കോട്ടയം : അഞ്ചുവർഷത്തിനുള്ളിൽ അതിദാരിദ്യം നിർമ്മാർജ്ജനം ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ നടപ്പാക്കിയ അതിദാരിദ്ര്യ നിർണയ പ്രക്രിയ പൂർണമായി പൂർത്തീകരിച്ച കേരളത്തിലെ ആദ്യ ജില്ലയായി കോട്ടയം മാറിയെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. ജില്ലയിൽ 1119 അതിദരിദ്ര കുടുംബങ്ങളുള്ളതായാണ് തദ്ദേശസ്ഥാപനങ്ങൾ കണ്ടെത്തിയിട്ടുള്ളത്. ജില്ലയിലുള്ള മൊത്തം കുടുംബങ്ങളിൽ 0.22 ശതമാനം മാത്രമാണ് അതിദരിദ്രർ. ഏറ്റവും കൂടുതൽ അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തിയിട്ടുള്ളത് കോട്ടയം നഗരസഭയിലാണ് 121 കുടുംബങ്ങൾ. ഏറ്റവും കുറവ് തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിലാണ്. ഒരു കുടുംബം.
മൂന്നു ലക്ഷത്തോളം പേരുടെ പങ്കാളിത്തത്തോടെയാണ് പ്രക്രിയ പൂർത്തീകരിച്ചത്. അൻപതിനായിരത്തിലധികം പേർ പങ്കെടുത്ത ഫോക്കസ് ഗ്രൂപ്പ് ചർച്ചകളിലൂടെ 1294 കുടുംബങ്ങളെ കണ്ടെത്തിയിരുന്നു. ഇവരുടെ എന്യൂമറേഷനും ഉപരിപരിശോധനയും മൊബൈൽ ആപ്പ് വഴിയാണ് പൂർത്തീകരിച്ചത്. തുടർന്ന് മാനേജ്‌മെന്റ് ഇൻഫർമേഷൻ സിസ്റ്റത്തിൽ ലഭ്യമായ 1119 അതിദരിദ്ര കുടുംബങ്ങളുടെ മുൻഗണന പട്ടിക ഏഴു ദിവസം പൊതുസ്ഥലങ്ങളിൽ പ്രസിദ്ധീകരിച്ചു. പിന്നീട് ഗ്രാമസഭയും തദ്ദേശസ്ഥാപന ഭരണസമിതിയും ചേർന്ന് അന്തിമ പട്ടികയ്ക്ക് അംഗീകാരം നൽകി. ഭക്ഷണ ലഭ്യത, ആരോഗ്യം, വരുമാനം, വാസസ്ഥലം എന്നിവയെ അടിസ്ഥാനമാക്കി തീവ്ര, അതിതീവ്ര ക്ലേശ ഘടകങ്ങൾ ബാധകമാകുന്ന കുടുംബങ്ങളെ അതിദരിദ്രരായി കണക്കാക്കുന്ന നിലയിലാണ് സൂചകങ്ങൾ നിശ്ചയിച്ചത്. ആശ്രയ ഉൾപ്പെടെയുള്ള സർക്കാർ പദ്ധതികളുടെ ആനുകൂല്യം ലഭിക്കാത്ത പാർശ്വവത്ക്കരിക്കപ്പെട്ട അതിദരിദ്രരെയാണ് കണ്ടെത്തിയത്. 14ാം പഞ്ചവത്സര പദ്ധതിയിൽ ഉൾപ്പെടുത്തി ഇവരുടെ പ്രശ്നങ്ങൾ പരിഹകരിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സൂക്ഷ്മ പദ്ധതികൾ ആവിഷ്‌ക്കരിച്ച് നടപ്പാക്കും.
1119 കുടുംബങ്ങൾ അതിദരിദ്രർ, 0.22%
ഏറ്റവും കൂടുതൽ കോട്ടയം നഗരത്തിൽ 121
ഏറ്റവും കുറവ് തലയോലപ്പറമ്പ് പഞ്ചായത്തിൽ
ലഭ്യമായ കണക്കുകൾ പ്രകാരം ഏറ്റവും കുറവ് അതിദരിദ്ര കുടുംബങ്ങളുള്ളത് കോട്ടയത്താണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനം ഏകോപിപ്പിച്ചത്. കിലയുടെ നേതൃത്വത്തിലാണ് ആവശ്യമായ പരിശീലനം ലഭ്യമാക്കിയത്. നേട്ടത്തിന് പിന്നിൽ പ്രയത്നിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു.
വി.എൻ.വാസവൻ, സഹകരണ മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |