തൃശൂർ: ഒരു കാലത്ത് രാജ്യത്തെ മികച്ച ഫുട്ബാൾ ടീമുകളിലൊന്നായ കേരള പൊലീസ്, സ്‌കൂൾ തലത്തിൽ നിന്ന് മികച്ച പ്രതിഭകളെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ ഫുട്ബാൾ അക്കാഡമി ആരംഭിക്കുന്നു. ഐ.എം. വിജയനാണ് അക്കാഡമി ഡയറക്ടർ. സി.വി. പാപ്പച്ചൻ, കെ.ടി. ചാക്കോ, യു. ഷറഫലി തുടങ്ങി കേരള പൊലീസിലെ മുൻതാരങ്ങളുടെയും വിക്ടർ മഞ്ഞില ഉൾപ്പെടെയുള്ള മികച്ച പരിശീലകരുടെയും സേവനം ഉപയോഗിച്ചാണ് അക്കാഡമി പ്രവർത്തിക്കുക. ഏഴിൽ നിന്ന് എട്ടാം തരത്തിലേക്ക് മാറുന്നവർക്കാണ് പ്രവേശനം. മലപ്പുറത്തെ എം.എസ്.പിയാണ് ആസ്ഥാനം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്ലസ് ടു വരെ അഞ്ച് വർഷക്കാലം സൗജന്യമായി പരിശീലനം നൽകും. 2022- 23 അദ്ധ്യയന വർഷത്തിൽ അക്കാഡമി ആരംഭിക്കുന്ന തരത്തിലുള്ള ക്രമീകരണങ്ങളാണ് നടത്തുന്നത്. ആദ്യ ഘട്ടത്തിൽ രണ്ട് ക്ലാസുകളിലായി അമ്പത് കുട്ടികൾക്കാണ് പ്രവേശനം. ഇതിനായി രണ്ട് ഡിവിഷനുകൾ എം.എസ്.പി ഹൈസ്‌കൂളിന് വിദ്യാഭ്യാസ വകുപ്പ് അനുവദിച്ചു കഴിഞ്ഞു. അടുത്ത മാസത്തോടെ സെലക്ഷൻ നടത്താനാണ് ഉദ്ദേശിക്കുന്നത്. അക്കാഡമി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് ഡി.ജി.പി കഴിഞ്ഞ ദിവസം പുറത്തിറക്കി.
പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിൽ നിന്നുള്ളവർക്ക് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലും കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലക്കാർക്ക് രാമവർമ്മപുരം പൊലീസ് അക്കാഡമി, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് എം.എസ്.പി ഗ്രൗണ്ട് മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലക്കാർക്ക് കണ്ണൂർ പൊലീസ് പരേഡ് ഗൗണ്ടിലും സെലക്ഷൻ നടത്തും.
കോച്ച് വിക്ടർ മഞ്ഞില, രാജീവ്, കെ.ടി. ചാക്കോ, സി.വി. ശശി, സുനിൽ, എം.എം. ജേക്കബ്ബ്, സി.വി. പാപ്പച്ചൻ, കെ.എ. ആൻസൺ, കുരികേശ് മാത്യു, എ. സക്കീർ, സി. ബിനോയ്, ധനേഷ്, യു. ഷറഫലി എന്നിവരാണ് സെലക്‌ഷൻ പാനലിൽ ഉള്ളത്. അതോടൊപ്പം ഐ.എം. വിജയൻ, യു. അബ്ദുൾ കരീം എന്നിവരും ഉണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |