ന്യൂഡൽഹി: വ്യക്തികളുടെ അനുമതിയോടെയല്ലാതെ ആരെയും നിർബന്ധിച്ച് വാക്സിൻ എടുപ്പിക്കാനാകില്ലെന്ന് സുപ്രീം കോടതിയെ അറിയിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് മാർഗനിർദേശങ്ങളിൽ നിർബന്ധിത കുത്തിവയ്പ്പ് അനുശാസിക്കുന്നില്ലെന്ന് കേന്ദ്രം അറിയിച്ചു.
അംഗവൈകല്യമുള്ളവരെ വാക്സിൻ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിൽ നിന്ന് ഒഴിവാക്കുന്ന വിഷയം സംബന്ധിച്ചാണ് കേന്ദ്രത്തിന്റെ അറിയിപ്പ്. എല്ലാ തരത്തിലുള്ള ആവശ്യങ്ങൾക്കും വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്ന മാർഗനിർദേശം സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടില്ലെന്നും കേന്ദ്രം അറിയിച്ചു. എവാര ഫൗണ്ടേഷൻ എന്ന എൻജിഒ സമർപ്പിച്ച ഹർജിയിൽ പ്രതികരിച്ച് തയ്യാറാക്കിയ സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. പൊതുതാത്പര്യപ്രകാരമാണ് വാക്സിനേഷൻ നടത്തുന്നതെന്നും ആരെയും നിർബന്ധിക്കാനാകില്ലെന്നും സത്യവാങ്‌മൂലത്തിൽ വ്യക്തമാക്കുന്നു. വിവിധ മാദ്ധ്യമങ്ങളിലൂടെ വാക്സിനേഷൻ സംബന്ധിച്ച നിർദേശങ്ങളും പരസ്യങ്ങളുമുൾപ്പടെ നൽകുന്നുണ്ടെന്നും കേന്ദ്രം വെളിപ്പെടുത്തി.
അതേസമയം, ഇന്ത്യയുടെ വാക്‌സിനേഷൻ യജ്ഞം ഒരു വർഷം പിന്നിട്ടിരിക്കുകയാണ്. ഒന്നാം വാർഷിക ദിനത്തിൽ രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 157 കോടി (157,13,69,300) പിന്നിട്ടു കഴിഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടെ 91,07,15,606 പേർ ഒന്നാം ഡോസും 65,63,43,245 പേർ രണ്ട് ഡോസും സ്വീകരിച്ചു. 43,10,449 പേരാണ് രാജ്യത്ത് കരുതൽ ഡോസ് സ്വീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |