കണ്ണൂർ: ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്ന് വർഗീയ പ്രീണനപ്രസംഗം നടത്തിയ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയെ തള്ളിപ്പറയാൻ കോൺഗ്രസ് നേതൃത്വം തയ്യാറുണ്ടോ എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചോദിച്ചു. കണ്ണൂരിൽ സി.പി.എം പാർട്ടി കോൺഗ്രസ് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദുക്കളാണ് രാജ്യം ഭരിക്കേണ്ടതെന്നാണ് രാഹുൽ ജയ്പൂരിൽ പറഞ്ഞത്. ഹിന്ദു രാഷ്ട്രമെന്ന് ആർ.എസ്.എസും ഹിന്ദുരാജ്യമെന്ന് രാഹുൽഗാന്ധിയും പറയുന്നു. രാഹുൽഗാന്ധിയുടെ പ്രസംഗത്തെ തള്ളിപ്പറയാൻ ഇവിടുത്തെ നേതാക്കൾക്ക് ചങ്കൂറ്റമുണ്ടോ?- കോടിയേരി ചോദിച്ചു.
കേരളത്തിൽ കോൺഗ്രസിന് വ്യത്യസ്ത നേതൃനിര ഉണ്ടായിരുന്നത് മതനിരപേക്ഷതയ്ക്ക് വേണ്ടിയാണെന്ന അവകാശവാദത്തിൽ നിന്ന് ഇപ്പോൾ അവർ പിന്മാറി. ദേശീയ നേതൃത്വത്തിന്റെ ഹിന്ദുത്വ നിലപാടാണോ കാരണമെന്ന് വ്യക്തമാക്കണം. കോൺഗ്രസ് നേതൃത്വത്തിൽ ആരുവരണമെന്ന് തീരുമാനിക്കേണ്ടത് അവരാണ്. അവർ എക്കാലത്തും അവകാശപ്പെട്ടത് മതേതരത്വം നിലനിർത്താനാണ് വ്യത്യസ്ത നേതൃ നിര എന്നാണ്. അതാണിപ്പോൾ മാറ്റിയത്. അത് ചൂണ്ടിക്കാട്ടിയതിനെ വിമർശിക്കുന്ന ഇവിടുത്തെ കോൺഗ്രസ് നേതാക്കൾ രാഹുൽഗാന്ധിയെ തള്ളിപ്പറയാൻ തയ്യാറുണ്ടോ? ഈ നയത്തിന്റെ ഭാഗമായല്ലേ കോൺഗ്രസ് ദേശീയ നേതൃത്വത്തിൽ നിന്ന് ന്യൂനപക്ഷത്തെ ഒതുക്കിയത്. ഗുലാംനബി ആസാദും സൽമാൻ ഖുർഷിദും കെ.വി. തോമസും ഒതുക്കപ്പെട്ടത് ഈ നിലപാടിലല്ലേ? ഇത് കോൺഗ്രസിൽ ചർച്ചയാവുകയാണ്. അതാണ് ചൂണ്ടിക്കാട്ടിയതെന്നും കോടിയേരി പറഞ്ഞു.
പച്ചയ്ക്ക് വർഗീയത പറയുന്ന കോടിയേരി പാഷാണം വർക്കി: വി.ഡി. സതീശൻ
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പച്ചയ്ക്ക് വർഗീയത പറയുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി. ഒരു കൈയിൽ യേശുവും മറുകൈയിൽ കൃഷ്ണനുമായി വീടുകളിൽ പോകുന്ന കാലടി ഗോപിയുടെ ഏഴുരാത്രികൾ എന്ന നാടകത്തിലെ പാഷാണം വർക്കിയെപോലെയാണ് കോടിയേരി. ഒരു വീട്ടിൽ കൃഷ്ണനെ കാണിക്കും. മറ്റൊരു വീട്ടിൽ യേശുവിനെ കാണിക്കും. മൂന്നാംകിട വർത്തമാനമാണ് കോടിയേരി പറയുന്നത്. കേരളത്തിന്റെ ചരിത്രത്തിൽ ഇതുപോലെ പച്ചയ്ക്ക് വർഗീയത പറഞ്ഞ ഏതെങ്കിലും ഒരു രാഷ്ട്രീയ നേതാവുണ്ടോ? വർഗീയത പറയാൻ കോടിയേരി മുഖ്യമന്ത്രിയുമായി മത്സരിക്കുകയാണ്. എല്ലാ വിഭാഗങ്ങളെയും കേരളത്തിലെ കോൺഗ്രസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എല്ലാ വിഭാഗത്തിലുള്ള ആളുകളും കോൺഗ്രസിനെ പിന്തുണയ്ക്കുന്നുമുണ്ട്. ഇതേചോദ്യം സി.പി.എം സ്വയം ചോദിക്കണം. കണക്കുകളൊക്കെ ഒന്നു പരിശോധിച്ചു നോക്കണം. പിണറായി പാർട്ടി സെക്രട്ടറി ആയിരുന്നപ്പോൾ വി.എസ്. മുഖ്യമന്ത്രിയായിരുന്നു. അതിനെതിരെ കോൺഗ്രസ് ഒരു ആക്ഷേപവും പറഞ്ഞിട്ടില്ല. ഇപ്പോഴും ഞങ്ങൾ അതിനെ കുറ്റപ്പെടുത്തുന്നില്ല. ഞങ്ങളുടെ ദേശീയ പാർട്ടിയെ കുറിച്ച് കോടിയേരി പറയേണ്ട. ബുള്ളറ്റ് ട്രെയിൻ വരേണ്യ വർഗത്തിന്റേതാണെന്ന് യെച്ചൂരി പറയുന്നു. അഖിലേന്ത്യ നേതാവ് പറയുന്നതെങ്കിലും കോടിയേരി കേരളത്തിൽ നടപ്പാക്കട്ടെ.
സംസ്ഥാനത്ത് അക്രമ സംഭവങ്ങൾ തുടർക്കഥയാവുകയാണ്. എല്ലാം സംഭവിക്കുമ്പോൾ ഒറ്റപ്പെട്ട ആക്രമണമെന്ന് പറയുന്നു. ഇന്നലെയും പൊലീസ് സ്റ്റേഷനു നേരെ ബോംബെറിഞ്ഞു. സിനിമാരംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ച് അന്വേഷിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്തുകൊണ്ട് തുടർനടപടി സ്വീകരിച്ചില്ലെന്ന് വ്യക്തമാക്കണം. റിപ്പോർട്ടിൽ ഗുരുതരമായ കണ്ടെത്തലുകളുണ്ട്.
സിൽവർ ലൈൻ ഡി.പി.ആറിൽ ഉള്ളത് കേന്ദ്രനയമല്ല. ജപ്പാന്റെ വായ്പ കിട്ടാൻ വേണ്ടിയുള്ള ഡി.പി.ആർ ആണിത്. അതുവഴി അവരുടെ സ്ക്രാപ്പുകൾ വാങ്ങിക്കൂട്ടാനാണ്. അല്ലാതെ, കേന്ദ്രനയമെന്ന് പറയുന്നത് ആര് വിശ്വസിക്കുമെന്നും വി.ഡി സതീശൻ ചോദിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |