ഒറ്റദിവസം കൊണ്ട് പ്രാഥമിക പദ്ധതി തയ്യാറാക്കി ഉദ്യോഗസ്ഥർ
കൊല്ലം: വെസ്റ്റ് കല്ലട പഞ്ചായത്തിലെ ചിറ്റുമല ചിറ നവീകരിക്കാനും ചെമ്പ് പാടശേഖരം കൃഷിയോഗ്യമാക്കാനും 3.50 കോടിയുടെ പദ്ധതി. പാടശേഖരത്തെയും ചിറയുടെയും കാർഷിക -ടൂറിസം സാദ്ധ്യതകളെപ്പറ്റി കഴിഞ്ഞ ദിവസം 'കേരളകൗമുദി' പ്രസിദ്ധികരിച്ച വാർത്ത ചർച്ചയായതോടെ കൃഷിമന്ത്രി പി. പ്രസാദ് അടിയന്തരമായി വിഷയത്തിൽ ഇടപെടുകയായിരുന്നു. മന്ത്രിയുടെ നിർദേശത്തെ തുടർന്ന് ക്യഷി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് നെൽകൃഷി പുനരുജ്ജീവനത്തിനു വേണ്ട പദ്ധതി തയ്യാറാക്കി മന്ത്രിക്ക് സമർപ്പിച്ചു.
2200 മീറ്റർ നീളം വരുന്ന ഇടത്തോടിന്റെ ആഴം കൂട്ടി വൃത്തിയാക്കൽ, 700 മീറ്റർ നീളത്തിൽ ഡിവൈഡർ ബണ്ടിന്റെ നിർമ്മാണം തുടങ്ങിയവ പദ്ധതിയിൽ ഉൾപ്പെടും. അടിഭാഗം ആറു മീറ്റർ വീതിയിലും മുകളിൽ മൂന്നു മീറ്റർ വീതിയിലും ബണ്ട് ബലപ്പെടുത്തും. ബണ്ട് മൂന്നു മീറ്റർ ഉയർത്തും. തെങ്ങിൻ കുറ്റികൾ അടിച്ച് ബണ്ട് നിർമ്മിച്ച് കയർ ഭൂവസ്ത്രം ഉപയോഗിച്ച് ഉപരിതലം ബലപ്പെടുത്തും. ചിറയിലെ ജലനിയന്തണ പ്രശ്നങ്ങൾ ജലസേചന മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കാണുമെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു.
പ്രതീക്ഷയേകി കുട്ടനാടൻ പാടശേഖരസമിതി
കുട്ടനാടൻ പാടശേഖര സമിതി പ്രവർത്തകർ ചെമ്പ് ഉൾപ്പെടെയുള്ള പാടശേഖരങ്ങൾ സന്ദർശിച്ച് നെൽകൃഷി പുനരുജ്ജീവിപ്പിക്കാനുളള സാദ്ധ്യതകൾ തേടി. പാടശേഖരം മൂന്നു വർഷത്തേക്ക് കർഷകരിൽ നിന്ന് പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന രീതിയാണ് പാടശേഖര സമിതിയുടേത്. കർഷകർക്ക് പാട്ടത്തുക നൽകും. തരിശു ഭൂമി കൃഷി ചെയ്യാൻ പ്രോത്സാഹനമായി ഹെക്ടർ ഒന്നിന് സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയിൽ ഭൂമി ഉടമസ്ഥന് 5000 രൂപയും കൃഷി ചെയ്യുന്ന ആളിന് 35,000 രൂപയും ആദ്യ കൃഷിക്ക് സബ്സിഡി നൽകും. നിലം ഒരുക്കൽ, തോടു വൃത്തിയാക്കൽ തുടങ്ങിയ ജോലികൾക്കാണ് ഈ തുക വിനിയോഗിക്കുക.
ചിറ്റുമല ചിറയും സമീപ പാടശേഖരങ്ങളും എത്രയും വേഗം സന്ദർശിച്ച് ടൂറിസം സാദ്ധ്യതകൾ പരിശോധിക്കും
ഡോ. രമ്യ ആർ. കുമാർ, ഡി.ടി.പി.സി സെക്രട്ടറി
പാടശേഖരം ഏറ്റെടുത്ത് കൃഷി ചെയ്യാൻ കുട്ടനാടൻ പാടശേഖരസമിതി തയ്യാറാണ്
സജിലാൽ, ഗ്രാമപഞ്ചായത്ത് നിലമേൽ വാർഡ് മെമ്പർ
പാടശേഖരത്തിന്റെയും ചിറയുടെയും മദ്ധ്യത്തിലുള്ള വരമ്പ് ബലപ്പെടുത്തണം. കനത്ത മഴയിൽ വരമ്പ് നിറഞ്ഞു കവിയുമ്പോൾ താത്കാലികമായി മണൽ ചാക്കുകൾ അടുക്കും. പിന്നീട് അടുത്ത മഴക്കാലത്താവും ഉദ്യോഗസ്ഥർ തിരിഞ്ഞു നോക്കുക
ഏബ്രഹാം സാമുവേൽ, ജില്ലാ വികസനസമിതിയംഗം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |