ന്യൂഡൽഹി: റിപ്പബ്ളിക്ക് ദിന ആഘോഷങ്ങളിൽ നിന്ന് രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ഇഷ്ടഗാനം 'അബൈഡ് വിത്ത് മീ' ഒഴിവാക്കിയതിന് വിശദീകരണവുമായി കേന്ദ്രം. ഇന്ത്യൻ സംഗീതങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിന് വേണ്ടിയാണ് ഈ ഗാനം ഒഴിവാക്കിയതെന്നാണ് വിശദീകരണം.
1962ലെ ഇന്ത്യാ - ചൈന യുദ്ധത്തിൽ വീരചരമം വരിച്ച ഇന്ത്യൻ സൈനികർക്ക് വേണ്ടി കവി പ്രദീപ് രചിച്ച 'യേ മേരേ വതൻ കെ ലോഗോൺ' എന്ന ഗാനമാണ് ' അബൈഡ് വിത്ത് മീ'ക്ക് പകരമായി ഇന്ത്യൻ സൈന്യം വായിക്കുക. 2020ലെ റിപബ്ളിക്ക് ദിന ആഘോഷ വേളയിൽ തന്നെ അബൈഡ് വിത്ത് മീ ഒഴിവാക്കാൻ കേന്ദ്രം പദ്ധതിയിട്ടിരുന്നെങ്കിലും ശക്തമായ പ്രതിഷേധം കാരണം നടപ്പാക്കാൻ സാധിച്ചില്ല.
അതേസമയം ജനുവരി 29ന് നടക്കുന്ന ബീറ്റിംഗ് റിട്രീറ്റിൽ പരമാവധി ഇന്ത്യൻ ഗാനങ്ങൾ മാത്രമേ സൈനിക ബാൻഡ് വായിക്കുകയുള്ളൂവെന്ന് ഇതുമായി ബന്ധപ്പെട്ടവർ അറിയിച്ചു.
ജീവിതത്തിലും മരണത്തിലും ഒരുപോലെ തുണയാകാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്ന ഗാനം സ്കോട്ടിഷ് ആംഗ്ളിക്കൽ സാഹിത്യകാരനായ ഹെൻറി ഫ്രാൻസിസ് ക്ഷയം ബാധിച്ച് മരണക്കിടക്കയിൽ കിടന്നപ്പോൾ രചിച്ചതാണ്. ഗാന്ധിജിക്ക് പ്രിയപ്പെട്ട ഈ ഗാനം 1950മുതൽ ബീറ്റിംഗ് റിട്രീറ്റിന്റെ ആകർഷണങ്ങളിലൊന്നായിരുന്നു. കര, നാവിക, വ്യോമ, അർദ്ധ സൈനിക വിഭാഗങ്ങളുടെ ആറു ബാൻഡ് സംഘങ്ങളിൽ നിന്നുള്ള 44 ബ്യൂഗ്ളർമാരും 75 ഡ്രമ്മർമാരും 25 ഈണങ്ങളാണ് ഇക്കുറി അവതരിപ്പിക്കുന്നത്. ഏറ്റവുമൊടുവിൽ പ്രശസ്തമായ 'സാരെ ജഹാൻ സേ അച്ഛാ' ഈണം വായിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |