അബുദാബി : യു.എ.ഇയിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ അഡ്‌നോക്കിന്റെ മുസഫയിലുള്ള സംഭരണ കേന്ദ്രത്തിന് സമീപത്ത് ഹൂതി വിമതർ നടത്തിയ ഭീകരാക്രമണ പശ്ചാത്തലത്തിൽ യു.എൻ രക്ഷാസമിതി യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് യു.എ.ഇ രംഗത്ത്. വിഷയം സെക്യൂരിറ്റി കൗൺസിലിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് യു.എ.ഇ കത്തയച്ചു.
അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് സാധാരണക്കാരെ ഹൂതികൾ ലക്ഷ്യമിടുന്നതായും അവരുടെ ആക്രമണങ്ങളെ സമിതി ഒത്തൊരുമിച്ച് അപലപിക്കണമെന്നും കത്തിൽ യു.എ.ഇ ചൂണ്ടിക്കാട്ടുന്നു. ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് യു.എന്നിലെ യു.എ.ഇ സ്ഥിരാംഗം ലാന നുസൈയ്ബ അനുശോചനം രേഖപ്പെടുത്തി.
അതേ സമയം, ഭീകരാക്രമണത്തിന് മറുപടിയായി യെമനിൽ തലസ്ഥാന നഗരമായ സനയിൽ ഉൾപ്പെടെ ഹൂതി വിമതർക്കെതിരെ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന നടത്തിയ വ്യോമാക്രമണത്തിൽ 80ലധികം ഭീകരർ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരിൽ ഹൂതി തീവ്രവാദ സംഘത്തലൻമാരിൽ ഒരാളായ അബ്ദുള്ള ഖാസിം അൽ ജനുനൈദും ഉണ്ടെന്നാണ് റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റു. വിവിധ ഇടങ്ങളിൽ നടത്തിയ ബോംബാക്രമണങ്ങളിൽ ഒമ്പത് സൈനിക വാഹനങ്ങൾ നശിപ്പിക്കപ്പെട്ടു. മാരിബ്, അൽ ജ്വാഫ് മേഖലകളിൽ 17 തവണ വ്യോമാക്രമണം നടത്തിയിരുന്നു.
ഹൂതികൾ ആക്രമണത്തിനായി ഉപയോഗിച്ച രണ്ട് ബാലിസ്റ്റിക് മിസൈൽ ലോഞ്ചറുകൾ, എഫ് –15 എയർക്രാഫ്റ്റ് ഉപയോഗിച്ചുള്ള ആക്രമണത്തിൽ തകർത്തുവെന്നും സഖ്യസേന അറിയിച്ചിരുന്നു. മുസഫ ഐകാഡിലെ പെട്രോളിയം പ്രകൃതി വാതക സംഭരണ കേന്ദ്രത്തിനു സമീപവും വിമാനത്താവളത്തിനരികിലും തിങ്കളാഴ്ച ഹൂതി വിമതർ നടത്തിയ ആക്രമണങ്ങളിൽ 2 ഇന്ത്യക്കാരടക്കം 3 പേർ മരിക്കുകയും ആറു പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
പരിക്കേറ്റവരിൽ രണ്ട് ഇന്ത്യക്കാരുണ്ടായിരുന്നതായും ഇവർ ചികിത്സ കഴിഞ്ഞ് ആശുപത്രി വിട്ടതായും യു.എ.ഇയിലെ ഇന്ത്യൻ എംബസി അറിയിച്ചിരുന്നു. മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |