കൊല്ലം: ബീച്ച് 'അരിച്ചുപെറുക്കി' വൃത്തിയാക്കാൻ തീരദേശ വികസന കോർപ്പറേഷൻ ജർമ്മനിയിൽ നിന്നെത്തിച്ച 'സർഫ് റേക്ക്' യന്ത്രം കോർപ്പറേഷന് ബാദ്ധ്യതയായി മാറുന്നു. യന്ത്രം വലിച്ചുകൊണ്ടുപോകാനായി എം. മുകേഷ് എം.എൽ.എ വാങ്ങി നൽകിയ ട്രാക്ടർ പ്രതിദിനം 30 ലിറ്റർ ഡീസലാണ് കുടിക്കുന്നത്! ഇതുകാരണം എല്ലാദിവസവും ശുചീകരണം എന്നുള്ളത് ആഴ്ചയിൽ മൂന്ന് ദിവസമാക്കാനാണ് ആലോചന.
ചെറിയ ഈർപ്പമുള്ള മണലിൽ സർഫ് റേക്ക് പുതയുന്നതിനാൽ തിരയടിച്ചെത്തുന്ന ഭാഗത്തെ മാലിന്യം യന്ത്രം ഉപയോഗിച്ച് നീക്കം ചെയ്യാനാകുന്നില്ല. യന്ത്രത്തിലെ അരിപ്പയുടെ കണ്ണികൾ വലുതായതിനാൽ മണലിനും ചെറിയ കല്ലുകൾക്കുമൊപ്പം വലിപ്പം കുറഞ്ഞ പ്ലാസ്റ്റിക് മാലിന്യവും ഊഴ്ന്നിറങ്ങുകയാണ്. ഇവ പെറുക്കാൻ പ്രത്യേകം ആളിനെ നിയോഗിക്കേണ്ട അവസ്ഥ. ഇത് സഹിക്കാമെങ്കിലും യന്ത്രം വലിക്കാൻ ട്രാക്ടറിന് കൂടുതൽ ശക്തി പ്രയോഗിക്കേണ്ടി വരുന്നതാണ് പ്രശ്നം.
രാവിലെയും വൈകിട്ടും രണ്ട് മണിക്കൂർ വീതമാണ് നിലവിൽ യന്ത്രം പ്രവർത്തിപ്പിക്കുന്നത്. ഒരോ രണ്ട് മണിക്കൂർ നേരവും ട്രാക്ടർ ഓടിക്കാൻ 15 ലിറ്റർ വീതം ഡീസൽ വേണ്ടി വരും. ഇങ്ങനെ യന്ത്രം ഉപയോഗിച്ച് ബീച്ച് ശുചീകരിക്കാൻ ഒരു ദിവസം ഡീസലിനായി 2500 രൂപയ്ക്ക് മുകളിലാണ് ചെലവാകുന്നത്.
വില 35 ലക്ഷം
കഴിഞ്ഞ മേയ് പകുതിയോടെയാണ് തീരദേശ വികസന കോർപ്പറേഷൻ 35 ലക്ഷം രൂപയ്ക്ക് വാങ്ങിയ സർഫസ് റേക്കർ മെഷീൻ കൊല്ലം ബീച്ചിൽ എത്തിച്ചത്. കഴിഞ്ഞമാസം മുകേഷ് എം.എൽ.എ 7 ലക്ഷം രൂപയ്ക്ക് ട്രാക്ടർ വാങ്ങി നൽകിയതോടെയാണ് യന്ത്രം ഉപയോഗിച്ച് തുടങ്ങിയത്. പണം ചോരുന്നുണ്ടെങ്കിലും യന്ത്രം വന്നതോടെ ബീച്ചിലെ മാലിന്യ പ്രശ്നത്തിന് വലിയ ആളവിൽ ആശ്വാസമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |