മുംബയ്: വിരാട് കൊഹ്‌ലിയുടെ തീരുമാനങ്ങൾ എല്ലാം വളരെ പെട്ടെന്നാണ്. അത് ക്രിക്കറ്റ് ഗ്രൗണ്ടിലായാലും പുറത്തായാലും. ടി ട്വന്റി നായകസ്ഥാനം ഒഴിഞ്ഞ അതേ രീതിയിൽ തന്നെയാണ് ടെസ്റ്റ് ക്യാപ്ടൻ സ്ഥാനവും കൊഹ്ലി ഒഴിഞ്ഞത്. സമൂഹമാദ്ധ്യമത്തിലെ ഒരു പോസ്റ്റിലൂടെയാണ് കൊഹ്‌ലി ക്യാപ്ടൻ സ്ഥാനങ്ങൾ ഒഴിയുന്ന കാര്യം പുറംലോകത്തെ അറിയിച്ചത്.
നേരത്തെ ടി ട്വന്റി ക്യാപ്ടൻ സ്ഥാനം ഒഴിയുന്നതിന് മുമ്പ് തങ്ങളുമായി കൊഹ്‌ലി ചർച്ച ചെയ്തിരുന്നില്ലെന്ന് ബി സി സി ഐടിലേയും സെലക്ഷൻ കമ്മിറ്റിയിലേയും ഉന്നതർ മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. അതിൽ അവർക്ക് വിരോധവും ഉണ്ടായിരുന്നുവെന്ന് വ്യക്തമായത് ഏകദിന ക്യാപ്ടൻ സ്ഥാനത്ത് നിന്ന് കൊഹ്‌ലിയെ പുറത്താക്കിയതിനെ തുടർന്നുണ്ടായ ചില പ്രസ്താവനകളിൽ കൂടിയാണ്.
ടെസ്റ്റ് ക്യാപ്ടൻ സ്ഥാനം ഒഴിഞ്ഞുകൊണ്ടുള്ള കൊഹ്ലിയുടെ ഇൻസ്റ്റാഗ്രാം കുറിപ്പിൽ സൗരവ് ഗാംഗുലി ഉൾപ്പെടെയുള്ള നിലവിലെ ബി സി സി ഐ ഭാരവാഹികളെ കുറിച്ചോ പരിശീലകൻ രാഹുൽ ദ്രാവിഡിനെകുറിച്ചോ ഒന്നും തന്നെ പരാമശിച്ചിട്ടില്ല. അതേസമയം മുൻ പരിശീലകൻ രവി ശാസ്ത്രിയേയും മുൻ ക്യാപ്ടനായിരുന്ന എം എസ് ധോണിക്കും നന്ദി പറയുന്നുമുണ്ട്. ടീമിനെ ഉയരങ്ങളിൽ എത്തിച്ച പരിശീലകൻ എന്നാണ് ശാസ്ത്രിയെ വിശേഷിപ്പിച്ചിരിക്കുന്നത്. ധോണിയുടെ പിൻഗാമിയായാണ് കൊഹ്‌ലി ഇന്ത്യൻ ക്യാപ്ടൻ സ്ഥാനത്ത് എത്തുന്നതും.
തന്റെ കഴിവിന്റെ 120 ശതമാനം ഏതു കാര്യത്തിലും നൽകണമെന്ന് തനിക്ക് നിർബന്ധമുണ്ടെന്ന് എടുത്ത് പറയുന്ന കൊഹ്‌ലി അത്തരമൊരു പ്രകടനം ക്യാപ്ടൻ എന്ന രീതിയിൽ ടീമിന് നൽകാൻ കഴിയുന്നില്ലെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നു. ദക്ഷിണാഫ്രിക്കൻ ടെസ്റ്റ് പരമ്പരയിലെ പരാജയമായിരിക്കണം കൊഹ്‌ലിയുടെ പെട്ടെന്നുള്ള തീരുമാനത്തിന് പിന്നിൽ. ദക്ഷിണാഫ്രിക്കയിൽ ഇന്ത്യക്ക് ഇത്തവണ പരമ്പര സ്വന്തമാക്കാൻ സാധിക്കുമെന്ന് കൊഹ്‌ലി ഉറച്ച് വിശ്വസിച്ചിരുന്നുവെന്ന് വ്യക്തമാണ്. ആദ്യ ടെസ്റ്റ് വിജയിച്ചിട്ടും അതിന് സാധിക്കാതെ പോയ നിരാശയിലായിരിക്കണം പെട്ടെന്നുള്ള തീരുമാനം. സ്വന്തം ബാറ്റിംഗ് മെച്ചപ്പെടുത്താൻ ക്യാപ്ടൻ സ്ഥാനം ഒഴിയുന്നതും നന്നായിരിക്കും എന്ന് താരത്തിന് തോന്നിയിരിക്കണം.
ഏതായാലും സമീപകാലത്ത് ഇന്ത്യക്ക് ലഭിച്ച ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്ടനാണ് ഇപ്പോൾ നായകസ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നത്. ബാറ്ററായി കൊഹ്ലി ടീമിൽ തുടരുമെന്ന് ഉറപ്പാണെങ്കിലും ക്യാപ്ടൻ എന്ന കൊഹ്ലിയെ ഇന്ത്യക്ക് ചിലപ്പോഴെങ്കിലും മിസ് ചെയ്തേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |