മലപ്പുറം: ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നതും ഒമിക്രോൺ വകഭേദത്തിന്റെ ഭീഷണി നിലനിൽക്കുന്നതും കണക്കിലെടുത്ത് ജില്ലാ കളക്ടർ വി.ആർ. പ്രേംകുമാർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
കൊവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കുന്നുണ്ടോയെന്ന് ജില്ലാ പൊലീസ് മേധാവി ഉറപ്പുവരുത്തണം. നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടോയെന്ന് ബന്ധപ്പെട്ട നോഡൽ ഓഫീസർമാരും സെക്ടറൽ മജിസ്‌ട്രേറ്റുമാരും ഉറപ്പുവരുത്തണം
നിയന്ത്രണങ്ങൾ ഇങ്ങനെ
ജില്ലയിലെ ക്ലസ്റ്ററുകൾ കണ്ടെത്തി അത്തരം സ്ഥലങ്ങളിൽ വ്യാപനം തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കും
സർക്കാർ ഓഫീസുകളിൽ ജോലി ചെയ്യുന്ന ഗർഭിണികൾക്ക് വർക്ക് ഫ്രം ഹോം സംവിധാനം അനുവദിക്കും.
ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ജനുവരി 21 മുതൽ രണ്ടാഴ്ചത്തേക്ക് ഓൺലൈനായി മാത്രം ക്ലാസുകൾ .
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ 15 ദിവസത്തേക്ക് അടച്ചിടാൻ പ്രിൻസിപ്പൽമാർ, പ്രധാനാദ്ധ്യാപകർ എന്നിവർക്ക് അധികാരം.
ജില്ലയിലെ മുഴുവൻ സർക്കാർ, അർദ്ധ സർക്കാർ, സഹകരണ, പൊതുമേഖല, സ്വയം ഭരണ സ്ഥാപനങ്ങളിലും യോഗങ്ങളും മറ്റ് പരിപാടികളും ചടങ്ങുകളും ഓൺലൈനായി മാത്രം.
ജില്ലയിലെ മൂന്ന് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20ൽ കൂടുതലായാൽ എല്ലാത്തരം സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക പൊതുപരിപാടികൾക്കും പങ്കാളിത്തം 50 പേരായി പരിമിതപ്പെടുത്തണം.
ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 30ൽ കൂടുതലാകുന്ന സാഹചര്യത്തിൽ പൊതുപരിപാടികൾ പാടില്ല. നിയന്ത്രണം മതപരമായ ചടങ്ങുകൾക്കും ബാധകം.
ജില്ലയിലെ എല്ലാ കച്ചവട സ്ഥാപനങ്ങളും ഓൺലൈൻ ബുക്കിംഗും വിൽപ്പനയും പ്രോത്സാഹിപ്പിക്കണം.
മാളുകളിൽ ജനത്തിരക്ക് ഉണ്ടാകാത്ത രീതിയിൽ 25 സ്‌ക്വയർ ഫീറ്റിൽ ഒരാളെന്ന നിലയിൽ മാത്രം പ്രവേശനം.
ടെസ്റ്റ് പോസിറ്റിവിറ്റി 23.19 ശതമാനം
ജില്ലയിൽ ചൊവ്വാഴ്ച 1,375 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 23.19 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |