ന്യൂഡൽഹി: സമ്മതമില്ലാതെയുളള ലൈംഗികബന്ധത്തോട് ലൈംഗിക തൊഴിലാളികൾക്ക് വിസമ്മതം പ്രകടിപ്പിക്കാമെന്നിരിക്കെ ഭാര്യമാർക്ക് അത് നിഷേധിക്കുന്നതെന്തിനെന്ന് ഡൽഹി കോടതി. ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗികബന്ധം ക്രിമിനൽ കുറ്റമാക്കണമെന്ന ഹർജികളിൽ വാദം കേൾക്കുകയായിരുന്നു കോടതി.
ലൈംഗിക തൊഴിലാളികൾക്ക് താൽപര്യമില്ലാത്തവരോട് വേണ്ട എന്നുപറയാനുള്ള അവകാശമുണ്ട്. അങ്ങനെയുള്ളപ്പോൾ ലൈംഗികബന്ധത്തിന് സമ്മതല്ലമെന്ന് ഭർത്താവിനോട് പറയാൻ ഭാര്യക്കുളള അവകാശം എങ്ങനെ നിഷേധിക്കാൻ കഴിയുമെന്ന് ചീഫ് ജസ്റ്റിസ് രാജീവ് ശക്ധർ ചോദിച്ചു.
ബലം പ്രയോഗിച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ശ്രമിച്ചാൽ ലൈംഗിക തൊഴിലാളികൾക്ക് ബലാത്സംഗത്തിന് കേസുകൊടുക്കാൻ അവകാശമുണ്ടെന്ന് അമികസ്‌ക്യൂരിയായ മുതിർന്ന അഭിഭാഷകൻ രാജ്ശേഖർ റാവു പറഞ്ഞത് ചൂണ്ടിക്കാട്ടിയായിരുന്നു ശക്ധറിന്റെ പ്രതികരണം.
എന്നാൽ, ഈ രണ്ടുബന്ധങ്ങളെയും താരതമ്യം ചെയ്യാനാവില്ലെന്ന് ജസ്റ്റിസ് സി. ഹരിശങ്കർ അഭിപ്രായപ്പെട്ടു. ഒരു ഉപഭോക്താവും ലൈംഗികത്തൊഴിലാളിയും തമ്മിലുള്ള ബന്ധമല്ല വിവാഹബന്ധത്തിലേതെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാര്യ ദുരിതമനുഭവിച്ചുണ്ടാകാമെന്നത് വ്യക്തമാണ്. പക്ഷേ, പത്തുവർഷത്തെ ശിക്ഷ അനുഭവിക്കേണ്ടിവരുന്ന പുരുഷൻ കടന്നുപോകേണ്ടിവരുന്ന അനുഭവങ്ങളെ കുറിച്ചുകൂടി നാം ചിന്തിക്കേണ്ടതുണ്ട്. എന്നാൽ ബലാത്സംഗക്കേസിൽ പ്രതിയെ ശിക്ഷിക്കരുതെന്നല്ല താൻ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, സ്ത്രീകളുടെ ഏറ്റവും വിലപ്പെട്ട അവകാശങ്ങളെ ലംഘിക്കുന്നതാണ് ബലാത്സംഗമെന്നും സമൂഹത്തിനെതിരായ കുറ്റകൃത്യമാണെന്നും കോടതികൾ ആവർത്തിച്ച് പറഞ്ഞിട്ടുണ്ടെന്നും രാജ്ശേഖർ റാവു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |