കോട്ടയം: കൊവിഡ് ബാധിതർക്ക് നൽകുന്ന ഇൻജക്ഷന് ഇരട്ടി തുക ഈടാക്കി സ്വകാര്യ ആശുപത്രികൾ രോഗികളെ പിഴിയുന്നു. പെട്ടെന്ന് രോഗം ഭേദമാകുന്നതിനായി പുതുതായി കണ്ടുപിടിച്ച മോണോ കൊളോലൽ ആന്റിബോഡി ഒരു വയൽ രണ്ട് ഡോസായാണ് വിപണിയിലുള്ളത്. ഇതിന് 1,20000 രൂപയാണ് വില . ഒരാൾക്ക് ഒരു ഡോസ് മതി. എന്നാൽ ഒരു വയലിന്റെ (രണ്ട് ഡോസ്) മുഴുവൻ തുകയും ഈടാക്കി രോഗികളെ പിഴിയുന്നതായാണ് പരാതി. കൊവിഡ് ചികിത്സയുള്ള എല്ലാ സ്വകാര്യ സ്വകാര്യ ആശുപത്രികളിലും മരുന്ന് ലഭ്യമാണ്. രോഗികളായ രണ്ട് പേർ ഒന്നിച്ചു ചെന്നാൽ 1,20000 രൂപയ്ക്ക് കുത്തിവെപ്പ് എടുക്കാം. ഒരാൾ ചെന്നാലും ഇതേ തുകയാണ് ഈടാക്കുന്നത്. ഒരാളെ കുത്തിവെച്ച ശേഷം മിച്ചം വരുന്ന മരുന്ന് ഒരു ദിവസത്തിനുള്ളിൽ ഉപയോഗ ശൂന്യമാകുമെന്നതിനാലാണ് മുഴുവൻ തുകയും ഒരാളിൽ നിന്ന് ഈടാക്കുന്നതെന്നാണ് ആശുപത്രി അധികൃതരുടെ ന്യായം. എന്നാൽ മിച്ചം വരുന്ന മരുന്ന് ശീതീകരണ സംവിധാനത്തിൽ വെച്ച് വീണ്ടും ഉപയോഗിക്കുന്നുമുണ്ട്. ഫലത്തിൽ ഒരാൾക്ക് 60,000 രൂപ നൽകേണ്ട സ്ഥാനത്ത് ഇരട്ടി ഈടാക്കുന്ന പകൽ കൊള്ളയാണ് മിക്ക സ്വകാര്യ ആശുപത്രികളും നടത്തുന്നത്. കൊവിഡ് രോഗികൾക്ക് നൽകാൻ 1500 രൂപ വില വരുന്ന ടാബ് ലറ്റും ലഭ്യമാണെങ്കിലും ഇൻജക്ഷൻ നൽകാനാണ് സ്വകാര്യ ആശുപത്രി അധികൃതർക്ക് താത്പര്യം.
വില കൂടുതലായതിനാൽ ഇൻജക്ഷൻ സർക്കാർ മെഡിക്കൽ കോളേജിലും ജില്ലാ താലൂൂക്ക് ആശുപത്രികളിലും ലഭ്യമല്ല, ഇത് മനസിലാക്കിയാണ് സ്വകാര്യ ആശുപത്രികളുടെ കൊള്ളയടി.
സർക്കാർ കാഴ്ചക്കാരുടെ റോളിൽ
കൊവിഡ് വീണ്ടും രൂക്ഷമായതോടെ സ്വകാര്യ ആശുപത്രികൾ രോഗികളെ പിഴിയുന്നതും വർദ്ധിച്ചു. ഐ.സി.യു, വെന്റിലേറ്റർ വാർഡുകൾക്ക് കോടതി നിർദ്ദേശ പ്രകാരം സർക്കാർ നിരക്ക് നിശ്ചയിച്ചുവെങ്കിലും തോന്നുന്ന ഫീസാണ് ആശുപത്രികളുടെ നിലവാരം അനുസരിച്ച് വാങ്ങുന്നത്. ആർ.ടി.പി.സി.ആർ പരിശോധനയ്ക്കും വ്യത്യസ്ത നിരക്ക് ഈടാക്കുന്നുവെന്ന പരാതിയുണ്ട്. വിദേശ രാജ്യങ്ങളിൽ ജോലിയുള്ളവർ നാട്ടിൽ വന്ന് തിരിച്ചു പോകുമ്പോൾ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ള ആശുപത്രികളും ലാബുകളും തോന്നുന്ന നിരക്കാണ് വാങ്ങുന്നത്. പരാതിപ്പെടാൻ സംവിധാനവുമില്ല . സർക്കാർ ആശുപത്രികളിൽ ആർ.ടി.പി.സി.ആർ പരിശോധന നിർത്തിവച്ചത് സ്വകാര്യ ആശുപത്രികൾക്ക് കൊയ്ത്തായി മാറുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |