തിരുവനന്തപുരം : അയ്യപ്പഭക്തി ഗാനങ്ങളിലൂടെ മലയാളികളുടെ മനസിൽ ഭക്തിയുടെ പ്രപഞ്ചം തീർത്ത സംഗീത സംവിധായകനും ഗാനരചയിതാവുമായിരുന്നു ആലപ്പി രംഗനാഥ്. തിരുവനന്തപുരത്ത് യേശുദാസിന്റെ ഉടമസ്ഥതയിൽ തരംഗിണി സ്‌റ്റുഡിയോയുടെ ആരംഭകാലത്ത് സ്‌ക്രിപ്‌റ്റ് സ്‌ക്രൂട്ടിനൈസിങ് ഓഫിസറായിരിക്കുമ്പോഴായിരുന്നു സ്വാമി സംഗീതം എന്ന ആൽബത്തിന്റെ പിറവി. അയ്യപ്പനെക്കുറിച്ചുള്ള ഗാനങ്ങളുടെ രചനയും ഈണവും ഉൾപ്പെടെ കാസെറ്റ് ചെയ്യാൻ രംഗനാഥിനെ യേശുദാസ് ചുമതലപ്പെടുത്തുകയായിരുന്നു. 1982ൽ പുറത്തിറങ്ങിയ ‘സ്വാമിസംഗീതം’ കാസെറ്റിലെ വൃശ്‌ചികപ്പൂമ്പുലരി, എന്മനം പൊന്നമ്പലം, സ്വാമി സംഗീതമാലപിക്കും, ശബരീ ഗിരിനാഥാ തുടങ്ങി കാസെറ്റിലെ 12 ഗാനങ്ങളും ഹിറ്റായി. ഈ ഗാനങ്ങളുടെ തമിഴ്, തെലുങ്ക്, കന്നട പതിപ്പുകളും പരക്കെ സ്വീകരിക്കപ്പെട്ടു. തരംഗിണിക്കുവേണ്ടി 25ലേറെ കാസെറ്റുകൾ ചെയ്തു.
യേശുദാസിനെ അയ്യപ്പഭക്തിഗാനം പാടിച്ച് കരയിച്ച അനുഭവവും ആലപ്പി രംഗനാഥിനുണ്ട്യ. അതും രണ്ടുതവണ. 1982ൽ തരംഗിണിയുടെ രണ്ടാമത്തെ അയ്യപ്പഭക്തിഗാന കാസെറ്റിന്റെ റെക്കോഡിംഗിനിടെയാണ് ആദ്യസംഭവം. എൻമനം പൊന്നമ്പലം എന്നു തുടങ്ങുന്ന ഗാനത്തിലെ അനുപല്ലവിയിൽ ' അടിയനാശ്രയമേക ദൈവം ഹൃദയമിതിൽ വാഴും, അഖിലാണ്ഡേശ്വരനയ്യനയ്യൻ ശരണമയ്യപ്പ " എന്ന വരി പാടിയതും യേശുദാസ് പൊട്ടിക്കരഞ്ഞു. റെക്കോഡിംഗ് നിലച്ചു. ഒരു മണിക്കൂർ സമയമെടുത്ത് എല്ലാവരും ചേർന്ന് യേശുദാസിനെ ആശ്വസിപ്പിച്ച ശേഷമാണ് റെക്കോഡിംഗ് തുടർന്നത്.
2018 ജൂണിൽ ചെന്നൈയിൽ വച്ചാണ് രണ്ടാമത്തെ സംഭവം. തരംഗിണിക്ക് വേണ്ടി അയ്യപ്പഭക്തിഗാനമിറക്കാൻ യേശുദാസ് രംഗനാഥിനെ ക്ഷമിച്ചു. ചെന്നൈയിലെ യേശുദാസിന്റെ വീട്ടിൽ താമസിച്ച് തൊട്ടടുത്ത സ്റ്റുഡിയോയിൽ റെക്കോഡിംഗ്. ശബരീവനത്തിലെ പൂങ്കുയിലേ എന്ന ഗാനത്തിലെ തരുമോ നിന്റെ നാദ മഞ്‌ജുവീണ , എൻ ഭഗവാന്റെ സംഗീതമാലപിക്കാൻ, എന്ന വരികൾ പാടിയപ്പോൾ യോശുദാസിന്റെ കണ്ഠമിടറി.
സ്വാമി സംഗീതമാലപിക്കും എന്ന ഗാനം യേശുദാസ് തന്റെ ശബരിമല ദർശന വേളയിൽ പതിവായി പാടുന്ന ഗാനമാണ്. ഈ പാട്ടു പാടാതെ ഒരു കച്ചേരിയും യേശുദാസ് അവസാനിപ്പിക്കുകയുമില്ല. അത്രയ്ക്കും പ്രിയപ്പെട്ടതാണ് യേശുദാസിന് ആ പാട്ട്. മലയാളികൾക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |