കോഴിക്കോട്: സഹാനുഭൂതി കാണിക്കുന്നതിനു പകരം കാൻസർ രോഗികളോട് സ്നേഹത്തോടെയുള്ള സമീപനമാണ് വേണ്ടതെന്ന് സാഹിത്യകാരൻ എം. മുകുന്ദൻ പറഞ്ഞു. ഡോ.ഇ.നാരായണൻകുട്ടി വാര്യരുടെ ജീവചരിത്രം 'കാൻസർ കഥ പറയുമ്പോൾ" പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാൻസർ മാറാരോഗമെന്ന സങ്കല്പം മാറിക്കഴിഞ്ഞു. ഈ രോഗം പൂർണമായും ചികിത്സിച്ചു മാറ്റാനാവും ഇപ്പോൾ. ഡോ.നാരായണൻകുട്ടി വാര്യർ നിരവധി രോഗികൾക്ക് പുതുജീവൻ നൽകിയിട്ടുണ്ട്. 'കാൻസർ കഥ പറയുമ്പോൾ" വായിച്ചാൽ പ്രതീക്ഷയുടെ പുതുകിരണങ്ങളാണ് തെളിയുന്നതെന്നും മുകുന്ദൻ കൂട്ടിച്ചേർത്തു.
പുസ്തകത്തിന്റെ ആദ്യപ്രതി കെ.പി.സുധീര ഏറ്റുവാങ്ങി. കെ.പി കേശവ മേനോൻ ഹാളിൽ ഒരുക്കിയ ചടങ്ങിൽ മേയർ ഡോ.ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. എം.വി.ആർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സി.എൻ.വിജയകൃഷ്ണൻ എം.മുകുന്ദനെ ആദരിച്ചു. ഡോ.ഖദീജ മുംതാസ് പുസ്തകം പരിചയപ്പെടുത്തി. എം.പി.പ്രശാന്ത്, ഡോ.പി.ജയേഷ് കുമാർ, ഡോ.ബി.വേണുഗോപാൽ, കെ.ജെ.തോമസ് എന്നിവർ സംസാരിച്ചു. പുസ്തകം രചിച്ച എം.കെ.രാമദാസ് സ്വാഗതവും ഡോ.ഇ.നാരായണൻകുട്ടി വാര്യർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |