ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന വർദ്ധന രണ്ട് ലക്ഷത്തിലേക്ക് കടക്കുന്നതിനിടെ യു.പിയിലും ഡൽഹിയിലും അടക്കം നിയന്ത്രണങ്ങൾ കടുപ്പിച്ചു. 24 മണിക്കൂറിനിടെ 1,79,723 കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്.
13.29ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 146 പേർ മരിച്ചു. രാജ്യത്ത് 4,033 ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്ര(1216)യിലാണ് കൂടുതൽ കേസുകൾ. രാജസ്ഥാനിൽ 529ഉം ഡൽഹിയിൽ 513ഉം കേസുകൾ റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ റെസ്റ്റോറന്റുകളും ബാറുകളും ഇന്ന് മുതൽ തുറക്കില്ല. ടേക്ക് എവേയും ഹോം ഡെലിവറിയും അനുവദിക്കും.
ഇന്നലെ നടന്ന ഡൽഹി ഡിസാസ്റ്റർ മാനേജ്മെന്റ് യോഗത്തിത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
യു.പിയിൽ സർക്കാർ - സ്വകാര്യ സ്ഥാപനങ്ങൾ 50 ശതമാനം പേരുമായി പ്രവർത്തിക്കണമെന്ന് അധികൃതർ അറിയിച്ചു. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ പോസിറ്റീവായാൽ ഏഴ് ദിവസം ലീവും ശമ്പളവും നൽകണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു എല്ലാ ഓഫിസുകളിലും കൊവിഡ് ഹെൽപ് ഡെസ്ക്കുകൾ പ്രവർത്തിക്കണം.
ജോലിക്കാരെ സ്ക്രീനിംഗിന് വിധേയമാക്കണമെന്നും സർക്കാർ - സ്വകാര്യ സ്ഥാപനങ്ങളിൽ വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കണമെന്നും ആശുപത്രികൾ ടെലി കൺസൾട്ടേഷൻ പരിഗണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തമിഴ്നാട്ടിൽ പരീക്ഷകൾ മാറ്റി
തമിഴ്നാട്ടിൽ സർവകലാശാല സെമസ്റ്റർ പരീക്ഷകൾ മാറ്റിവച്ചു. ജനുവരി അവസാനം ആരംഭിക്കാനിരുന്ന പരീക്ഷകളാണ് അനിശ്ചിതകാലത്തേക്ക് മാറ്റിയിരിക്കുന്നത്. മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമായി കൂടിയാലോചിച്ച ശേഷമാണ് പരീക്ഷകൾ മാറ്റിയതെന്ന് വിദ്യാഭ്യാസ മന്ത്രി കെ.പൊൻമുടി അറിയിച്ചു. മാറ്റിവച്ച പരീക്ഷകളുടെ പുതിയ തീയതി പിന്നീട് അറിയിക്കും. നിലവിൽ കോളജുകളിൽ സ്റ്റഡി ലീവാണ്.
രാജ്നാഥ് സിംഗിന് കൊവിഡ്
പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങൾ മാത്രമായതിനാൽ വീട്ടിൽ ഐസൊലേഷനിൽ കഴിയുകയാണെന്ന് മന്ത്രി പറഞ്ഞു.
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനും തെന്നിന്ത്യൻ നടി ഖുശ്ബു സുന്ദറിനും കൊവിഡ് സ്ഥിരീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |