കെ. റെയിൽ പദ്ധതിയുടെ എലുക നിർണയിക്കുന്നതിന് ഇടുന്ന സർവേക്കല്ലുകൾ പിഴുതെറിയുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പ്രസ്താവിക്കുകയുണ്ടായി. ഇത് ബാലിശവും ജനങ്ങളുടെ കണ്ണിൽ പൊടിയിടലുമാണ്. കല്ലുപിഴുതെറിഞ്ഞതുകൊണ്ടു തീരുന്ന നിസാര പ്രശ്നമേ ഉള്ളൂവെന്നാണോ സുധാകരൻ കരുതുന്നത്. പ്രശ്നത്തെ എതിർക്കുമ്പോൾ അതിന്റെ സർവതോമുഖമായ പ്രവർത്തനങ്ങൾ വിലയിരുത്തി, കാരണങ്ങൾ അക്കമിട്ടു നിരത്തി ഉദ്ദേശിക്കുന്ന ദോഷവശങ്ങൾ ജനസഞ്ചയത്തെ മനസിലാക്കി എതിർക്കണം. ഈ പദ്ധതിക്ക് ദോഷവശങ്ങൾ മാത്രമേ ഉള്ളോ? നല്ല വശങ്ങൾ ഉണ്ടെങ്കിൽ അതും വിശദീകരിക്കണം. എങ്കിലല്ലേ ജനങ്ങൾക്ക് വിലയിരുത്താനാകൂ. ചത്തതു കീചകനെങ്കിൽ കൊന്നതു ഭീമനെന്ന് അനുമാനിച്ചുള്ള പ്രവർത്തനം കെ.പി.സി.സി പ്രസിഡന്റിൽ നിന്നു ഉണ്ടാകുന്നത് ശരിയല്ല.
പ്രധാനമന്ത്രിയുടെ യാത്ര തടഞ്ഞതു കൊണ്ട് എന്താണ് നേടിയത്. ഇതുപോലെ വില കുറഞ്ഞ പ്രവൃത്തികളിൽ നിന്നും കോൺഗ്രസ് പിന്തിരിഞ്ഞ് മാതൃകാപരമായി പ്രവർത്തിച്ച് ജനങ്ങളെ ഒപ്പം നിറുത്തുകയാണ് വേണ്ടത്.
കെ.എ. മണിയൻ
കാവാലം
മ്യൂസിയം നിർമ്മിക്കണം
ശ്രീപദ്മനാഭസ്വാമി ക്ഷേത്രം നിത്യചെലവുകൾക്ക് പോലും കാശില്ലാതെ വലയുന്നതായി കാണുന്നു. ഇത്രയുമധികം നിധിശേഖരണമുള്ള ക്ഷേത്രം ഇങ്ങനെ ബുദ്ധിമുട്ടേണ്ട അവസ്ഥ ഒഴിവാക്കണം. ചില നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കുന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള മ്യൂസിയം ക്ഷേത്രവളപ്പിലെ കോട്ടക്കകത്ത് പുതിയതായി പണിത് നിധിശേഖരത്തിന്റെ ഒരു ഭാഗം (പൂജയുമായി ബന്ധമില്ലാത്തത്) പ്രദർശിപ്പിക്കാം. ടിക്കറ്റ് വരുമാനം കണ്ടെത്തിയാൽ നിധിശേഖരം കൈമോശം വരാതെ തന്നെ അന്താരാഷ്ട്ര ടൂറിസ്റ്റുകളെ ആകർഷിക്കാൻ കഴിയും.
ഇപ്പോഴുള്ള പാലസ് മ്യൂസിയത്തെയും ഉൾപ്പെടുത്തി ആധുനിക സുരക്ഷ ഉറപ്പുവരുത്തി പ്രദർശിപ്പിക്കാം. ആ പുനർചിന്തയ്ക്ക് സമയം ഇനിയും വൈകിയിട്ടില്ല.
ഹരികൃഷ്ണൻ
അമ്പലംമുക്ക്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |