ്പെടുന്ന പ്രദേശങ്ങൾ ഹരിയാന, ഗുജറാത്ത്, ഹൈദരാബാദ്,ബാംഗ്ലൂർ,ഉത്തർപ്രദേശ്, തമിഴ്നാട് ,മഹാരാഷ്ട്ര തുടങ്ങിയവയാണ്. ഇവയിൽ ചിലയിടങ്ങൾക്കുള്ള അനുകൂല ഘടകം ഓട്ടോമൊബൈൽ, മൊബൈൽ ഫോൺ, വ്യവസായ ഉത്പന്ന ഭാഗങ്ങൾ തുടങ്ങിയവയുടെ നിർമ്മാണ കേന്ദ്രങ്ങൾ ആണെന്നതാണ്. മെട്രോ നഗരങ്ങളിൽ വീർപ്പുമുട്ടുന്ന ഐടി മേഖലകളെ രണ്ടാംനിര നഗരങ്ങളിലേക്ക് എത്തിക്കാനുള്ള താത്പര്യം ഏറിവരുന്ന സാഹചര്യത്തിൽ കൊച്ചിയെ സെമികണ്ടക്ടർ രംഗത്തെ ഒരു പ്രധാന ഇടമാക്കി തീർക്കാനുള്ള സാദ്ധ്യതകൾ ആരായേണ്ടതുണ്ട്. പ്രതിഭാധനരായ ചെറുപ്പക്കാരുടെ ശേഖരം നമ്മുടെ വലിയ ശക്തിയാണ്. LNG ടെർമിനലും മറ്റു പശ്ചാത്തല സൗകര്യങ്ങളും താങ്ങായി ത്തീരും; മൂന്ന് വർഷം മുമ്പ് സെറിയം സിസ്റ്റംസ് എന്ന ആഗോള ഡിസൈൻ സേവന കമ്പനി കൊച്ചിയിലെത്തിയത് വലിയ പ്രതീക്ഷ ഉളവാക്കിയിരുന്നു. ചിപ്പുകളുടെ രൂപകല്പന നിർവഹിക്കുന്ന സോഫ്റ്റ്വെയർ കമ്പനികൾ വരുന്നതിന്റെ പിന്നാലെ ഈ രംഗത്തെ ഹാർഡ് വെയർ കമ്പനികൾ എത്താനും സാദ്ധ്യതയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |