പത്തനംതിട്ട : വ്യാപക പരാതികളെ തുടർന്ന് പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നിർമ്മാണം പലയിടത്തും മുടങ്ങി. വീടുകളിലേക്കുള്ള വഴികൾ അടച്ചും ദേശീയപാതകൾ വികസിപ്പിക്കാൻ ഏറ്റെടുക്കേണ്ട സ്ഥലത്തും കാത്തിരിപ്പ് കേന്ദ്രം നിർമ്മാണം ആരംഭിച്ചത് പരാതികൾക്ക് ഇടയൊരുക്കി. പരാതികൾ പരിഹരിച്ച ശേഷം നിർമ്മാണം തുടർന്നാൽ മതിയെന്ന് മന്ത്രി വീണാജോർജ് നിർദേശം നൽകി. നിർമ്മിച്ചവ ചിലയിടത്ത് പൊളിച്ചുമാറ്റേണ്ട സ്ഥിതിയാണ്. ഇതിലൂടെ പാഴാകുന്നത് ലക്ഷങ്ങളാണ്. കോൺക്രീറ്റ് തറകെട്ടി ഇരിപ്പിടം നിർമ്മിച്ച് മേൽക്കൂരയ്ക്ക് തൂണ് സ്ഥാപിച്ച കാത്തിരിപ്പ് കേന്ദ്രങ്ങളാണ് പൊളിക്കേണ്ടി വരിക.
ആറൻമുള നിയോജകമണ്ഡലത്തിൽ 11 ഇടങ്ങളിലായി പണിതുകൊണ്ടിരുന്ന കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നിർമ്മാണമാണ് നിറുത്തിവച്ചത്. പദ്ധതിക്കായി എം.എൽ.എ ഫണ്ടിൽ നിന്ന് 43 ലക്ഷമാണ് നീക്കിവച്ചിട്ടുള്ളത്. ആധുനിക കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നിർമ്മാണ ചുമതല പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗത്തിനാണ്.
ആവശ്യമായ പഠനം നടത്താതെയാണ് കാത്തിരിപ്പുകേന്ദ്രങ്ങളുടെ പണി തുടങ്ങിയതെന്ന് ആക്ഷേപമുണ്ട്. വീടുകളിലേക്കുള്ള വഴികൾ അടച്ചും വാഹനങ്ങൾ കയറുന്നതിന് തടസമായിട്ടുമാണ് പലയിടത്തും നിർമ്മാണം നടത്തിയത്. പുതിയ കാത്തിരിപ്പ് കേന്ദ്രങ്ങൾക്കായി പഴയത് പൊളിച്ചു കളഞ്ഞിട്ടുമുണ്ട്. ടി.കെ റോഡിൽ തെക്കേമലയിൽ വഴിയടച്ച് കാത്തിരിപ്പ് കേന്ദ്രം പണിതതിന് എതിരെ മന്ത്രിക്ക് പരാതി ലഭിച്ചു. ചുരുളിക്കോട്ടും തെക്കേമലയിലും കടമ്മനിട്ടയിലും വീടുകളിലേക്കുള്ള വഴികൾ തടസപ്പെടുത്തിയായിരുന്നു നിർമ്മാണം. ദേശീയപാത 183 എയുടെ ഭാഗമായ കൈപ്പട്ടൂർ - പത്തനംതിട്ട റോഡിൽ ഒാമല്ലൂർ ഉഴവത്ത് ക്ഷേത്രത്തിന് എതിർവശം കാത്തിരിപ്പുകേന്ദ്രം നിർമ്മിച്ചതിനെതിരെ പരാതി ഉയർന്നിട്ടുണ്ട്. നിർമ്മാണം നിറുത്തിവയ്ക്കാൻ ദേശീയപാത വിഭാഗം നിർദേശംനൽകി.
നിർമ്മിച്ചവ പൊളിച്ചു മാറ്റുന്നതോടെ ലക്ഷങ്ങളുടെ സാമഗ്രികളാണ് ഉപയോഗശൂന്യമാകുന്നത്. തറ കോൺക്രീറ്റ് ചെയ്തത് കുത്തിപ്പാെളിച്ച് കളയേണ്ടിവരും. ഇരിപ്പടം നിർമ്മിക്കാൻ ഉപയോഗിച്ച സ്റ്റീൽ പൈപ്പുകളും മേൽക്കൂരയ്ക്കുള്ള തൂണുകളും പാഴാകും.
11 കാത്തിരിപ്പ് കേന്ദ്രങ്ങൾ, ചെലവ് 43ലക്ഷം
'' നാലിടത്തെ കാത്തിരിപ്പുകേന്ദ്രങ്ങൾ നിർമ്മിച്ചതിനെതിരെയാണ് നിലവിൽ പരാതിയുള്ളത്. എല്ലാ കാത്തിരിപ്പ് കേന്ദ്രങ്ങളുടെയും നിർമ്മാണം നിറുത്തിവയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ട്. പരാതിക്കാരുമായി സംസാരിച്ചശേഷം തുടർന്നുള്ള നടപടികൾ സ്വീകരിക്കും.
പൊതുമരാമത്ത് റോഡ്സ് വിഭാഗം അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |