SignIn
Kerala Kaumudi Online
Friday, 26 April 2024 2.58 PM IST

കൊവിഡ് നിയന്ത്രണ ലംഘനം: സമ്മർദ്ദമേറുന്നു, രാജിവയ്ക്കുമോ ബോറിസ് ?

boris-johnson-

ലണ്ടൻ : യു.കെയിൽ പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജിവയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു. കടുത്ത ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കെ നൂറിലേറെ പേരെ ഉൾപ്പെടുത്തി പാർട്ടി നടത്തിയ വിവരം പുറത്തായതോടെ ബോറിസ് സ്ഥാനമൊഴിയണമെന്നാവശ്യം ശക്തമാക്കിയിരിക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ.

കഴിഞ്ഞ വർഷം മേയിലായിരുന്നു നിയന്ത്രണങ്ങൾ ലംഘിച്ച് ബോറിസ് ​ജോൺസൺ ഡൗണിംഗ് സ്ട്രീറ്റിലെ ഔദ്യോഗിക വസതിയിൽ പാർട്ടി നടത്തിയത്. ഇതിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ ബോറിസ് രാജിവെക്കണമെന്നുൾപ്പെടെ വൻ പ്രതിഷേധം ഉയർന്നിരുന്നു. പിന്നാലെ കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പാർലമെന്റിൽ ബോറിസ് ക്ഷമാപണം നടത്തിയിരുന്നു. താൻ തെറ്റുകാരനല്ലെന്നും കൊവിഡിനെ നേരിടാൻ കഠിനമായി പ്രവർത്തിച്ചവർക്ക് നന്ദിയറിയിച്ചുകൊണ്ടാണ് പാർട്ടി നടത്തിയതെന്നും അദ്ദേഹം വാദിച്ചിരുന്നു. മന്ത്രിമാരും ബോറിസിനെ പിന്തുണച്ചിരുന്നു.

എന്നാൽ, ഇന്നലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നതോടെ മന്ത്രിമാരും സമ്മർദ്ദത്തിലായിരിക്കുകയാണ്. ബോറിസിന്റെ കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടെ തന്നെ സ്വരച്ചേർച്ചയില്ലായ്മ ഉയരുന്നുണ്ട്. ബ്രിട്ടണിൽ ലോക്ക്ഡൗൺ കർശനമായിരുന്ന വേളയിൽ ബോറിസും ഡൗണിംഗ് സ്ട്രീറ്റ് ജീവനക്കാരും അത് ലംഘിച്ചത് സംബന്ധിച്ച പുതിയ റിപ്പോർട്ടുകളാണ് പുറത്തുവന്നത്.

ഫിലിപ്പ് രാജകുമാരന്റെ സംസ്കാരച്ചടങ്ങിന് തലേദിവസം ഏപ്രിൽ 16ന് ഡൗണിംഗ് സ്ട്രീറ്റ് ജീവനക്കാർ രണ്ട് ഫെയർവെൽ പാർട്ടികൾ നടത്തിയതായി ഒരു ബ്രിട്ടീഷ് മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. എന്നാൽ ഈ പാർട്ടികളിൽ ബോറിസ് പങ്കെടുത്തിരുന്നില്ല. നിലവിൽ മുതിർന്ന സിവിൽ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ തുടരുന്ന അന്വേഷണം പൂർത്തിയാകുന്നത് വരെ എല്ലാവരും കാത്തിരിക്കണമെന്നാണ് ബോറിസിന്റെയും മറ്റ് മന്ത്രിമാരുടെയും പ്രതികരണം.

അടുത്ത ബന്ധുക്കളുടെ മരണാനന്തര ചടങ്ങിൽ പോലും പങ്കെടുക്കാനാകാതെ തങ്ങൾ വീടുകളിൽ കഴിഞ്ഞപ്പോൾ രാജ്യത്തെ പ്രധാനമന്ത്രി പാർട്ടികളിൽ പങ്കെടുത്തത് ഒരിക്കലും അംഗീകരിക്കില്ലെന്നാണ് ബ്രിട്ടീഷ് ജനങ്ങളുടെ പക്ഷം. പ്രധാനമന്ത്രി രാജിവയ്ക്കണമെന്ന് ജനങ്ങൾക്കിടെയിലും അഭിപ്രായം ശക്തമായിരിക്കുകയാണ്.

 പകരം ആര് ?

സ്ഥാനമൊഴിയാൻ ബോറിസ് ജോണസണ് മേൽ സമ്മർദ്ദം കൂടുന്നതിനിടെ അടുത്ത പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആര് വേണമെന്ന ചർച്ചകളും ബ്രിട്ടണിൽ തുടങ്ങിക്കഴിഞ്ഞു. ചാൻസലർ റിഷി സുനകിന്റെ പേരാണ് ഇക്കൂട്ടത്തിൽ മുന്നിൽ. ഇന്ത്യൻ വംശജനായ റിഷിയ്ക്ക് ബോറിസിനേക്കാൾ ജനപ്രീതി ബ്രിട്ടണിലുണ്ടെന്ന് അടുത്തിടെ ഒരു സർവേ റിപ്പോർട്ടിലുണ്ടായുരുന്നു. സാമ്പത്തിക നയങ്ങളിൽ ബോറിസിനൊപ്പം പ്രവർത്തിച്ചിരുന്നു 41കാരനായ റിഷി.

ഇന്ത്യൻ വംശജയും ഹോം സെക്രട്ടറിയുമായ പ്രീതി പട്ടേലിനും സ്വീകാര്യതയേറെയാണ്. 2010 മുതൽ എം.പി സ്ഥാനം വഹിക്കുന്ന 49കാരിയായ പ്രീതി ഏതാനും മന്ത്രി പദവികളും വഹിച്ചിട്ടുണ്ട്. വ്യവസായ സെക്രട്ടറി ക്വാസി ക്വർടെംഗ്, വിദ്യാഭ്യാസ സെക്രട്ടറി നദിം സവാഹി, ആരോഗ്യ സെക്രട്ടറി സജിദ് ജാവിദ്, വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്, ഉപപ്രധാനമന്ത്രിയും ജസ്റ്റിസ് സെക്രട്ടറിയുമായ ഡൊമിനിക് റാബ് തുടങ്ങിയവരുടെ പേരുകളും ബോറിസ് ജോൺസന്റെ സ്ഥാനത്തേക്ക് ഉയരുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.