കോന്നി : വനംവകുപ്പിന്റെ അരുവാപ്പുലത്തെ 33 ഏക്കർ തേക്കുതോട്ടത്തിന് പറയാൻ ഒരു കഥയുണ്ട്. രാജഭരണകാലത്ത് നടന്ന സംഭവം ഇന്നും ഇൗ നാട് ഒാർക്കുന്നു. അരുവാപ്പുലം എന്നാൽ വളക്കൂറുള്ള പ്രദേശം എന്നാണ് അർത്ഥം. അക്കാലത്ത് നാട്ടിൽ വെച്ചുനായർ എന്ന ജന്മി ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ അരുവാപ്പുലത്തെ 33 ഏക്കർ സ്ഥലത്തിന് വെച്ചൂർമണ്ണ് എന്ന വിളിപ്പേര് വന്നു. അന്ന് ഓണാഘോഷത്തിന് കൃഷിയിടത്തിലെ വിഭവങ്ങൾ പാകപ്പെടുത്തിയാണ് സദ്യ ഒരുക്കിയിരുന്നത്. എന്നാൽ ഒാണം എന്താണെന്ന് വെച്ചുനായരുടെ വീട്ടുകാർക്ക് അറിയില്ലായിരുന്നു. ദിവസവും നിരവധി പേർക്ക് വിഭവസമൃദ്ധമായ സദ്യനൽകുന്ന പതിവായിരുന്നു ആ വീട്ടിലുണ്ടായിരുന്നത്.
ഒരു ഓണക്കാലത്ത് പാടശേഖരത്തിൽ കൃഷിചെയ്ത നെല്ല് അധികം വന്നപ്പോൾ വെച്ചു നായർ അച്ചൻകോവിലാറ്റിൽ ഒഴുക്കി. ആറ്റിലൂടെ ഒഴുകിവരുന്ന നെല്ല് കണ്ട രാജകൊട്ടാരത്തിലെ അധികാരികൾ വിവരം രാജാവിനെ അറിയിച്ചു. അന്വേഷണം ചെന്നെത്തിയത് വെച്ചു നായരിലേക്കാണ്. രാജകോപത്തിന് ഇരയായ വെച്ചുനായരുടെ സ്വത്തുക്കളും വീടും രാജാവ് കണ്ടുകെട്ടി. അങ്ങനെയാണ് ഭൂമി സർക്കാരിലേക്ക് വന്നത്. കോന്നി അച്ചൻകോവിൽ റോഡ് കടന്നുപോകുന്ന വഴിയരികിലാണ് വനംവകുപ്പിന്റെ ഈ 33 ഏക്കർ തേക്കുപ്ലാന്റേഷൻ.
വനംവകുപ്പിന്റെ കൈവശം വന്നുചേർന്ന ഈ സ്ഥലം പിന്നീട് തേക്കുപ്ലാന്റേഷനായി മാറ്റുകയായിരുന്നു. 1888 ഒക്ടോബർ 9ന് പ്ളാന്റേഷൻ തിരുവിതാംകൂറിലെ ആദ്യറിസേർവ് വനമായി കൊല്ലം പേഷ്‌ക്കർ പ്രഖ്യാപിച്ചു. തിരുവിതാംകൂർ ദിവാനായിരുന്ന ടി.മാധവറാവുവാണ് ഇവിടെ തേക്കുതോട്ടം ആരംഭിക്കാൻ തീരുമാനിച്ചത്. ബ്രിട്ടീഷ് ഭരണകാലത്ത് നിലമ്പൂരിലെ തേക്കുതോട്ടങ്ങളിൽ തേക്ക്പരിപാലനത്തിൽ പ്രാവീണ്യം നേടിയ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ തോമസിന്റെ നേതൃത്വത്തിൽ ആദ്യ തേക്ക് തൈകൾ നട്ടു. വനംവകുപ്പിന്റെ തടി ഡിപ്പോയും ചന്ദനത്തടി ഡിപ്പോയും ഇവിടെയാണ് പ്രവർത്തിക്കുന്നത്. ഇവിടെ ഇപ്പോഴുള്ള തേക്കുകൾക്ക് 75 വർഷത്തെ പഴക്കമുണ്ട്. സംസ്ഥാനത്ത് നിലമ്പൂർ കഴിഞ്ഞാൽ മികച്ച തേക്കുള്ള പ്രദേശം കൂടിയാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |