ചെർപ്പുളശ്ശേരി: പ്രസിദ്ധമായ പുത്തനാൽക്കൽ ഭഗതി ക്ഷേത്രത്തിലെ കാളവേല പൂര ആഘോഷത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി അണ്ടലാടി മനക്കൽ ഉണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിലാണ് കൊടിയേറ്റ ചടങ്ങുകൾ നടന്നത്. രാവിലെ അഞ്ച് മണിക്ക് കൂത്ത് മുളയിൽ, തുടർന്ന് കൊമ്പ് വിളി, മേളം എന്നിവ ഉണ്ടായി. കൊടിയേറ്റത്തിന് ശേഷം കളഭാഭിഷേകവും നടന്നു. ഫെബ്രുവരി 11 പൂരവും 12ന് കാളവേലയും 13ന് താലപ്പൊലിയും ആഘോഷിക്കും.
നേരത്തെ വിപുലമായി തന്നെ ഉത്സവം നടത്താൻ ആഘോഷ കമ്മിറ്റികളുടെ യോഗത്തിൽ തീരുമാനിച്ചിരുന്നെങ്കിലും കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ ചടങ്ങുകൾ മാത്രമായി ഉത്സവം ചുരുക്കിയതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. 12ന് കാളവേല ക്ഷേത്രം ഊരാളൻമാരായ മോഴിക്കുന്നത്ത് മനയിലെ കാളയെ മാത്രം എഴുന്നെള്ളിച്ച് ചടങ്ങ് മാത്രമായി നടത്തും.
മകരചൊവ്വ ഉത്സവവും ഒരാനയെ മാത്രം എഴുന്നെള്ളിച്ച് ചടങ്ങ് മാത്രമായി നടത്താനാണ് തീരുമാനമെന്ന് ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ പി.ശ്രീകുമാർ, ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ വി.എസ്.അനന്തു ട്രസ്റ്റി ബോർഡ് അംഗം കെ.ബി.രാജേന്ദ്രൻ ആഘോഷ കമ്മിറ്റി ഭാരവാഹികളായ ഇ.സുബ്രഹ്മണ്യൻ, സി.എം.ഹർഷൻ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |