കോഴിക്കോട്: നഗരം ഇരുട്ടിലായെന്ന പരാതിക്ക് പരിഹാരം. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി നിർമ്മിച്ചതും അറ്റകുറ്റപ്പണി നടത്തുന്നതുമായ ഏഴ് നഗര റോഡുകൾ ഇനി ഇരുട്ടിലാവില്ല. തെരുവുവിളക്കുകൾ തെളിയാത്ത പ്രശ്‌നങ്ങൾ പരിഹരിച്ചതായി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി അധികൃതർ വ്യക്തമാക്കി. റോഡപകടങ്ങളും അതുവഴിയുണ്ടാവുന്ന തകരാറുകളുമാണ് നഗരത്തെ പലപ്പോഴും ഇരുട്ടിലാക്കുന്നതെന്ന് യു.എൽ.സി.സി അറിയിച്ചു. തെരുവുവിളക്കുകൾ തെളിയാത്തത് കഴിഞ്ഞ ദിവസം കേരളകൗമുദി വാർത്തയായി നൽകിയിരുന്നു.
അതേസമയം യു.എൽ.സി.സിയുടെ നിയന്ത്രണത്തിലല്ലാത്ത കോർപ്പറേഷൻ റോഡുകളിലെ രാത്രി യാത്ര ഇപ്പോഴും ദുഷ്‌കരമാണ്. ഇരുട്ടുപരക്കുന്ന റോഡുകളിൽ കാമറകൾ നിശ്ചലമാവുന്നതിനാൽ സാമൂഹിക വിരുദ്ധ ശല്യം വർദ്ധിച്ചിട്ടുണ്ട്.
ഏഴു റോഡുകളുടേയും അറ്റകുറ്റപ്പണികൾ കാര്യക്ഷമം: യു.എൽ.സി.സി
നഗരത്തിന്റെ മുഖച്ഛായ മാറ്റി ഏറ്റവും ആധുനിക രീതിയിൽ ഏഴു റോഡുകളാണ് യു.എൽ.സി.സി ഏറ്റെടുത്തത്. കല്ലുത്താൻകടവ് മുതൽ കാരപ്പറമ്പുവരെ മിനി ബൈപാസ്, ഗാന്ധിറോഡ്, വെള്ളിമാട്കുന്ന് കോവൂർറോഡ്, പെനാത്ത് താഴം-സി.ഡബ്ല്യു.ഡി.ആർ.ഡി.എം റോഡ്, കുനിയിൽകാവ്-ശ്മശാനം റോഡ്, പുഷ്പ ജംഗ്ഷൻ-മാങ്കാവ് റോഡ്, സ്‌റ്റേഡിയം-പുതിയറ എന്നിവ. ഇവയുടേയെല്ലാം അറ്റകുറ്റപ്പണികളും സംരക്ഷണവും 2017മുതൽ 31വരേയുള്ള കാലയളവിലേക്ക് യു.എൽ.സി.സി ഏറ്റെടുത്തതാണ്. വർഷങ്ങളായി റോഡ് ഉണ്ടാക്കിപ്പോയാൽ തിരിഞ്ഞുനോക്കാത്ത കരാരുകാരുടെ അവസ്ഥയിൽ നിന്നുള്ള വിപ്ലവകരമായ മാറ്റമായിരുന്നു അത്. സർക്കാറിന് നൽകിയ ഉറപ്പ് കൃത്യമായി തുടരുന്നതായി യു.എൽ.സി.സി വ്യക്തമാക്കി. എല്ലാ ദിവസവും റോഡും പരിസരവും ഫുട്പാത്തുമെല്ലാം മാലിന്യങ്ങൾ നീക്കി ക്ലീൻ ചെയ്യുന്നതും പെയിന്റടിച്ച് മനോഹരമാക്കുന്നതും തെരുവുവിളക്കുകൾ മെയിന്റനൻസ് ചെയ്യുന്നതുമെല്ലാം യു.എൽ.സി.സി വിഭാഗം നേരിട്ടാണ്. അതുകൊണ്ടുതന്നെ നഗരത്തിലെത്തുന്നവർക്ക് വിദേശ രാജ്യങ്ങളിലേതുപോലെ ഏറ്റവും മനോഹരമായ റോഡ് യാത്ര സാദ്ധ്യമാകുന്നുണ്ട്. സാമൂഹ്യ വിരുദ്ധരുടെ കൈയേറ്റങ്ങൾ മാത്രമാണ് അപവാദം. റോഡരികിൽ മാലിന്യം വലിച്ചെറിഞ്ഞും ഡിവൈഡറുകളും റിഫ്ലക്ടറുകളും നശിപ്പിച്ചും വലിയ ദ്രോഹമാണ് സാമൂഹിക വിരുദ്ധരുടെ ബാഗത്ത് നിന്നും ഉണ്ടാവുന്നത്.
'ഊരാളുങ്കൽ കൈകാര്യം ചെയ്യുന്ന റോഡുകളിൽ തെരുവുവിളക്കുകൾ തെളിയാത്ത പ്രശ്നങ്ങളില്ല. സാങ്കേതിക തകരാറുകളുണ്ടാവുമ്പോൾ മാത്രമാണ് പ്രശ്‌നം'-
പ്രവീൺ പ്രേമൻ, യു.എൽ.സി.സി ഡ്യൂട്ടി ഓഫീസർ (ഇലക്ട്രിസിറ്റി മെയിന്റനൻസ് വിഭാഗം)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |