സോമനാഥിന്റെ സ്ഥാനലബ്ധിയിൽ അഭിമാനത്തോടെ തുറവൂർ
തുറവൂർ : തുറവൂരിൽ ബസിറങ്ങി ബാഗും തൂക്കി കുടുംബ വീട്ടിലേക്ക് നടന്നു പോകുന്ന ഒരു സാധാരണക്കാരൻ. ഡോ.എസ്.സോമനാഥിനെക്കുറിച്ച് നാട്ടുകാരുടെ മനസിൽ നിറയുന്ന ചിത്രം. ഇപ്പോൾ ഐ.എസ്.ആർ.ഒ യുടെ തലപ്പത്തേക്ക് ഡോ.എസ്.സോമനാഥ് എത്തുമ്പോൾ തുറവൂരെന്ന കൊച്ചു ഗ്രാമം അഭിമാനത്തിലാണ്.
ആലപ്പുഴ ജില്ലയിലെ തുറവൂർ വളമംഗലം വേടാംപറമ്പിൽ റിട്ട. അദ്ധ്യാപകൻ പരേതനായ ശ്രീധരപ്പണിക്കരുടെയും തങ്കമ്മയുടെയും മകനാണ് സോമനാഥ്. കുടുംബവീട് തുറവൂരിലാണെങ്കിലും പ്രാഥമിക വിദ്യാഭ്യാസം അരൂർ സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിലായിരുന്നു. തൃശൂർ വളപട്ടണത്ത് അദ്ധ്യാപകനായിരുന്ന ശ്രീധരപ്പണിക്കർ നാട്ടിൽ ഇല്ലാതിരുന്നതിനാൽ അരൂർ സ്വദേശിയായ അമ്മ തങ്കമ്മയുടെ വീട്ടിലായിരുന്നു സോമനാഥിന്റെ കുട്ടിക്കാലം.
പത്താം ക്ലാസ് വരെ അരൂർ സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിലാണ് പഠിച്ചത്. എറണാകുളം മഹാരാജാസ് കോളേജിൽ പ്രീഡിഗ്രി. അരൂരിലെ സ്കൂൾമുറ്റങ്ങളിലും ക്ലാസ് മുറികളിലും ശാസ്ത്രകൗതുകങ്ങൾ തിരഞ്ഞ ആ കണ്ണുകൾ ഇന്ന് ഏറെ ഉയരങ്ങളിൽ എത്തിയിരിക്കുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ശ്രീധരപ്പണിക്കരെയും തങ്കമ്മയേയും 10 വർഷം മുമ്പ് തുറവൂർ വളമംഗലത്തെ കുടുംബവീട്ടിൽ നിന്ന് തിരുവനന്തപുരം പേരൂർക്കട അമ്പലമുക്കിലെ വീട്ടിലേക്ക് സോമനാഥ് കൊണ്ടുപോയിരുന്നു. ശ്രീധരപ്പണിക്കർ മരിച്ച് ആറ് മാസത്തിന് ശേഷം തങ്കമ്മയും മരിച്ചു.
സോമനാഥ് തിരുവനന്തപുരത്ത് സ്ഥിര താമസമാക്കിയതോടെ കുടുംബവീട് അടഞ്ഞുകിടക്കുകയാണ്. ജോലിത്തിരക്കിനിടയിൽ അദ്ദേഹം അവസാനമായി കുടുംബ വീട്ടിലെത്തിയത് 2018ലാണ്. കുടുംബ വീടിന് മുൻവശം താമസിക്കുന്ന, ശ്രീധരപ്പണിക്കരുടെ മൂത്ത സഹോദരി സരസ്വതിയമ്മയുടെ മരണത്തെ തുടർന്നാണ് അന്നത്തെ വരവ്. പിന്നീട് തൊട്ടടുത്ത ചൂർണ്ണിമംഗലം ഗവ.എൽ.പി.സ്കൂളിൽ കുരുന്നുകൾക്കൊപ്പം ഒരു ചടങ്ങിലും പങ്കെടുത്തിരുന്നു.
സരസ്വതിയമ്മയുടെ മകൾ റിട്ട. ഹെഡ്മിസ്ട്രസ് ചന്ദ്രികാദേവിയും ഭർത്താവും റിട്ട. കെ.എസ്.ആർ.ടി.സി എ.ടി.ഒയുമായ കെ.ജി.ഉണ്ണിക്കൃഷ്ണനുമാണ് ഇപ്പോൾ കുടുംബവീടിന്റെ മേൽനോട്ടം. ചെറുപ്പം തൊട്ട് പഠനത്തിൽ ഉന്നത നിലവാരം പുലർത്തിയ സോമനാഥ്, ശാസ്ത്രലോകത്ത് ഉന്നത പദവിയിലെത്തിയത് നിശ്ചയദാർഢ്യത്തിന്റെ ഫലമാണെന്നാണ് നാട്ടുകാരുടെയും ബന്ധുക്കളുടെയും സാക്ഷ്യം. എല്ലാവരോടും വിനയത്തോടെ അടുത്തിടപഴകുന്ന പ്രകൃതമാണ് സോമനാഥിന്റേത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |