പാലക്കാട്: ഹേമാംബിക നഗർ ഉമ്മിനിയിലെ ആളൊഴിഞ്ഞ വീട്ടിൽ വനം വകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും മക്കളെ തേടിയെത്തിയ അമ്മപ്പുലി കൂട്ടിൽ കയറിയില്ലെന്ന് മാത്രമല്ല, ഒരു കുഞ്ഞിനെയും കൊണ്ട് പോവുകയും ചെയ്തു. രാത്രി 12.20 ഓടെയാണ് പുലി കൂടിനടുത്തെത്തിയതെന്ന് പ്രദേശത്ത് സ്ഥാപിച്ച സി.സി ടിവിയിൽ നിന്ന് വ്യക്തമാണ്. കൂട്ടിലകപ്പെടാതെയാണ് അമ്മപ്പുലി കുഞ്ഞിനെ കൊണ്ടുപോയത്. രണ്ടാമത്തെ കുഞ്ഞിനെ വനം വകുപ്പ് ഓഫീസിലേക്ക് മാറ്റി. ഇതിനെ ഇന്നലെ രാത്രി വീണ്ടും കൂട്ടിൽ വെച്ചു.
കഴിഞ്ഞ ദിവസം സ്ഥാപിച്ച ചെറിയ കൂട്ടിൽ പുലി കയറാതിരുന്നതിനാൽ വലിയ കൂട് സ്ഥാപിച്ചിരുന്നു. ഇതിനകത്തും പുലി കയറാതിരുന്നത് വനം വകുപ്പ് ഉദ്യോഗസ്ഥരെ ആശങ്കയിലാക്കിയിട്ടുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥർ ഏറെ ശ്രമകരമായാണ് പുലിക്കുഞ്ഞുങ്ങൾക്ക് പാലൂട്ടുന്നത്. ഫില്ലറിലാക്കി തുള്ളികളായാണ് പാൽ നൽകുന്നത്. ആട്ടിൻ പാൽ, പൗഡർ, ഒവാൾറ്റൈൻ എന്നിവ കലക്കിയാണ് നൽകുന്നത്. ഇണക്കമില്ലാത്തതിനാൽ കുഞ്ഞുങ്ങൾക്ക് പാൽ നൽകൽ പ്രയാസകരമാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. രണ്ടു മണിക്കൂർ ഇടവിട്ട് മൂന്നു ഉദ്യോഗസ്ഥർ ചേർന്നാണ് പാൽ നൽകുന്നത്. പ്രസവിച്ച് 15 ദിവസം മാത്രം പ്രായമായതിനാൽ മറ്റു ഭക്ഷണങ്ങൾ നൽകാനുമാവില്ല.
വെട്ടിലായി വനം ഉദ്യോഗസ്ഥർ
രണ്ട് പുലി കുഞ്ഞുങ്ങളിൽ ഒരാൾ മാത്രം അവശേഷിച്ചത് വനം ഉദ്യോഗസ്ഥരെ വെട്ടിലാക്കിയിട്ടുണ്ട്. തള്ളപ്പുലിയെ കൂടി പിടികൂടി മൂന്നുപേരെയും ഉൾവനത്തിൽ ഉപേക്ഷിക്കാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാൽ ഒരു കുഞ്ഞിനെ കൊണ്ടുപോയതിനാൽ അടുത്ത ദിവസം പുലി കുടുങ്ങിയാൽ കുഞ്ഞിനെ കണ്ടെത്തേണ്ടി വരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |