ചിറ്റൂർ: തമിഴ് പുതുവർഷ പിറവിയും തമിഴ് കർഷകജനതയുടെ വിളവെടുപ്പു ഉത്സവവുമായ പൊങ്കൽ ആഘോഷങ്ങൾക്ക് ഇന്ന് വൈകുന്നേരത്തോടെ സമാപ്തിയാകും. ഇന്നലെ അതിർത്തി ഗ്രാമങ്ങൾ മാട്ടുപൊങ്കലിന്റെ ആരവാഘോഷ ലഹരിയിലായിരുന്നു. കാർഷിക മേഖലയിലെ അഭിവൃദ്ധിയിൽ കാലാകാലങ്ങളായി മുഖ്യപങ്കുവഹിച്ചിരുന്ന കന്നുകാലികളുടെ അഭിവൃദ്ധിക്കായുള്ള ആചാരമായാണ് മാട്ടുപൊങ്കൽ ആഘോഷിച്ചു വരുന്നത്. കന്നുകാലികളെ കുളു പിച്ച് കുറിയണിഞ്ഞ് കൊമ്പുകളിൽ ചായം പൂശി പൂമാലകൾ ചാർത്തി അവയെ പൂജിക്കുന്ന ചടങ്ങാണിത്. കഴിഞ്ഞ ദിവസങ്ങളിൽ കാപ്പുകെട്ട്, തൈ പൊങ്കൽ തുടങ്ങിയ ആചാരങ്ങൾ തമിഴ് പാരമ്പര്യ ചടങ്ങോടെ തന്നെ അതിർത്തി ഗ്രാമങ്ങളിലുള്ളവർ പ്രത്യേകിച്ച് തമിഴ് കർഷകർ വിപുലമായി ആഘോഷിച്ചു.
ഇന്നു നടക്കുന്ന പൂപ്പൊങ്കൽ ചടങ്ങുകളോടെ ഈ വർഷത്തിലെ പൊങ്കൽ ഉത്സവത്തിനു സമാപനം കുറിക്കും. ഗ്രാമീണർ പുതുവസ്ത്രമണിഞ്ഞ് പുഴയോരങ്ങളിലും മണൽപരപ്പിലും മറ്റ് തുറന്ന സ്ഥലങ്ങളിലും ഒത്തുചേരും. തമിഴ്നാട്ടിൽ ആണുങ്ങളുടെ ചിലമ്പാട്ടവും കുമ്മിയടിയും സ്ത്രീകളുടേയും കുട്ടികളുടെയും വിവിധ കലാപരിപാടികളും അരങ്ങേറും. തമിഴ്നാടിന്റെ ചുവട് പിടിച്ച് അതിർത്തി ഗ്രാമങ്ങളിലും സ്ത്രീകൾ സംഘം ചേർന്നു നടത്തുന്ന കലാപരിപാടികൾ കാണാനാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |