കമ്മ്യൂണിസ്റ്റുകാരൻ പ്രേമിക്കാമോയെന്ന് ഒരു ചെറുപ്പക്കാരൻ ഇ.എം.എസിനോടു ഒരിക്കൽ ചോദിച്ചു. അദ്ദേഹം കൊടുത്ത മറുപടി കമ്മ്യൂണിസത്തിന് വേണ്ടിയാണെങ്കിൽ പ്രേമിക്കാം എന്നായിരുന്നുവത്രേ. എന്നും ഏതുകാലത്തും പാർട്ടിയുടെ സമീപനം അതുതന്നെയായിരുന്നു. കമ്മ്യൂണിസത്തിനു വേണ്ടിയാണെങ്കിൽ എന്തും അനുവദനീയമാണ്. അല്ലെങ്കിൽ ഒന്നും അനുവദനീയമല്ല.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വേരോടിയത് നിരവധി എഴുത്തുകാരുടെയും മറ്റു കലാകാരന്മാരുടെയും പിന്തുണയോടും പങ്കാളിത്തത്തോടും കൂടിയാണ്. പിന്തിരിപ്പൻ ശക്തികളുടെ ആക്രമണത്തിൽ നിന്ന് മാനവസംസ്കാരത്തെ കാത്തുരക്ഷിക്കാനുള്ള മാർഗം തേടി മാക്സിം ഗോർഖി, റൊമേൻ റോളണ്ട്, തോമസ് മൻ, ആന്ദ്രേ മാൾറോ എന്നിവരുടെ നേതൃത്വത്തിൽ 1935 ൽ പാരിസിൽ നടന്ന സാർവദേശീയ സാഹിത്യ സമ്മേളനത്തിന്റെ ചുവടുപിടിച്ച് 1936 ൽ ലഖ്നൗവിൽ മുൻഷി പ്രേംചന്ദിന്റെ അദ്ധ്യക്ഷതയിൽ ഭാരതീയ സാഹിത്യകാരന്മാരുടെ സമ്മേളനം നടന്നു. അങ്ങനെയാണ് ആൾ ഇന്ത്യ പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷൻ രൂപംകൊണ്ടത്. അന്ന് ബനാറസ് യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥിയായിരുന്ന കെ. ദാമോദരൻ മലയാളത്തെ പ്രതിനിധീകരിച്ച് ആ സമ്മേളനത്തിൽ പങ്കെടുക്കുകയും പഠനം കഴിഞ്ഞ് നാട്ടിൽ മടങ്ങിയെത്തിയപ്പോൾ 1937 മേയ് എട്ടിന് തൃശൂരിൽ വച്ച് കേരള ജീവൽസാഹിത്യ സമ്മേളനം സംഘടിപ്പിക്കുകയും ചെയ്തു എന്നാണ് ചരിത്രം. 'കല കലയ്ക്കു വേണ്ടി" എന്ന ബൂർഷ്വാ മുദ്രാവാക്യത്തിനു ബദലായി 'കല സമൂഹത്തിനു വേണ്ടി" എന്ന മുദ്രാവാക്യം ഉയർത്തുകയും ജന്മി, നാടുവാഴി, മുതലാളിത്ത വ്യവസ്ഥിതികൾക്കെതിരെ പോരാടാൻ ആഹ്വാനം നടത്തുകയും ചെയ്തു. ആ വർഷം തന്നെ ദാമോദരന്റെ 'പാട്ടബാക്കി" അരങ്ങിലെത്തി. 1942 ലെ ജനകീയ യുദ്ധകാലമാവുമ്പോഴേക്കും ജീവൽസാഹിത്യം വലിയൊരു പ്രസ്ഥാനമായിക്കഴിഞ്ഞിരുന്നു. ഇ.എം.എസിനും കെ. ദാമോദരനും പുറമേ കേസരി ബാലകൃഷ്ണപിള്ളയും പ്രൊഫ.എം.പി പോളുമായിരുന്നു ജീവൽസാഹിത്യ നായകർ. കെ.പി.ജി നമ്പൂതിരിയുടെ 'നാണിയുടെ ചിന്ത"യായിരുന്നു ജീവൽസാഹിത്യത്തിലെ ആദ്യകാല മാസ്റ്റർ പീസ്. കെടാമംഗലം പപ്പുക്കുട്ടിയും ഡി.എം. പൊറ്റക്കാടും മഹാസാഹിത്യകാരന്മാരായി വാഴ്ത്തപ്പെട്ടു. ജീവൽസാഹിത്യം പിന്നീടു പുരോഗമന സാഹിത്യമായി പേരുമാറ്റിയെങ്കിലും അതിന്റെ അടിസ്ഥാന സ്വഭാവത്തിൽ യാതൊരു മാറ്റവും ഉണ്ടായില്ല. മുണ്ടശ്ശേരിയും എം.പി പോളും കേസരി ബാലകൃഷ്ണപിള്ളയുമൊക്കെ പിണങ്ങി പിരിഞ്ഞുപോയെങ്കിലും പ്രസ്ഥാനം കാലത്തെ അതിജീവിച്ചു പിന്നെയും നിലനിന്നു. 1943 ൽ പൃഥ്വിരാജ് കപൂർ, കെ.എ. അബ്ബാസ്, സലിൽ ചൗധരി, ബൽരാജ് സാഹ്നി, ഋത്വിക്ക് ഘട്ടക് മുതലായ പ്രതിഭാശാലികൾ ചേർന്ന് ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ (ഇപ്റ്റ) രൂപീകരിച്ചു. അതിന്റെ അലയൊലികൾ വൈകാതെ മലയാളക്കരയിലുമെത്തി. അങ്ങനെ ഇവിടെ കെ.പി.എ.സിയുണ്ടായി. തോപ്പിൽ ഭാസിയുടെ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി", ചെറുകാടിന്റെ 'നമ്മളൊന്ന്", ഇ.കെ. അയമുവിന്റെ 'ജ്ജ് നല്ലൊരു മൻസനാകാൻ നോക്ക്" മുതലായ നാടകങ്ങൾ അരങ്ങു കീഴടക്കി. കെ.എസ്. ജോർജ്ജും കെ. സുലോചനയും മച്ചാട് വാസന്തിയും പാടിയ ഗാനങ്ങൾ ചുണ്ടുകൾ തോറും തത്തിക്കളിച്ചു. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ജനകീയമാക്കുന്നതിൽ എം.എൻ. ഗോവിന്ദൻ നായരും എ.കെ.ജിയും ചെയ്തതിനെക്കാൾ വലിയ സംഭാവന തോപ്പിൽ ഭാസിയും ചെറുകാടും അവരോടൊപ്പമുണ്ടായിരുന്ന നാടക കലാകാരന്മാരും ചെയ്തിട്ടുണ്ട്.
പാർട്ടിയോട് ഒട്ടിനില്ക്കുന്ന ഒരു പറ്റം സാഹിത്യകാരന്മാരും ഇതര കലാകാരന്മാരും ഏതുകാലത്തും ഉണ്ടായിരുന്നു. ഇപ്പോഴുമുണ്ട്. അവർ പാർട്ടി നയത്തിനൊപ്പിച്ച് കഥയും കവിതയും പാട്ടും നാടകവുമെഴുതും. ചിത്രം വരയ്ക്കും, ശില്പങ്ങളുണ്ടാക്കും. പാർട്ടി സംഘടനാ സംവിധാനം ഉപയോഗിച്ച് അവയ്ക്ക് പ്രചാരവും പ്രസിദ്ധിയും നല്കും. അങ്ങനെ പരസ്പര സഹായ സഹകരണ സംഘമായി അതു നിലനില്ക്കുന്നു. ഓരോ തിരഞ്ഞെടുപ്പിലും ഈ എഴുത്തുകാരും കലാകാരന്മാരും പാർട്ടിക്കു വേണ്ടി പ്രചാരണം നടത്തും. എൽ.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ മേൽപ്പറഞ്ഞ കലാകാരന്മാർക്ക് വിവിധ അക്കാഡമികളിലും സർക്കാർ ലാവണങ്ങളിലും സ്ഥാനം നല്കും. പോകെപ്പോകെ പാർട്ടിയുടെ അംഗീകാരമില്ലാതെ ആർക്കും നിലനില്ക്കാൻ കഴിയില്ലെന്ന അവസ്ഥ വരെയുണ്ടായി. അങ്ങനെ പാർട്ടി വളർത്താനുള്ള കലാപരിപാടികൾ അക്ഷീണം അഭംഗുരം അരങ്ങേറുകയാണ്. കെ.എസ്. ജോർജ്ജും സുലോചനയുമൊക്കെ അപ്രസക്തരായി. കാലോചിതമായ മാറ്റങ്ങൾ ഉൾക്കൊള്ളാൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും സന്നദ്ധമായി. അതുകൊണ്ടാണ് പാർട്ടി സമ്മേളനങ്ങൾക്ക് മുന്നോടിയായി കീചക വധം കഥകളിയും കാറൽമാൻ ചരിതം ചവിട്ടുനാടകവും അരങ്ങേറുന്നത്. പാറശാലയിൽ നടന്ന മെഗാ തിരുവാതിരയും ഇതിന്റെ തുടർച്ചയാണ്. തിരുവാതിരകളി പണ്ട് സവർണ വനിതകൾ മാത്രം പങ്കെടുത്തിരുന്ന ഒരു അനുഷ്ഠാന കലയായിരുന്നു. പിന്നീട് സ്കൂൾ യുവജനോത്സവങ്ങളിലൂടെ അതിനു കുറേക്കൂടി പ്രാതിനിധ്യ സ്വഭാവം കൈവന്നു. അപ്പോഴും 'പങ്കജാക്ഷൻ കടൽവർണൻ" എന്നോ 'കല്യാണി കളവാണി" എന്നോ മറ്റോ ഉള്ള ശീലുകളാണ് പാടിക്കളിച്ചിരുന്നത്. ഇപ്പോൾ നവകേരള സൃഷ്ടിക്കായി പാർട്ടി നേതാക്കളെ സ്തുതിക്കുന്ന പാട്ടുകൾ ആ സ്ഥാനം കൈയടക്കിയിരിക്കുന്നു എന്നുമാത്രം. കർക്കശമായ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുപോലും മെഗാ തിരുവാതിര നടത്താൻ പാർട്ടി നേതാക്കൾക്ക് ധൈര്യം വന്നത് ഇപ്പോൾ ഭരണമുണ്ടെന്ന കാരണത്താലാണ്. പൊലീസാകട്ടെ ആരോഗ്യവകുപ്പ് അധികൃതരാകട്ടെ ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കുകയില്ലെന്ന് അവർക്കറിയാം. വിവാഹത്തിനും മരണാനന്തര ചടങ്ങുകൾക്കും മറ്റു പൊതുപരിപാടികൾക്കും ഉള്ള വിലക്കുകളൊന്നും പാർട്ടി സമ്മേളനങ്ങൾക്ക് ബാധകമല്ല. അവിടെ കഥകളിയാകാം ഓട്ടൻ തുള്ളലാകാം ചവിട്ടുനാടകവുമാകാം. മാർഗംകളിയും കോലുകളിയും തിരുവാതിരകളിയുമാകാം.
എൺപതുകളുടെ മദ്ധ്യത്തിലാണ്, കൃത്യമായി പറഞ്ഞാൽ വിഖ്യാതമായ എറണാകുളം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചാണ് മൺമറഞ്ഞുപോയ മഹാനേതാക്കളുടെ ചിത്രങ്ങൾ ചുവരുകളിൽ വരയ്ക്കുന്ന കലാപരിപാടിക്ക് സി.പി.എം തുടക്കം കുറിച്ചത്. ആദ്യകാലത്ത് മാർക്സ്, ഏംഗൽസ്, ലെനിൻ, സ്റ്റാലിൻ, ഹോചിമിൻ, മാവോ തുടങ്ങിയ സാർവദേശീയ നേതാക്കളുടെയും എ.കെ.ജി, സുന്ദരയ്യ, രണദിവെ മുതലായ ദേശീയ നേതാക്കളുടെയും കൃഷ്ണപിള്ള, അഴീക്കോടൻ രാഘവൻ, സി.എച്ച്. കണാരൻ തുടങ്ങിയ പ്രാദേശിക നേതാക്കളുടെയും ചിത്രങ്ങളാണ് വരച്ചിരുന്നത്. അധികം വൈകാതെ ശ്രീനാരായണ ഗുരുവിനെയും സ്വാമി വിവേകാനന്ദനെയും പാർട്ടി ഏറ്റെടുത്തു. പ്രധാന സമ്മേളനങ്ങൾക്കും മറ്റു പരിപാടികൾക്കും ഇവരുടെ ചിത്രങ്ങൾ കൂടി വരയ്ക്കാൻ തുടങ്ങി. പിന്നീട് ഇതര സമുദായ നേതാക്കളെക്കൂടി പാർട്ടി ഉൾക്കൊണ്ടു. മദർ തെരേസ, ചാവറ കുര്യാക്കോസച്ചൻ എന്നിവർക്കും ന്യായമായ പരിഗണന ലഭിച്ചു. വളരെയടുത്തകാലത്ത് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലി മുസ്ളിയാരുടെയും പടങ്ങൾ വച്ച് പാർട്ടി സമ്മേളനങ്ങളുടെ പോസ്റ്റർ അടിക്കാൻ തുടങ്ങി. എന്നാൽ മന്നത്തു പദ്മനാഭന്റെ ചിത്രം മാർക്സിസ്റ്റ് പാർട്ടിയുടെ സമ്മേളന പരസ്യങ്ങളിൽ കണ്ടപ്പോൾ ചിലരെങ്കിലും നെറ്റി ചുളിച്ചു. കാരണം അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധനായിരുന്നു മന്നത്തപ്പൻ. 'ജനിച്ച ചോവനും നശിച്ച നായരും പിഴച്ച മാപ്പിളയുമാണ് കമ്മ്യൂണിസ്റ്റാകുന്നത് "എന്നായിരുന്നു മന്നത്തിന്റെ തിയറി. 'നായർ സമുദായത്തിനോ മനുഷ്യ സമുദായത്തിനോ കമ്മ്യൂണിസം പറ്റിയതല്ല. ആ ആളുകളോട് എനിക്കു വിരോധമില്ല. വിഷം കുടിച്ചു മരിക്കുന്നവരോടും കുറച്ചു സഹതാപം കാണിക്കേണ്ടത് നമ്മുടെ കടമയാണ് " എന്നായിരുന്നു അദ്ദേഹത്തിന്റെ സുചിന്തിതമായ അഭിപ്രായം. ഒരു ഘട്ടത്തിൽ നായർ സ്ത്രീകളോടു കമ്മ്യൂണിസ്റ്റുകാരായ ഭർത്താക്കന്മാരെ ഉപേക്ഷിക്കണം എന്നുവരെ മന്നം ആഹ്വാനം ചെയ്തു. ബാലറ്റ് പെട്ടിയിലൂടെ അധികാരത്തിലേറിയ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ താഴെയിറക്കാൻ കുപ്രസിദ്ധമായ വിമോചനസമരം നയിച്ചത് അദ്ദേഹമായിരുന്നു. 'മന്നത്തപ്പൻ നേതാവെങ്കിൽ സമരം ഞങ്ങൾ വിജയിക്കും. മന്നത്തപ്പാ നേതാവേ ധീരതയോടെ നയിച്ചോളൂ" എന്നായിരുന്നു അക്കാലത്തെ ഒരു പ്രധാന മുദ്രാവാക്യം. 'മന്നം പൂട്ടിയ സ്കൂളു തുറക്കാൻ എം.എന്നു മീശ കിളിർത്തിട്ടില്ല" എന്നായിരുന്നു കരയോഗാംഗങ്ങൾ മുഴക്കിയ വെല്ലുവിളി. സെക്രട്ടേറിയറ്റിൽ ഇ.എം.എസിന്റെ കസേരയുടെ കാലിൽ തന്റെ കുതിരയെ കെട്ടും എന്നായിരുന്നു മന്നത്തിന്റെ പ്രഖ്യാപനം.
പുതുതലമുറയിലെ സഖാക്കൾക്ക് മന്നത്തു പദ്മനാഭൻ ആരായിരുന്നെന്നോ കമ്മ്യൂണിസ്റ്റ് പാർട്ടിയോടും സർക്കാരിനോടുമുള്ള അദ്ദേഹത്തിന്റെ സമീപനം എന്തായിരുന്നെന്നോ അറിയില്ല. ഈഴവർ കൂടുതലുള്ള പ്രദേശത്ത് നാരായണ ഗുരുവിന്റെ ചിത്രം വരയ്ക്കും. നായന്മാർ കൂടുതലുള്ളിടത്ത് മന്നത്തിന്റെ പടവും വരയ്ക്കും. ക്രിസ്ത്യൻ സ്വാധീന മേഖലകളിൽ മദർതെരേസയോ ചാവറയച്ചനോ യേശുക്രിസ്തു തന്നെയോ അവതരിക്കും. മുസ്ളിം ഭൂരിപക്ഷ പ്രദേശത്ത് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ളിയാരും ആയിരിക്കും. ഏതാണ്ട് 'ഏഴു രാത്രികൾ" എന്ന നാടകത്തിലെ പാഷാണം വർക്കി ചെയ്ത അതേ പരിപാടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |