ലീഗൽ സർവീസ് അതോറിറ്റിയെ ഓംബുഡ്സ്‌മാനായി നിയമിക്കും
ആന്ധ്ര, ബീഹാർ ചീഫ് സെക്രട്ടറിമാരെ വിളിച്ചു വരുത്തി
ന്യൂഡൽഹി: കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങളിൽ കൊവിഡ് മരണത്തിന്റെ ധനസഹായത്തിന് അപേക്ഷിക്കുന്നവരുടെ എണ്ണം കുറയുന്നതിനെ രൂക്ഷമായി വിമർശിച്ച സുപ്രീം കോടതി, ധനസഹായ വിതരണം ഉറപ്പാക്കാൻ നേരിട്ട് ഇടപെടുന്നു. ഇതിനായി അപേക്ഷകരുടെ വിവരങ്ങൾ ശേഖരിച്ച് നഷ്ടപരിഹാരം ലഭ്യമാക്കാൻ സംസ്ഥാന, ജില്ലാ ലീഗൽ സർവീസ് അതോറിറ്റികളെ സുപ്രീംകോടതിയുടെ ഓംബുഡ്സ്‌മാനായി നിയമിച്ച് ഉടൻ ഉത്തരവിടുമെന്നും ജസ്റ്റിസ് എം.ആർ ഷാ, ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവരുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.
കൊവിഡ് മരണങ്ങളേക്കാൾ കുറവ് നഷ്ടപരിഹാര അപേക്ഷകൾ ലഭിച്ചിട്ടുള്ള എല്ലാ സംസ്ഥാനങ്ങളിലും സുപ്രീംകോടതി നേരിട്ട് ഇടപെടും. നഷ്ടപരിഹാരം വൈകുന്നതിന് ആന്ധ്ര, ബീഹാർ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരെ കോടതി വിളിച്ചു വരുത്തുകയും ചെയ്‌തു. വെർച്വലായി ഹാജരായ ഇരുവരും അപാകതകൾ പരിഹരിക്കാമെന്ന് കോടതിക്ക് ഉറപ്പു നൽകി.
മറ്റ് സംസ്ഥാനങ്ങളിൽ മരണങ്ങളേക്കാൾ കൂടുതൽ അപേക്ഷകൾ ലഭിക്കുമ്പോൾ കേരളത്തിൽ നേരേ വിപരീതമാണ്. കേരളത്തിൽ 49,300 മരണങ്ങളുണ്ട്. അപേക്ഷകൾ 27,274 ആണ്. ഇതിൽ 23,652 പേർക്ക് ധനസഹായം നൽകിയെന്ന് കേരളത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. ധനസഹായം തേടുന്നവരുടെ എണ്ണം കുറയുന്നത് എന്തുകൊണ്ടാണ്? കൊവിഡ് ബാധിച്ച് മരിച്ചതിന്റെ എല്ലാ രേഖകളും നിങ്ങളുടെ കൈവശമുണ്ട്. നിങ്ങളുടെ ഉദ്യോഗസ്ഥർ മരിച്ചവരുടെ വീടുകളിലെത്തി നഷ്ടപരിഹാരത്തെ കുറിച്ച് വിശദീകരിക്കണം. രജിസ്റ്റർ ചെയ്ത മുഴുവനാളുകൾക്കും ഉടൻ നഷ്ടപരിഹാരം നൽകണം.
കൊവിഡ് മരണങ്ങൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ വിമർശനം. തുടർവാദം അടുത്ത മാസം നാലിലേക്ക് മാറ്റി.
അനാഥരായ കുട്ടികൾ
മഹാമാരിയിൽ അച്ഛനമ്മമാരെ നഷ്ടപ്പെട്ട് അനാഥരായ കുട്ടികളെ കണ്ടെത്തണം. ദേശീയ ശിശുക്ഷേമ കമ്മിഷന്റെ ബാൽ സ്വരാജ് പോർട്ടലിൽ ഇത്തരം കുട്ടികളുടെ വിവരങ്ങളുണ്ട്. അതുപയോഗിച്ച് കുട്ടികളുടെ പേരിൽ തന്നെ 50,000 രൂപ നൽകണമെന്നും കോടതി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
കേരളത്തിന്റെ സത്യവാങ്‌മൂലം.
ധനസഹായത്തിന് അപേക്ഷിക്കേണ്ട പോർട്ടലിനെ കുറിച്ച് മാദ്ധ്യമങ്ങളിൽ പരസ്യം നൽകി. കളക്ടർമാർ സമൂഹമാദ്ധ്യമങ്ങളിലൂടെ ജനങ്ങളെ ബോധവൽക്കരിക്കുന്നു.തദ്ദേശ സ്ഥാപനങ്ങൾ, ആശാപ്രവർത്തകർ, റവന്യൂ ജീവനക്കാർ എന്നിവർ വീടുകൾ സന്ദർശിച്ച് പ്രചാരണം നടത്തി. മരിച്ചയാളുടെ ബന്ധുക്കളെ അപേക്ഷ നൽകുന്നതിന് പ്രേരിപ്പിക്കാൻ ഏകോപനമുണ്ട്. അപേക്ഷകൾ സ്വീകരിക്കാൻ അദാലത്തുകൾ നടത്തി. മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും യോഗങ്ങളിൽ ധനസഹായ വിതരണം വിലയിരുത്തുന്നുണ്ട്. വിദേശത്ത് നമ്മുടെ പൗരന്മാരുടെ മരണങ്ങളും ധനസഹായത്തിന്റെ പരിധിയിൽ വരണം.
''ജനങ്ങൾ തങ്ങളുടെ ദയാദാക്ഷിണ്യങ്ങൾക്ക് കാത്തുകെട്ടിക്കിടക്കുന്നു എന്നാണ് എല്ലാ സംസ്ഥാനങ്ങളും കരുതുന്നത്. കൊവിഡ് മരണ നഷ്ടപരിഹാരമായി അൻപതിനായിരം രൂപ നൽകുന്നത് ഒരു ക്ഷേമരാഷ്‌ട്രം അവശ്യം ചെയ്യേണ്ട ക്ഷേമ പ്രവൃത്തിയാണ്. അത് ചുവപ്പു നാടയിൽ കുരുങ്ങരുത്. സാങ്കേതിക കാരണത്താൽ ധനസഹായം തള്ളരുത്. അപേക്ഷ നിരസിക്കുന്നതിന്റെ എല്ലാ കാരണങ്ങളും രേഖപ്പെടുത്തണം. ''
--ജസ്റ്റിസ് എം. ആർ ഷാ
നഷ്ടപരിഹാരം നൽകിയത് 23,652 അപേക്ഷകളിൽ
ന്യൂഡൽഹി: കേരളത്തിൽ കൊവിഡ് മൂലം 49300 പേർ മരിച്ചെന്നും 23652 അപേക്ഷകളിൽ നഷ്ടപരിഹാരം നൽകിയെന്നും സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. 2022 ജനുവരി 10 വരെയുള്ള കണക്കാണിത്. ജനുവരി അഞ്ചുവരെ ലഭിച്ച അപേക്ഷകൾ തീർപ്പാക്കിയെന്നും പിന്നീട് ലഭിച്ചവ പരിശോധനാ ഘട്ടത്തിലാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
ആകെ മരണം: 49,300
നഷ്ടപരിഹാര അപേക്ഷകൾ: 27,274
നഷ്ടപരിഹാരം നൽകിയത്: 23,652
തള്ളിയത്: 178
തിരിച്ചയച്ചത്: 891
പരിശോധനയിൽ: 2847
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |